InternationalNews

കാട്ടുതീയില്‍ വിറച്ച് ഇസ്രയേല്‍; ദേശീയ അടിയന്തരാവസ്ഥ

ജറുസലേമിന്റെ പ്രാന്തപ്രദേശങ്ങളിൽ അതിശക്തമായ കാട്ടുതീ വ്യാപകമായി പടരുന്നു. തീഗോളങ്ങൾ ആളിക്കത്തുന്നത് കാരണം ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പൊള്ളലേറ്റവരും ശ്വാസതടസ്സങ്ങൾ അനുഭവപ്പെട്ടവരുമായ ഏതാനും പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്ഥിതിഗതികളുടെ ഗൗരവം കണക്കിലെടുത്ത് ജറുസലേമിലെയും ടെൽ അവീവിലെയും പ്രധാന ദേശീയപാതകൾ പൂർണ്ണമായി അടച്ചിരിക്കുകയാണ്.

അഗ്നിബാധയുടെ പശ്ചാത്തലത്തിൽ പ്രദേശത്തേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഏകദേശം മൂവായിരത്തോളം ഏക്കർ വനഭൂമി ഇതിനോടകം കത്തി നശിച്ചു. തീ സിറ്റിയിലേക്കും വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി.

തീയുടെ വ്യാപനം നിയന്ത്രണാതീതമായ സാഹചര്യത്തിൽ രാജ്യം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ഇസ്രയേൽ അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.

പ്രദേശത്തെ ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും കാരണം തീയണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ ദുഷ്കരമായി തുടരുകയാണ്. തീ നിയന്ത്രണവിധേയമാക്കാനും അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി നൂറുകണക്കിന് അഗ്നിശമന സേനാ സംഘങ്ങളും സൈനികരും സ്ഥലത്ത് രാവും പകലും പ്രവർത്തിക്കുന്നുണ്ട്.

തീയണയ്ക്കുന്നതിനായി വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, വാട്ടർ ടാങ്കുകൾ, ഫയർ ട്രക്കുകൾ എന്നിവ വ്യാപകമായി ഉപയോഗിക്കുന്നു. കൂടാതെ, സൂപ്പർ ഹെർക്കുലീസ് വിമാനങ്ങൾ ഉപയോഗിച്ച് 25 ലോഡ് അഗ്നിശമന വസ്തുക്കൾ ഇതിനോടകം എത്തിച്ചിട്ടുണ്ട്.

ജറുസലേം ഫയർ ആൻഡ് റസ്ക്യൂ ഡിസ്ട്രിക്ട് കമാൻഡർ ഈ സാഹചര്യത്തെ രാജ്യം നേരിടുന്ന ഏറ്റവും വലിയ കാട്ടുതീയായി വിശേഷിപ്പിച്ചു. മെസിലത്ത് സിയോണിന് സമീപമാണ് തീപിടിത്തം ആദ്യമായി റിപ്പോർട്ട് ചെയ്തത്. തുടക്കത്തിൽ പടിഞ്ഞാറൻ ദിശയിലേക്ക് വ്യാപിച്ച തീ, പിന്നീട് മണിക്കൂറിൽ 90-100 കിലോമീറ്റർ വരെ വേഗതയിൽ വീശിയ കാറ്റിന്റെ ഗതിക്കനുസരിച്ച് കിഴക്കൻ ദിശയിലേക്ക് മാറുകയായിരുന്നു.

രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് തൊട്ടുമുന്‍പാണ് ഇങ്ങനെയൊരു ദുരന്തം സംഭവിച്ചിരിക്കുന്നത്. പ്രതികൂല സാഹചര്യങ്ങൾ കണക്കിലെടുത്ത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള എല്ലാ ആഘോഷ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.