
കെ.എം. എബ്രഹാമിന് ആശ്വാസം; സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീംകോടതി
ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. എബ്രഹാമിനെതിരെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആർ സുപ്രീം കോടതി സ്റ്റേ ചെയ്തു. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കേരള ഹൈക്കോടതി ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എം. എബ്രഹാം സുപ്രീം കോടതിയെ സമീപിച്ചത്.
തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരക്കലിന് തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് ഇതിന് പിന്നിലെന്നും എബ്രഹാം ഹർജിയിൽ ആരോപിച്ചിരുന്നു.
അഴിമതി നിരോധന നിയമപ്രകാരം ഒരു പൊതുസേവകനെതിരെ അന്വേഷണം നടത്തണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. ഇത് മറികടന്നുകൊണ്ടുള്ള സിബിഐ അന്വേഷണം നിയമവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. മുംബൈയിലെയും തിരുവനന്തപുരത്തെയും ഫ്ലാറ്റുകൾ വായ്പയെടുത്താണ് വാങ്ങിയതെന്നും കൊല്ലത്തെ സ്ഥലം തനിക്ക് കുടുംബസ്വത്തായി ലഭിച്ചതാണെന്നും എബ്രഹാം കോടതിയെ അറിയിച്ചു.