News

സംസ്ഥാനത്ത് ഐടി പാർക്കുകളിൽ മദ്യം വില്‍ക്കാൻ അനുമതി; ലൈസൻസ് ഫീ 10 ലക്ഷം രൂപ

സംസ്ഥാനത്ത് ഐ.ടി പാർക്കുകളില്‍ 10 ലക്ഷം രൂപ വാർഷിക ഫീസ് അടച്ചാല്‍ മദ്യം കൈവശം വെക്കുന്നതിനും വില്‍ക്കുന്നതിനും അനുമതി നല്‍കി സർക്കാർ ഉത്തരവ് പുറത്തിറങ്ങി. സർക്കാർ – സ്വകാര്യ സ്ഥാപനങ്ങൾക്ക് ലൈസൻസിന് അപേക്ഷിക്കാം. IT കമ്പനികളുടെ ഔദ്യോഗിക സന്ദർശകർക്കും അതിഥികൾക്കും മദ്യം വിൽക്കാം. ഒരു സ്ഥാപനത്തിന് ഒരു ലൈസൻസ് മാത്രമേ അനുവദിക്കൂ. എഫ്എൽ 9 ലൈസൻസുള്ളവരിൽ നിന്ന് മാത്രമേ വിദേശമദ്യം വാങ്ങാൻ പാടുള്ളൂ. ഒന്നാം തീയതിയും സർക്കാർ നിശ്ചയിച്ച മറ്റ് ഡ്രൈഡെകളിലും മദ്യം നൽകരുത്. ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെയാണ് പ്രവർത്തനസമയം.

ഒട്ടനവധി സ്ഥാപനങ്ങളുണ്ടെങ്കിലും ഒരു ലൈസൻസ് മാത്രമേ അനുവദിക്കൂ. കമ്പനികളോട് ചേർന്ന് തന്നെയാകും മദ്യശാലകൾ. പക്ഷെ ഓഫീസുകളുമായി ബന്ധമുണ്ടാകില്ല. ഇവിടേക്ക് പ്രത്യേക വഴികളുണ്ടായിരിക്കണം എന്നും നിഷ്‌കർഷിച്ചിട്ടുണ്ട്. ഐടി പാർക്കുകളിലെ കമ്പനികളിലെ ജീവനക്കാർക്കും ഇവിടെയെത്തുന്ന സന്ദർശകർക്കുമാണ് ഈ മദ്യശാലകളിൽ നിന്ന് മദ്യം ലഭിക്കുക. പുറത്തുനിന്നുള്ള ആർക്കും മദ്യം വിൽക്കരുതെന്നതാണ് ചട്ടം. ഗുണമേന്മയില്ലാത്ത മദ്യം വിൽക്കരുതെന്നും നിഷ്‌കർഷിച്ചിട്ടുണ്ട്. എന്തെങ്കിലും പരാതികളുണ്ടെങ്കിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് തുല്യമായ തസ്തികയിലുള്ള ഉദ്യോഗസ്ഥന് നടപടിയെടുക്കാമെന്നും പിഴയീടാക്കാമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

സർക്കാർ നിയന്ത്രണത്തിലുള്ള/ഉടമസ്ഥതയിലുള്ള ടെക്‌നോ പാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക്, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ടെക്‌നോളജി പാർക്കുകളായ സ്മാർട്ട് സിറ്റി, കൊച്ചി, സ്വകാര്യ ഇൻഫർമേഷൻ ടെക്‌നോളജി/ ഇൻഫർമേഷൻ ടെക്‌നോളജി എനേബിൾഡ് സർവീസസ് പാർക്കുകൾ എന്നിവക്കാണ് പത്ത് ലക്ഷം രൂപക്ക് ബാർ ലൈസൻസ് അനുവദിക്കുന്നത്.