
സർവ്വകലാശാല അനദ്ധ്യാപക ജീവനക്കാർക്ക് ശമ്പള പരിഷ്കരണ കുടിശികയുടെ ആദ്യ രണ്ട് ഗഡുക്കൾ അനുവദിച്ചു; കുടിശിക പിൻവലിക്കാൻ സാധിക്കുന്നത് അടുത്ത സർക്കാരിൻ്റെ കാലത്ത്
സർവ്വകലാശാലകളിലെ അനദ്ധ്യാപക ജീവനക്കാർക്ക് ശമ്പള പരിഷ്കരണ കുടിശികയുടെ ആദ്യ രണ്ട് ഗഡുക്കൾ അനുവദിച്ചു. ഏപ്രിൽ 16 ന് ഇത് സംബന്ധിച്ച ഉത്തരവ് ധന പേ റിവിഷൻ സെല്ലിൽ നിന്നിറങ്ങി.
ജീവനക്കാരുടെ പി.എഫ് അക്കൗണ്ടിൽ കുടിശിക ലയിപ്പിക്കും. എന്നാൽ പിൻവലിക്കാൻ സാധിക്കുന്നത് 2026 ഏപ്രിൽ മാത്രം. അല്ലെങ്കിൽ വിരമിച്ചതിന് ശേഷം. ഇതിലേതാണോ ആദ്യം വരുന്നത് അപ്പോഴേ ഈ തുക പിൻവലിക്കാൻ സാധിക്കുകയുള്ളൂ. ഇതോടെ ശമ്പള പരിഷ്കരണ കുടിശികയുടെ ആദ്യ രണ്ട് ഗഡുക്കൾ കൊടുക്കേണ്ട ഉത്തരവാദിത്തവും അടുത്ത സർക്കാരിന്റെ ചുമതലയിൽ ആയിരിക്കുകയാണ്. കുടിശികയുടെ ഇനിയുള്ള മൂന്നും നാലും ഗഡുക്കൾ എന്ന് കിട്ടുമെന്ന് പോലും വ്യക്തമല്ല. അതിനെക്കുറിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാല് മൗനം പാലിക്കുകയാണ്.
2023 ഏപ്രിൽ, ഒക്ടോബർ മാസങ്ങളിൽ ലയിപ്പിക്കേണ്ടിയിരുന്ന കുടിശികയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശിക 4 തുല്യ ഗഡുക്കൾ ആയി നൽകും എന്നായിരുന്നു 2021 ഫെബ്രുവരിയിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് ഇറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്. 2023 ഏപ്രിൽ, 2023 ഒക്ടോബർ, 2024 ഏപ്രിൽ, 2024 ഒക്ടോബർ എന്നീ മാസങ്ങളിൽ ശമ്പള പരിഷ്കരണ കുടിശിക വിതരണം ചെയ്യും എന്നായിരുന്നു ഉത്തരവ്.
2019 ലെ ശമ്പള പരിഷ്കരണ കുടിശികയുടെ രണ്ട് ഗഡു ഈ സാമ്പത്തിക വർഷം ജീവനക്കാരുടെ പി.എഫിൽ ലയിപ്പിക്കും എന്ന് കെ.എൻ. ബാലഗോപാൽ ബജറ്റിൽ വാഗ്ദാനം ചെയ്തിരുന്നു. മാർച്ച് 29 ന് സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശികയുടെ 2 ഗഡുക്കൾ പി.എഫിൽ ലയിപ്പിക്കാൻ ഉത്തരവ് ഇറങ്ങിയിരുന്നു. അതും പിൻവലിക്കാൻ സാധിക്കുന്നത് 2026 ഏപ്രിലിൽ മാത്രം.