News

വിഴിഞ്ഞം: തുറമുഖ നിർമ്മാണത്തിന് കേരളം നൽകിയത് വെറും 884.38 കോടി! വാസവന്റെ വെളിപ്പെടുത്തലിൽ നാണംകെട്ട് കെ.എൻ. ബാലഗോപാൽ

വിഴിഞ്ഞം തുറമുഖത്തിനായി സംസ്ഥാന സർക്കാർ എത്ര തുക നൽകി? വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാം ഘട്ട നിർമ്മാണ ചെലവ് 8867 കോടി രൂപയാണ്. അതിൽ സംസ്ഥാന സർക്കാർ വിഹിതം 5595 കോടി രൂപയാണ്. അദാനിയുടെ വിഹിതം 2454 കോടി രൂപയും കേന്ദ്ര സർക്കാർ വിഹിതം 817 കോടി രൂപയും ആണ്.

ഈ 817 കോടി രൂപ സംസ്ഥാന സർക്കാർ അടച്ച് തീർക്കേണ്ട ലോൺ ആക്കി മാറ്റണമെന്ന നിബന്ധനയാണ് കേന്ദ്ര സർക്കാർ മുന്നോട്ട് വച്ചിരിക്കുന്നത്.സംസ്ഥാന സർക്കാർ തുറമുഖ നിർമ്മാണ കമ്പനിക്ക് സംസ്ഥാന സർക്കാർ വിഹിതമായ 5585 കോടി പൂർണ്ണമായും നൽകിയിട്ടില്ലെന്ന് തുറമുഖ മന്ത്രി വി.എൻ. വാസവൻ്റെ നിയമസഭ മറുപടിയിൽ നിന്ന് വ്യക്തം.

തുറമുഖ നിർമ്മാണത്തിനായി 884.38 കോടി രൂപയാണ് സംസ്ഥാന സർക്കാർ അദാനി കമ്പനിക്ക് നാളിതുവരെ നൽകിയത് എന്നാണ് വി.എൻ. വാസവൻ നിയമസഭയിൽ വ്യക്തമാക്കിയത്. 2024 ജൂണിൽ വി.എൻ. വാസവൻ നൽകിയ മറുപടിയിലാണ് 884.38 കോടിയാണ് സർക്കാർ നൽകിയത് എന്ന വിവരം പുറത്ത് വന്നത്. വാസവൻ്റെ മറുപടിയിൽ നാണം കെട്ട് നിൽക്കുകയാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ വിഴിഞ്ഞത്തിനോടും ബാലഗോപാൽ മുഖം തിരിച്ചു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

വാഗ്ദാനം ചെയ്ത പണം ആവശ്യപ്പെട്ട് കമ്പനി നിരന്തരം സർക്കാരിനെ സമീപിച്ചിരുന്നു. ഒടുവിൽ 2024 ആഗസ്ത് അവസാനത്തോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിക്ക് നബാർഡ് വഴി 2100 കോടി രൂപ വായ്പ നൽകി. നബാർഡിന്റെ അടിസ്ഥാനസൗകര്യ വികസന പദ്ധതിയിൽപ്പെടുത്തിയാണ് വായ്പ നൽകിയത്. 8.40% വാർഷിക പലിശ നിരക്കിലാണ് നബാർഡ് വായ്പ. 2 വർഷം മോറട്ടോറിയവുമുണ്ട്. 2100 കോടിയുടെ തിരിച്ചടവ് അടുത്ത സർക്കാരിൻ്റെ കാലത്ത് എന്ന് വ്യക്തം. 15 വർഷം കൊണ്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി വായ്പ തിരിച്ചടക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുറമുഖം കമ്മീഷൻ ചെയ്യുന്നതോടെ വിഴിഞ്ഞം ഔദ്യോഗികമായി രാജ്യത്തിൻ്റെ ഭാഗമാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് ചടങ്ങിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.