
പങ്കാളിത്ത പെൻഷൻ ബാധകമായിട്ടുള്ള ജീവനക്കാരുടെ എണ്ണം 2.37 ലക്ഷം കവിഞ്ഞെന്ന് കെ.എൻ. ബാലഗോപാൽ
പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ 2,23,797 സർക്കാർ ജീവനക്കാരെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സ്പാർക്ക് മുഖേന ശമ്പളം മാറുന്ന ജീവനക്കാരുടെ എണ്ണമാണിത്. സ്പാർക്ക് മുഖേന അല്ലാതെ ശമ്പളം പറ്റുന്ന പൊതുമേഖല സ്ഥാപനങ്ങൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ പങ്കാളിത്ത പെൻഷൻകാരുടെ എണ്ണം കൂടി കണക്കാക്കിയാൽ ഇവരുടെ സംഖ്യ ഇനിയും ഉയരും.
പങ്കാളിത്ത പെൻഷൻ ബാധകമായിട്ടുള്ള ഉദ്യോഗസ്ഥരിൽ ഒന്നാം സ്ഥാനം പൊതുവിദ്യാഭ്യാസ വകുപ്പിനാണ്. 60697 പേർ. രണ്ടാം സ്ഥാനത്ത് ആരോഗ്യ വകുപ്പാണ്. 25066 പേരാണ് ആരോഗ്യ വകുപ്പിൽ ഉള്ളത്. പോലിസ് വകുപ്പാണ് മൂന്നാം സ്ഥാനത്ത്.20900 പേരാണ് പങ്കാളിത്ത പെൻഷൻ ബാധകമായിട്ടുള്ള പോലിസ് വകുപ്പിലെ ഉദ്യോഗസ്ഥർ.
സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിൽ 1413 ഉദ്യോഗസ്ഥർ പങ്കാളിത്ത പെൻഷൻകാരാണ്. ധനവകുപ്പിൽ 372 പേരും നിയമ വകുപ്പിൽ 274 പേരും നിയമസഭയിൽ 574 പേരും പങ്കാളിത്ത പെൻഷൻ ബാധകമായിട്ടുള്ള ഉദ്യോഗസ്ഥരാണ്. 2016 ലെ പ്രകടന പത്രികയിൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് വാഗ്ദാനം ചെയ്ത എൽ.ഡി എഫ് സർക്കാർ തുടർച്ചയായി 9 വർഷം കഴിഞ്ഞിട്ടും പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതിൽ മൗനം പുലർത്തുകയാണ്.

പിൻവലിക്കുന്നതിന് പകരം അതിനെ ശക്തിപ്പെടുത്തുന്ന സമീപനമാണ് എൽ. ഡി.എഫ് സർക്കാർ സ്വീകരിച്ചത്.ആദ്യം കേന്ദ്രവും പിന്നാലെ മറ്റു സംസ്ഥാനങ്ങളും പദ്ധതിയിലെ സർക്കാർ വിഹിതം 14 ശതമാനമാക്കി വർധിപ്പിച്ചപ്പോൾ കേരളം ഇപ്പോഴും 10% മാത്രമാണു നൽകുന്നത്.
സർക്കാർ നിയോഗിച്ച പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി ശുപാർശ ചെയ്തിട്ടു പോലും വിഹിതം കൂട്ടാൻ കേരളം തയാറായിട്ടില്ല. വിരമിക്കുമ്പോഴുള്ള ഗ്രാറ്റുവിറ്റിയും കേരളം അനുവദിച്ചിട്ടില്ല.