
ശത്രുക്കള്‍ക്ക് മുന്നറിയിപ്പുമായി അറേബ്യൻ കടലിൽ ഇന്ത്യൻ നാവികസേന കപ്പൽ വേധ മിസൈൽ പരീക്ഷണം നടത്തി. ദീർഘദൂര ലക്ഷ്യസ്ഥാനങ്ങളെ ആക്രമിക്കാനുള്ള നാവികസേനയുടെ തയ്യാറെടുപ്പ് വ്യക്തമാക്കുന്നതായിരുന്നു പരീക്ഷണം. രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ നാവികസേന എല്ലാ ഇപ്പോളും തയ്യാറാണെന്ന് അധികൃതർ അറിയിച്ചു.
നാവികസേന ബ്രഹ്മോസ് കപ്പൽ വേധ, ഉപരിതല ക്രൂയിസ് മിസൈലുകൾ പരീക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. കൊൽക്കത്ത ക്ലാസ് ഡിസ്ട്രോയറുകളും, നീൽഗിരി, ക്രിവാക് ക്ലാസ് ഫ്രിഗേറ്റുകളും ഉൾപ്പെടെയുള്ള യുദ്ധക്കപ്പലുകളാണ് മിസൈലുകൾ തൊടുത്തുവിട്ടത്.
#IndianNavy Ships undertook successful multiple anti-ship firings to revalidate and demonstrate readiness of platforms, systems and crew for long range precision offensive strike.#IndianNavy stands #CombatReady #Credible and #FutureReady in safeguarding the nation’s maritime… pic.twitter.com/NWwSITBzKK
— SpokespersonNavy (@indiannavy) April 27, 2025
“ഇന്ത്യൻ നാവികസേന ദീർഘദൂര പ്രഹരശേഷിക്കായി പ്ലാറ്റ്‌ഫോമുകൾ, സംവിധാനങ്ങൾ, ജീവനക്കാർ എന്നിവരുടെ തയ്യാറെടുപ്പ് വീണ്ടും ഉറപ്പാക്കുന്നതിനും പ്രകടമാക്കുന്നതിനുമായി നിരവധി കപ്പൽ വേധ മിസൈലുകൾ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യൻ നാവികസേന രാജ്യത്തിന്റെ സമുദ്ര താൽപ്പര്യങ്ങൾ എപ്പോഴും എവിടെയും ഏതൊരു സാഹചര്യത്തിലും സംരക്ഷിക്കാൻ തയ്യാറാണ്,” നാവികസേന ഓൺലൈൻ പോസ്റ്റിൽ പറഞ്ഞു.

പഹൽഗാമിലെ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് നാവികസേനയുടെ ഈ മിസൈൽ പരീക്ഷണം. ജമ്മു കശ്മീരിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്ന 26 സാധാരണ പൗരന്മാർ കൊല്ലപ്പെട്ടതിന് ശേഷം, പാകിസ്ഥാനികൾ അവരുടെ രാജ്യത്തേക്ക് മടങ്ങണമെന്ന് ഇന്ത്യ ആവശ്യപ്പെടുകയും സിന്ധു നദീ ഉടമ്പടി താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.
ഇന്ത്യയുമായുള്ള എല്ലാ ഉഭയകക്ഷി കരാറുകളും പാകിസ്ഥാൻ റദ്ദാക്കി. ഇന്ത്യൻ സൈന്യത്തെ പ്രകോപിപ്പിക്കാനായി നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ ലംഘനങ്ങൾ നടത്തുന്നുണ്ട്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. വെടിവയ്പ്പിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹൽഗാമിലേത്.
ഭീകരരെ ലോകത്തിന്റെ ഏത് കോണിൽ പോയാലും പിന്തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഭീകരാക്രമണത്തിൽ ഓരോ ഇന്ത്യക്കാരന്റെയും രക്തം തിളയ്ക്കുകയാണെന്നും തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദന ഓരോരുത്തർക്കും മനസ്സിലാകുമെന്നും അദ്ദേഹം തന്റെ പ്രതിമാസ ‘മൻ കി ബാത്’ റേഡിയോ പ്രക്ഷേപണത്തിൽ പറഞ്ഞു.
“കശ്മീരിൽ സമാധാനം തിരിച്ചുവരികയായിരുന്നു, എന്നാൽ രാജ്യത്തിന്റെയും ജമ്മു കശ്മീരിന്റെയും ശത്രുക്കൾക്ക് ഇത് ഇഷ്ടപ്പെട്ടില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.