News

കെ.എം. എബ്രഹാമിന് സിബിഐ കുരുക്ക്; 12 വർഷത്തെ സ്വത്ത് വിവരങ്ങൾ അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാമിനെതിരായ കേസിൽ 12 വർഷത്തെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കാൻ സിബിഐ. എഫ്ഐആർ രജിസ്റ്റർ ചെയ്തു. അഴിമതി നിരോധന നിയമത്തിലെ 13(1), 13 (1) (e) എന്നീ വകുപ്പുകളാണ് കെ.എം. എബ്രഹാമിനെതിരെ ചുമത്തിയിരിക്കുന്നത്.

2003 ജനുവരി മുതൽ 2015 ഡിസംബർ വരെയുള്ള കാലയളവിലെ എബ്രഹാമിന്റെ സ്വത്ത് വിവരങ്ങളാണ് സിബിഐ അന്വേഷണ പരിധിയിലുള്ളത്. കൊല്ലത്തെ 8 കോടി രൂപ വില വരുന്ന ഷോപ്പിംഗ് കോംപ്ലക്സും അന്വേഷണ പരിധിയിലുണ്ട്. എബ്രഹാമിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകൾ ഉണ്ടെന്ന കാര്യം എഫ്ഐആറിലും സിബിഐ പരാമർശിച്ചിട്ടുണ്ട്.

മുംബൈയിലെ 3 കോടി രൂപ വിലയുള്ള അപ്പാർട്ട്മെന്റ്, തിരുവനന്തപുരത്തെ ഒരു കോടി രൂപയുടെ അപ്പാർട്ട്മെന്റ്, കൊല്ലം കടപ്പാക്കടയിലെ 8 കോടി രൂപ വിലയുളള ഷോപ്പിംഗ് കോംപ്ലക്സ് അടക്കം കെ.എം. എബ്രഹാം സമ്പാദിച്ച ആസ്തികൾ വരവിൽ കവിഞ്ഞ സ്വത്താണ് എന്നായിരുന്നു അദ്ദേഹത്തിനെതിരെ ഉയർന്നിരുന്ന പ്രധാന ആരോപണം.

ഈ പരാതി ആദ്യം അന്വേഷിച്ചത് സംസ്ഥാന വിജിലൻസായിരുന്നു. അന്ന് ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ ഉദ്യോഗസ്ഥർ കെ.എം. എബ്രഹാമിന്റെ വീട്ടിൽ കയറി പരിശോധന നടത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഐഎഎസ് ഉദ്യോഗസ്ഥർ പെൻ ഡൗൺ സമരവും നടത്തി.

ജേക്കബ് തോമസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറിയതോടെ കെ.എം. എബ്രഹാമിന് ഈ കേസിൽ ക്ലീൻ ചീറ്റ് ലഭിക്കുകയായിരുന്നു. കേസിൽ തുടരന്വേഷണം നടത്തണമെന്ന ആവശ്യം തിരുവനന്തപുരം വിജിലൻസ് കോടതി 2017 ൽ തള്ളിയിരുന്നു. കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ജോമോൻ പുത്തൻ പുരയ്ക്കൽ 2018 ൽ ഹൈക്കോടതിയെ സമീപിച്ചു. ഈ ഹർജി പരിഗണിച്ചാണ് 2025 ഏപ്രിൽ 11 ന് കേസ് സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.