
ചെന്നൈ: നടൻ അജിത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർത്ത അറിഞ്ഞതോടെ താരത്തിന്റെ ആരാധകർക്കിടയിൽ ആശങ്ക വർധിച്ചിരിക്കുകയാണ്. 53 കാരനായ നടന് ഏപ്രിൽ 28 ന് രാഷ്ട്രപതി ദ്രൗപദി മുർമു പത്മഭൂഷൺ പുരസ്കാരം സമ്മാനിച്ചിരുന്നു.
പ്രാഥമിക റിപ്പോർട്ടുകൾ അനുസരിച്ച്, അജിത് കുമാറിനെ ഒരു സാധാരണ ആരോഗ്യ പരിശോധനയ്ക്ക് വേണ്ടിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പിന്നീട് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തത്, നടന് ചൊവ്വാഴ്ച (ഏപ്രിൽ 29) “കാലിന് ചെറിയ പരിക്ക്” സംഭവിച്ചു എന്നാണ്.
റിപ്പോർട്ട് അനുസരിച്ച്, ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം ചികിത്സയിലാണ്. അജിത് കുമാർ, അഥവാ എകെ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന താരം, ന്യൂഡൽഹിയിൽ നിന്ന് കുടുംബത്തോടൊപ്പം മടങ്ങിയെത്തിയപ്പോൾ വിമാനത്താവളത്തിൽ ആരാധകരുടെ വലിയ തിരക്കിനിടയിൽ പെട്ടപ്പോഴാണ് പരിക്ക് പറ്റിയത്. “ചെന്നൈ വിമാനത്താവളത്തിൽ വലിയ ജനക്കൂട്ടം വളഞ്ഞപ്പോൾ അജിത് കുമാർ സാറിന് കാലിന് ചെറിയൊരു പരിക്കേറ്റു. അതിനാൽ അദ്ദേഹത്തെ ഫിസിയോതെറാപ്പിക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. നടനെ ഇന്ന് വൈകുന്നേരത്തോടെ ഡിസ്ചാർജ് ചെയ്യും. അദ്ദേഹത്തിൻ്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടാനൊന്നുമില്ല,” ഒരു അടുത്ത വൃത്തം അറിയിച്ചു.
നടനോ അദ്ദേഹത്തിൻ്റെ ടീമോ ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളോട് പ്രതികരിച്ചിട്ടില്ലെങ്കിലും, ‘തുനിവ്’ താരം സുഖമായിരിക്കണമെന്ന് ആരാധകർ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെക്കുന്നുണ്ട്.
പത്മ പുരസ്കാര ചടങ്ങിന് ശേഷം അജിത് ചെന്നൈയിലേക്ക് മടങ്ങിയെത്തിയതിൻ്റെ നിരവധി വീഡിയോകൾ വൈറലായിട്ടുണ്ട്. ഭാര്യ ശാലിനി, മക്കളായ അനൗഷ്ക, ആദ്വിക് എന്നിവരോടൊപ്പം അജിത് ചടങ്ങിൽ പങ്കെടുത്തിരുന്നു. വിമാനത്താവളത്തിലെ ദൃശ്യങ്ങളിൽ, നടൻ ജനക്കൂട്ടത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുമ്പോൾ വലിയൊരു കൂട്ടം ആരാധകർ അദ്ദേഹത്തെ വളയുന്നത് കാണാം.