
ദീർഘകാലത്തെ ആസൂത്രണം നിമിഷം തിരിച്ചടിച്ചതിൽ ബിജെപിയിൽ കല്ലുകടി. വഖഫ് ബില്ലുമായി ബന്ധപ്പെടുത്തി മുനമ്പത്ത് രാഷ്ട്രീയം നേട്ടം കൊയ്യാൻ നടത്തിയ ശ്രമമാണ് തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പാളിയിരിക്കുന്നത്. മുനമ്പത്ത് വിവാദ ഭൂമിയിൽ തീർപ്പുകൽപ്പിക്കാൻ നീണ്ട നിയമപോരാട്ടം തന്നെ വേണ്ടിവരുമെന്ന കിരൺ റിജിജുവിന്റെ പ്രസ്താവനയാണ് ബിജെപിക്ക് തിരിച്ചടിയായിരിക്കുന്നത്. ബില്ലിന് മുൻകാല പ്രാബല്യം കിട്ടുമോ എന്ന കാര്യത്തിൽ കേന്ദ്രമന്ത്രി തന്നെ സംശയം പ്രകടിപ്പിച്ചതും മുനമ്പം ഭൂസംരക്ഷണ സമര സമതിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ചില രാഷ്ട്രീയ പാർട്ടികൾ മുനമ്പത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ബില്ലിനു മുൻകാല പ്രാബല്യം വേണമെന്ന ആവശ്യം അംഗീകരിക്കപ്പെടാത്തതിൽ നിരാശയുണ്ടെന്നുമുള്ള സിറോ മലബാർ സഭ വക്താവ് ഫാ. ആന്റണി വടക്കേക്കരയുടെ പ്രസ്താവനയിലൂടെ തെളിഞ്ഞിരിക്കുന്നത് സഭയുടെ ആശങ്കകളാണ്. കേന്ദ്രമന്ത്രി കിരൺ റിജിജുവിൽനിന്നു പ്രതീക്ഷിച്ച പ്രഖ്യാപനം ഉണ്ടായില്ലെന്ന് മുനമ്പം ഭൂസംരക്ഷണ സമര സമിതിയും പ്രതികരിച്ചിരുന്നു. മുനമ്പം ജനത അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് വഖഫ് ഭേദഗതി ബില്ലിലൂടെ പരിഹാരം ആകുമെന്നാണ് കരുതിയിരുന്നതെങ്കിലും ഇനിയും സുപ്രീം കോടതി വരെ നിയമപോരാട്ടം വേണ്ടിവരുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നതെന്നു സമര സമിതി ചെയർമാൻ ജോസഫ് റോക്കി പറഞ്ഞു. എത്രയും വേഗമുള്ള പരിഹാരമാണ് സമിതി ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
സിപിഎമ്മും കോൺഗ്രസും കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ വാക്കുകൾ ആയുധമാക്കിയതോടെ ബിജെപി പ്രതിരോധത്തിലായിരിക്കുകയാണ്. മുനമ്പം വിഷയത്തിൽ ആശയക്കുഴപ്പമുണ്ടാക്കി മുതലെടുക്കാനാണ് ബിജെപി ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. കുളം കലക്കി മീൻ പിടിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയത്. വഖഫ് നിയമഭേദഗതി ബിൽ, മുനമ്പം വിഷയത്തിന് ശാശ്വത പരിഹാരം എന്ന് പറഞ്ഞു കൊണ്ടുള്ള പ്രചാരണമാണ് ചിലർ അഴിച്ചുവിട്ടത്. എന്നാൽ അത് പൂർണ തട്ടിപ്പ് ആണ് എന്നതാണ് ഇപ്പോൾ വ്യക്തമായത് -മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
മുനമ്പത്തെ ജനങ്ങളെ പറഞ്ഞു പറ്റിക്കുകയാണ് ബിജെപി ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. വിഷയത്തിൽ ബിജെപി-ആർഎസ്എസ് നാടകം പൊളിഞ്ഞുവെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞത്. സംസ്ഥാന സർക്കാർ പറഞ്ഞ കാര്യമാണ് കേന്ദ്രമന്ത്രിയും ഇപ്പോൾ പറയുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. അതേസമയം, വഖഫ് നിയമം പറഞ്ഞ് ബിജെപി മുനമ്പത്തുകാരെ വഞ്ചിച്ചുവെന്ന് ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. വഖഫ് നിയമവും മുനമ്പവും തമ്മിൽ ബന്ധമില്ലെന്നു കേന്ദ്രമന്ത്രി തന്നെ സമ്മതിച്ചതോടെ കേന്ദ്ര സർക്കാരിന്റെ കള്ളി വെളിച്ചത്തായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ബിൽ പാസായതോടെ മുനമ്പത്തെ താമസക്കാർക്ക് അവരുടെ ഭൂമി തിരികെ ലഭിക്കുമെന്ന തരത്തിലാണ് ബിജെപി പ്രചാരണം നടത്തിയിരുന്നത്. ഇതിന്റെ ഭാഗമായാണ് വഖഫ് ബിൽ പാസാക്കിയതിന്റെ നന്ദിസൂചകമായി മുനമ്പത്ത് ബിജെപിയുടെ നേതൃത്വത്തിൽ ‘നന്ദി മോദി’ പരിപാടി സംഘടിപ്പിച്ചതും ഉദ്ഘാടകനായി പാർലമെന്റിൽ ബിൽ അവതരിപ്പിച്ച കേന്ദ്രമന്ത്രി കിരൺ റിജിജുവിനെ കൊണ്ടുവന്നതും. എന്നാൽ പുതിയ വഖഫ് ഭേദഗതി നിയമത്തിനു മുനമ്പം ഭൂമി വിഷയത്തിൽ അനുകൂലമായ മുൻകാല പ്രാബല്യം ലഭിക്കുമോ എന്നത് ഇപ്പോൾ ഉറപ്പു പറയാനാകില്ലെന്ന് കിരൺ റിജിജു പറഞ്ഞതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. നീതി ലഭിക്കും വരെ മുനമ്പത്തുകാർ നിയമപോരാട്ടം തുടരേണ്ടി വരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വഖഫ് നിയമത്തിന്റെ ചട്ടങ്ങൾ രൂപീകരിച്ചു കഴിഞ്ഞാൽ മുനമ്പം നിവാസികളുടെ താൽപര്യം സംരക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും റിജിജു പറഞ്ഞു.