
നിസാന്റെ ഓഹരികള്‍ വാങ്ങിക്കൂട്ടി റെനോ; ഇന്ത്യൻ വിപണിയില്‍ തീയാകും
ന്യൂ ഡൽഹി: ഇന്ത്യൻ വാഹന വിപണിയിലെ പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗതയും കാര്യക്ഷമതയും നൽകാൻ ലക്ഷ്യമിട്ട് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ. ഇതിൻ്റെ ഭാഗമായി, ചെന്നൈയിലെ റെനോ നിസ്സാൻ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (RNAIPL) നിർമ്മാണ ശാലയിലുണ്ടായിരുന്ന നിസ്സാന്റെ 51 ശതമാനം ഓഹരി റെനോ ഇന്ത്യ സ്വന്തമാക്കി, പ്ലാന്റിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തു. അതേസമയം, ഉൽപ്പന്ന പങ്കാളിയെന്ന നിലയിൽ നിസ്സാന്റെ പങ്ക് തുടരുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ചെന്നൈ പ്ലാന്റിന്റെ പൂർണ്ണ നിയന്ത്രണം ലഭിക്കുന്നതോടെ, പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിലും മറ്റ് നിർമ്മാണ കാര്യങ്ങളിലും തീരുമാനങ്ങൾ വേഗത്തിലാക്കാൻ റെനോയ്ക്ക് സാധിക്കും. നിലവിൽ 48 ശതമാനം മാത്രമാണ് പ്ലാന്റിന്റെ ഉത്പാദന ശേഷി വിനിയോഗിക്കുന്നത്. ഇത് ഗണ്യമായി വർദ്ധിപ്പിച്ച് 2030-ഓടെ പൂർണ്ണ ശേഷിയിൽ എത്തിക്കുകയാണ് ലക്ഷ്യം. രണ്ട് പങ്കാളികൾ ഉൾപ്പെട്ട മുൻ സംവിധാനത്തിലെ കാലതാമസങ്ങൾ ഒഴിവാക്കി പ്രവർത്തനങ്ങൾ സുഗമമാക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
നിർമ്മാണ ശാലയുടെ ഉടമസ്ഥത റെനോ പൂർണ്ണമായി ഏറ്റെടുത്തെങ്കിലും, നിസ്സാനുമായുള്ള സഹകരണം തുടരും. നിസ്സാൻ ഒരു പ്രധാന ഉൽപ്പന്ന പങ്കാളിയായി തുടരുമെന്നും റെനോ, നിസ്സാൻ വാഹനങ്ങളുടെ നിർമ്മാണവും പ്ലാന്റില്‍ തുടരുമെന്നും റെനോ അറിയിച്ചു. റെനോ നിസ്സാൻ ടെക്നോളജി ആൻഡ് ബിസിനസ് സെൻ്റർ ഇന്ത്യയുടെ (RNTBCI) പ്രവർത്തനങ്ങളിലും ഫാക്ടറിയിലെ ജീവനക്കാരുടെ കാര്യത്തിലും മാറ്റങ്ങളുണ്ടാകില്ല. പ്ലാൻ്റിൻ്റെ നിയന്ത്രണത്തിൽ മാത്രമാണ് മാറ്റമെന്നും അടിസ്ഥാനപരമായ പങ്കാളിത്തം തുടരുമെന്നും കമ്പനി വ്യക്തമാക്കുന്നു.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ അഞ്ച് പുതിയ വാഹനങ്ങൾ പുറത്തിറക്കാനാണ് റെനോയുടെ പദ്ധതി. ഡസ്റ്റർ, ബിഗ്സ്റ്റർ തുടങ്ങിയ ബി+, സി സെഗ്‌മെന്റ് എസ്‌യുവികൾ ഇതിൽ ഉൾപ്പെടുന്നു. ഈ മോഡലുകളുടെ അവതരണം കൃത്യസമയത്ത് തന്നെ നടക്കുമെന്നും കമ്പനി സ്ഥിരീകരിച്ചു. 2027-28 ഓടെ ഇന്ത്യൻ വിപണിയിൽ 2.5 മുതൽ 3 ശതമാനം വരെ വിഹിതം തിരിച്ചുപിടിക്കാനും, പുതിയ ഊർജ്ജ വാഹനങ്ങൾ അവതരിപ്പിച്ച് വിപണി വിഹിതം 3 ശതമാനത്തിന് മുകളിലേക്ക് ഉയർത്താനും റെനോ ലക്ഷ്യമിടുന്നു. ഈ തന്ത്രപരമായ മാറ്റങ്ങളിലൂടെ ഇന്ത്യൻ വിപണിയിൽ കൂടുതൽ ശക്തമായി മത്സരിക്കാനും വളർച്ച നേടാനുമാണ് റെനോ ലക്ഷ്യമിടുന്നത്.