
നാലാം വാർഷികത്തിന് മുഹമ്മദ് റിയാസ് വഴി വീണ്ടും പണം അനുവദിച്ചു കെ.എൻ. ബാലഗോപാൽ; ഖജനാവിൽ നിന്ന് ഒഴുകിയത് 27.56 കോടി! കോടികൾ വീണ്ടും അനുവദിക്കും
സാമ്പത്തിക പ്രതിസന്ധിക്കിയിലും സർക്കാരിൻ്റെ നാലാം വാർഷികത്തിന് വീണ്ടും പണം അനുവദിച്ചു. ഏപ്രിൽ 15 ന് മുഹമ്മദ് റിയാസിൻ്റെ ടൂറിസം വകുപ്പാണ് 1.65 കോടി അനുവദിച്ച് ഉത്തരവിറക്കിയത്. ധനമന്ത്രി കെ.എൻ. ബാലഗോപാൽ 1.65 കോടി ഇതിനു വേണ്ടി കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. ഇതിനെ തുടർന്നാണ് ടൂറിസം വകുപ്പിൽ നിന്ന് പണം അനുവദിച്ച് ഉത്തരവിറങ്ങിയത്.
പി.ആർ.ഡി വഴി നാലാം വാർഷികത്തിൻ്റെ പ്രചരണത്തിനായി 25.91 കോടി നേരത്തെ അനുവദിച്ചിരുന്നു. ടൂറിസം വകുപ്പിൻ്റെ 1.65 കോടി ആകുമ്പോൾ നാലാം വാർഷികത്തിനായി ഖജനാവിൽ നിന്ന് അനുവദിച്ച തുക 27.56 കോടിയായി ഉയർന്നു.
മറ്റ് വകുപ്പുകളിൽ നിന്നും പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നും നാലാം വാർഷികത്തിനായി ലക്ഷങ്ങൾ അനുവദിക്കുന്ന ഉത്തരവ് ഉടൻ ഇറങ്ങും. കട ബാധ്യത കുത്തനെ ഉയർന്ന കിഫ് ബി വഴി നാലാം വാർഷികത്തിന് കോടികൾ ഒഴുക്കാനുള്ള ഫയൽ അന്തിമഘട്ടത്തിൽ ആണ്.
പി. ആർ. ഡി വഴി അനുവദിച്ച 25.91 കോടിയിൽ 15.63 കോടിയും മുഖ്യമന്ത്രിയുടെ ഹോർഡിംഗുകൾ സംസ്ഥാനത്ത് തലങ്ങും വിലങ്ങും സ്ഥാപിക്കാനാണ്.കടബാധ്യത 6 ലക്ഷം കോടിയിലേക്ക് കുതിക്കുമ്പോഴും ധൂർത്ത് കുറയ്ക്കാൻ സർക്കാർ തയ്യാറാവുന്നില്ല എന്നതിൻ്റെ വ്യക്തമായ സൂചനകൾ ആണ് നാലാം വാർഷിക ചെലവുകൾ ഉത്തരവുകളിൽ നിന്ന് വ്യക്തമാകുന്നത്.
ചെലവുകൾ ഇങ്ങനെ;
1.ഹോർഡിംഗ്സുകൾ – 15.63 കോടി
2.ഹോർഡിംഗുകളുടെ ഡിസൈൻ ചാർജ് – 10 ലക്ഷം
3.നിലവിലുള്ള 35 ഹോർഡിംഗുകളുടെ മെയിൻ്റനൻസ് – 58 ലക്ഷം
4.എൽ ഇ ഡി ഡിജിറ്റൽ വാൾ -3.30 കോടി
5.റയിൽവേ ജിംഗിൾസ്, KSRTC ബസ് പരസ്യങ്ങൾ – 1 കോടി
6.14 ജില്ലകളിലെ തീം ഏരിയ – 1.96 കോടി
7.ജില്ലാ തല യോഗങ്ങൾ – 42 ലക്ഷം
8.കലാ സാംസ്കാരിക പരിപാടികൾ – 2.10 കോടി
9.ഭക്ഷണം, താമസം, വാഹന വാടക – 42 ലക്ഷം
10.ഉദ്ഘാടന സമാപന ചടങ്ങുകൾ – 30 ലക്ഷം
11.ടൂറിസം- 1.65 കോടി