
ശമ്പള പരിഷ്കരണ കുടിശിക പി.എഫിൽ ലയിപ്പിക്കാം! സ്പാർക്കിൽ ക്രമീകരണങ്ങൾ വരുത്തി; മലയാളം മീഡിയ ലൈവ് Impact
ശമ്പള പരിഷ്കരണ കുടിശികയുടെ ആദ്യ രണ്ട് ഗഡുക്കൾ പി.എഫിൽ ലയിപ്പിക്കാം. ഇതിനായി സ്പാർക്കിൽ ക്രമീകരണങ്ങൾ വരുത്തി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കുടിശിക പി.എഫിൽ ലയിപ്പിക്കാൻ സ്പാർക്കിൽ ക്രമീകരണങ്ങൾ വരുത്താത്ത ബാലഗോപാലിന്റെ നടപടി മലയാളം മീഡിയ ലൈവ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്നലെ വൈകുന്നേരത്തോടെ സ്പാർക്കിൽ ഇതിനാവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ ബാലഗോപാൽ നിർദ്ദേശം നൽകുകയായിരുന്നു.
പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശികയുടെ ആദ്യ രണ്ട് ഗഡുക്കൾ പി. എഫിൽ ലയിപ്പിക്കുമെന്ന് മാർച്ച് 29 ന് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. ബജറ്റിൽ കെ.എൻ. ബാലഗോപാലിന്റെ പ്രഖ്യാപനത്തിൻ്റെ പിന്നാലെ 2024- 25 സാമ്പത്തിക വർഷത്തെ അവസാന പ്രവൃത്തി ദിവസമായ മാർച്ച് 29 നാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. എല്ലാ വകുപ്പുകളും അത് ചെയ്യുന്നതിനു വേണ്ട ക്രമീകരണങ്ങൾ നടത്തണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. സ്പാർക്കിൽ ഇതിനാവശ്യമായ ക്രമീകരണങ്ങൾ ( ഓപ്ഷൻ) ചെയ്യാൻ ബാലഗോപാൽ നിർദ്ദേശം നൽകിയതുമില്ല.
ഇതോടെ വകുപ്പുകൾക്ക് ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായ ആദ്യ രണ്ട് കുടിശിക പി.എഫിൽ ലയിപ്പിക്കാൻ സാധിക്കാതെ വന്നു. വിരമിച്ച ജീവനക്കാരന് കുടിശിക പണമായി നൽകും എന്നായിരുന്നു ഉത്തരവിൽ പറഞ്ഞിരുന്നത്. അവർക്കും ഇത് പണമായി ലഭിച്ചില്ല. ഉത്തരവ് അനുസരിച്ച് പി.എഫിൽ ലയിപ്പിക്കാത്തത് മൂലം ജീവനക്കാരന് പി.എഫ് പലിശ ഉൾപ്പെടെ വൻ നഷ്ടമാണ് ഉണ്ടാകുന്നത്.
സ്പാർക്കിൽ ക്രമീകരണങ്ങൾ വരുത്തിയതോടെ വിരമിച്ച ജീവനക്കാർക്ക് ശമ്പള പരിഷ്കരണ കുടിശികയുടെ ആദ്യ രണ്ട് ഗഡുക്കൾ പണമായി ലഭിക്കുന്നതിൻ്റെ തടസം നീങ്ങി. ഒപ്പം ജീവനക്കാരുടെ കുടിശിക പി.എഫിൽ ലയിപ്പിക്കുന്നതിൻ്റെയും തടസം നീങ്ങി.