Kerala Government News

ശമ്പള പരിഷ്കരണ കുടിശികയുടെ ആദ്യ രണ്ട് ഗഡുക്കൾ പി.എഫിൽ ലയിപ്പിച്ചില്ല; ജീവനക്കാരെ കബളിപ്പിച്ച് കെ.എൻ. ബാലഗോപാൽ

ജീവനക്കാരെ കബളിപ്പിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ശമ്പള പരിഷ്കരണ കുടിശികയുടെ ആദ്യ രണ്ട് ഗഡുക്കൾ പി.എഫിൽ ലയിപ്പിക്കാതെയാണ് ധനമന്ത്രി ജീവനക്കാരെ കബളിപ്പിച്ചത്.

പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശികയുടെ ആദ്യ രണ്ട് ഗഡുക്കൾ പി. എഫിൽ ലയിപ്പിക്കുമെന്ന് മാർച്ച് 29 ന് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. ബജറ്റിൽ കെ.എൻ. ബാലഗോപാലിൻ്റെ പ്രഖ്യാപനത്തിൻ്റെ പിന്നാലെ 2024- 25 സാമ്പത്തിക വർഷത്തെ അവസാന പ്രവൃത്തി ദിവസമായ മാർച്ച് 29 നാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. എല്ലാ വകുപ്പുകളും അത് ചെയ്യുന്നതിനു വേണ്ട ക്രമീകരണങ്ങൾ നടത്തണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. സ്പാർക്കിൽ ഇതിനാവശ്യമായ ക്രമീകരണങ്ങൾ ( ഓപ്ഷൻ) ചെയ്യാൻ ബാലഗോപാൽ നിർദ്ദേശം നൽകിയതുമില്ല. ഇതോടെ വകുപ്പുകൾക്ക് ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിൻ്റെ ഭാഗമായ ആദ്യ രണ്ട് കുടിശിക പി.എഫിൽ ലയിപ്പിക്കാൻ ഇതുവരെ സാധിച്ചില്ല.

വിരമിച്ച ജീവനക്കാരന് കുടിശിക പണമായി നൽകും എന്നായിരുന്നു ഉത്തരവിൽ പറഞ്ഞിരുന്നത്. അവർക്കും ഇത് പണമായി ലഭിച്ചില്ല. ഉത്തരവ് അനുസരിച്ച് പി. എഫിൽ ലയിപ്പിക്കാത്തത് മൂലം ജീവനക്കാരന് പി.എഫ് പലിശ ഉൾപ്പെടെ വൻ നഷ്ടമാണ് ഉണ്ടാകുന്നത്.

പതിനൊന്നാം ശമ്പള പരിഷ്‌കരണ കുടിശിക 4 തുല്യ ഗഡുക്കൾ ആയി നൽകും എന്നായിരുന്നു 2021 ഫെബ്രുവരിയിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് ഇറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്. 2023 ഏപ്രിൽ, 2023 ഒക്ടോബർ, 2024 ഏപ്രിൽ, 2024 ഒക്ടോബർ എന്നീ മാസങ്ങളിൽ ശമ്പള പരിഷ്‌കരണ കുടിശിക വിതരണം ചെയ്യും എന്നായിരുന്നു ഉത്തരവ്. എന്നാൽ ബാലഗോപാൽ ധനമന്ത്രിയായതോടെ സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് ഇത് നീട്ടിവച്ചു.

ലോകസഭയിലെ ദയനിയ തോൽവിയെ തുടർന്നാണ് ശമ്പള പരിഷ്കരണ കുടിശികയുടെ ആദ്യ രണ്ട് ഗഡു പി.എഫിൽ ലയിപ്പിക്കാൻ ബാലഗോപാൽ തയ്യാറായത്. ഉത്തരവ് ഇറക്കിയെങ്കിലും അതിന് വേണ്ട ക്രമീകരണങ്ങൾ ചെയ്യാതെ ജീവനക്കാരനെ വീണ്ടും കബളിപ്പിക്കുന്ന നടപടിക്കെതിരെ ജീവനക്കാരുടെ ഇടയിൽ പ്രതിഷേധം ശക്തമാണ്.4000 കോടിയാണ് ശമ്പള പരിഷ്‌കരണ കുടിശിക . ഒരു ഗഡു കൊടുക്കാൻ 1000 കോടി വേണം.

ഐസക്ക് ഇറക്കിയ ഉത്തരവ് അനുസരിച്ച് കുടിശിക
പി.എഫിൽ കൃത്യമായി ലയിപ്പിച്ചിരുന്നുവെങ്കിൽ ജീവനക്കാർക്ക് പി.എഫ് പലിശ ലഭിക്കുമായിരുന്നു. 7.1 ശതമാനം ആണ് പി.എഫ് പലിശ നിരക്ക്. 2023 ഏപ്രിലിൽ ഒരു ഗഡുവായ 1000 കോടി ലയിപ്പിച്ചിരുന്നെങ്കിൽ 2025 ഏപ്രിലിൽ പലിശ മാത്രം 142 കോടി ജീവനക്കാർക്ക് ലഭിക്കുമായിരുന്നു. 2023 ഒക്ടോബറിൽ രണ്ടാം ഗഡുവായ 1000 കോടി ലയിപ്പിച്ചിരുന്നെങ്കിൽ 2025 ഏപ്രിൽ ആകുമ്പോൾ ഒന്നര വർഷത്തെ പലിശയായി 106.5 കോടി ലഭിക്കുമായിരുന്നു.

2024 ഏപ്രിലിൽ മൂന്നാം ഗഡുവായ 1000 കോടി ലയിപ്പിച്ചിരുന്നെങ്കിൽ 2025 ഏപ്രിലിൽ ഒരു വർഷത്തെ പലിശയായി 71 കോടി ലഭിക്കുമായിരുന്നു.2024 ഒക്ടോബറിൽ നാലാം ഗഡുവായ 1000 കോടി പി.എഫിൽ ലയിപ്പിച്ചിരുന്നെങ്കിൽ 2025 ഏപ്രിൽ ആകുമ്പോൾ 6 മാസത്തെ പലിശയായി 35.5 കോടി ജീവനക്കാർക്ക് ലഭിക്കുമായിരുന്നു. നാല് ഗഡുക്കൾ കൃത്യമായി പി.എഫിൽ ലയിപ്പിക്കാത്തത് മൂലം പലിശ ഇനത്തിൽ മാത്രം ജീവനക്കാർക്ക് നഷ്ടപ്പെട്ടത് 355 കോടിയെന്ന് കണക്കുകളിൽ നിന്ന് വ്യക്തം.