
കൊച്ചി: സിനിമാ – സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെത്തുടർന്ന് ദീർഘനാളുകളായി ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം നാളെ നടക്കും. നടൻ കിഷോർ സത്യ ഫേസ്‌ബുക്കിലൂടെയാണ് മരണ വിവരം പുറത്തുവിട്ടത്.
കാശി, കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച താരമാണ് വിഷ്ണു പ്രസാദ്. സീരിയൽ രംഗത്ത് സജീവമായിരുന്നു. അഭിരാമി, അനനിക എന്നിങ്ങനെ രണ്ട് പെൺ മക്കളാണുള്ളത്.
വിഷ്ണു പ്രസാദിന്റെ കരൾ മാറ്റിവക്കൽ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും. കരൾ നൽകാൻ മകൾ തയാറായിരുന്നു. ചികിത്സയ്ക്കായി ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം.നടൻ കിഷോർ സത്യയാണ് വിഷ്ണുപ്രസാദിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
‘ഒരു സങ്കട വാർത്ത… വിഷ്ണു പ്രസാദ് അന്തരിച്ചു. കുറച്ച് നാളുകളായി രോബാധിതനായി ചികിത്സയിൽ ആയിരുന്നു. ആദരാജ്ഞലികൾ… അദ്ദേഹത്തിന്റെ അകാല വിയോഗം നേരിടാൻ കുടുംബത്തിന് ശക്തിയുണ്ടാവട്ടെ എന്നും പ്രാർത്ഥിക്കുന്നു’ കിഷോർ സത്യ കുറിച്ചു.