CricketIPLSports

14 കാരൻ വൈഭവ് സൂര്യവംശി 35 പന്തിൽ സെഞ്ചുറി നേടി ലോക റെക്കോർഡ് തകർത്തു | IPL 2025 GT Vs RR

ജയ്പൂർ: രാജസ്ഥാൻ റോയൽസിന്റെ (RR) 14 വയസ്സുകാരനായ കൗമാര താരം വൈഭവ് സൂര്യവംശി തിങ്കളാഴ്ച ഗുജറാത്ത് ടൈറ്റൻസിനെതിരെ (GT) നടന്ന മത്സരത്തിൽ നിരവധി ഐപിഎൽ റെക്കോർഡുകൾ തകർത്തു. വെറും 35 പന്തുകളിൽ സെഞ്ചുറി നേടിയ സൂര്യവംശി ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഇന്ത്യൻ സെഞ്ചുറിയൻ എന്ന നേട്ടം സ്വന്തമാക്കി.

മുൻ ഇന്ത്യൻ ഓൾറൗണ്ടർ യൂസഫ് പഠാന്റെ (മുംബൈ ഇന്ത്യൻസിനെതിരെ 37 പന്തിൽ) റെക്കോർഡാണ് താരം മറികടന്നത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചുറിയൻ കൂടിയാണ് സൂര്യവംശി (14 വർഷവും 32 ദിവസവും). മനീഷ് പാണ്ഡെ (19 വർഷവും 253 ദിവസവും) നേടിയ റെക്കോർഡാണ് ഇവിടെ പഴങ്കഥയായത്.

വൈഭവ് സൂര്യവംശി ഒരു വലിയ ലോക റെക്കോർഡും തകർത്തു. ടി20 ഫോർമാറ്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് ഇനി സൂര്യവംശിയുടെ പേരിലാണ് (14 വർഷവും 32 ദിവസവും). 2013ൽ സയ്യിദ് മുഷ്താഖ് അലി ട്രോഫി വെസ്റ്റ് സോൺ മത്സരത്തിൽ മുംബൈക്കെതിരെ 18 വർഷവും 118 ദിവസവും പ്രായമുള്ളപ്പോൾ സെഞ്ചുറി നേടിയ മഹാരാഷ്ട്രയുടെ വിജയ് സോളിന്റെ റെക്കോർഡാണ് താരം മറികടന്നത്.

മൊത്തത്തിൽ, ഇത് ഐപിഎല്ലിലെ രണ്ടാമത്തെ വേഗതയേറിയ സെഞ്ചുറിയാണ്. 2013ൽ പൂനെ വാരിയേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി ക്രിസ് ഗെയ്ൽ നേടിയ 30 പന്തിലെ സെഞ്ചുറിയാണ് ഒന്നാം സ്ഥാനത്ത്.

Vaibhav Suryavanshi - Rajasthan Royals

ആർആറിൻ്റെ ചേസിംഗിൻ്റെ നാലാം ഓവറിൽ, ബിഹാറിൽ നിന്നുള്ള ഇടംകയ്യൻ ബാറ്റർ 105 ടെസ്റ്റുകൾ കളിച്ച പരിചയസമ്പന്നനായ ഇഷാന്ത് ശർമ്മയെ ആക്രമിച്ചു, മൂന്ന് സിക്സറുകളും രണ്ട് ഫോറുകളുമടക്കം 28 റൺസാണ് ഈ ഓവറിൽ നേടിയത്. പത്താം ഓവറിൽ അരങ്ങേറ്റക്കാരനായ കരീം ജനത്തിനെതിരെയും താരം 30 റൺസ് അടിച്ചെടുത്തു.

ടി20യിൽ അർധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റർ എന്ന റെക്കോർഡും വൈഭവ് സൂര്യവംശി സ്വന്തമാക്കി. അഫ്ഗാനിസ്ഥാൻ്റെ മുൻ നായകൻ മുഹമ്മദ് നബിയുടെ മകൻ ഹസ്സൻ ഈസാഖിൽ 15 വർഷവും 360 ദിവസവും പ്രായമുള്ളപ്പോൾ ഷപേസ ലീഗിൽ 2022ൽ കാബൂൾ ഈഗിൾസിനെതിരെ നേടിയ റെക്കോർഡാണ് താരം തകർത്തത്.

നേരത്തെ, ശുഭ്മാൻ ഗിൽ 50 പന്തിൽ 84 റൺസ് നേടി ഗുജറാത്ത് ടൈറ്റൻസിനെ 209/4 എന്ന മികച്ച സ്കോറിലെത്തിച്ചു. അഞ്ച് ഫോറുകളും നാല് സിക്സറുകളും ഉൾപ്പെടെ ഗുജറാത്ത് ടൈറ്റൻസ് നായകൻ്റെ നാലാം അർധസെഞ്ചുറിയായിരുന്നു ഇത്. ഫോമിലുള്ള സായ് സുദർശനുമായി (30 പന്തിൽ 39 റൺസ്) ചേർന്ന് 93 റൺസിൻ്റെ ഓപ്പണിംഗ് കൂട്ടുകെട്ടും അദ്ദേഹം പടുത്തുയർത്തി.

ഈ കൂട്ടുകെട്ട് നൽകിയ അടിത്തറയിൽ ടൈറ്റൻസ് വലിയ സ്കോർ ലക്ഷ്യമിട്ടിരിക്കെ ജോസ് ബട്‌ലർ (26 പന്തിൽ പുറത്താകാതെ 50 റൺസ്) റോയൽസിൻ്റെ സാധാരണ ബൗളിംഗ് ആക്രമണത്തെ നിഷ്പ്രഭമാക്കി. നാല് സിക്സറുകളും മൂന്ന് ബൗണ്ടറികളും താരം നേടി.

ബട്‌ലർ തൻ്റെ മുൻ ടീമായ രാജസ്ഥാൻ റോയൽസിനെതിരെ റിവേഴ്സ് പുളുകളും റാമ്പുകളും അനായാസം കളിച്ചു. മത്സര വിജയികളെ സൃഷ്ടിക്കാൻ കഴിവുള്ള ബൗളർമാരില്ലാതെ ലേലത്തിൽ പിഴവ് വരുത്തിയ ടീമാണ് രാജസ്ഥാൻ റോയൽസ്.

ഗിൽ മികച്ച ക്രിക്കറ്റ് ബുദ്ധിയോടെ ലെഗ് സൈഡിലെ ചെറിയ ബൗണ്ടറി കണ്ടെത്തി കളിച്ചു. ആർആർ ബൗളർമാർ തുടർച്ചയായി അദ്ദേഹത്തിൻ്റെ പാഡിലേക്ക് പന്തെറിഞ്ഞത് അവർക്ക് തന്നെ വിനയായി.

സ്ക്വയർ ലെഗിന് മുകളിലൂടെയും മിഡ് ഓണിന് പുറത്തൂടെയുമുള്ള പുൾ ഷോട്ടുകളുണ്ടായിരുന്നു, എന്നാൽ യുധ്വീർ സിംഗിനെതിരെ ഫ്ലിക്ക് ചെയ്ത് നേടിയ സിക്സർ അതിഗംഭീരമായിരുന്നു.

ഒരു മികച്ച ഓഫ് ഡ്രൈവും ഗിൽ കാഴ്ചവെച്ചു. ഓപ്പണിംഗ് പങ്കാളിയായ സുദർശൻ കൂടുതൽ പന്തുകളും നായകന് നൽകി പിന്തുണച്ചു. സുദർർശൻ പുറത്തായ ശേഷം അപകടകാരിയായ ബട്‌ലർ വാനിന്ദു ഹസരംഗയുടെ ഒരോവറിൽ മൂന്ന് സിക്സറുകളും ഒരു ബൗണ്ടറിയുമടക്കം 24 റൺസ് നേടി കൂടുതൽ നാശം വിതച്ചു.