
കെ.എം എബ്രഹാം: കിഫ്ബിയിലെ കോടിപതി; എല്ലാ വർഷവും ശമ്പളം വർധിക്കുന്ന ഉന്നതൻ | KM Abraham KIIFB CEO
സംസ്ഥാനത്തെ ഏറ്റവും പ്രബലനായ ഉദ്യോഗസ്ഥൻ കെ.എം. എബ്രഹാമിനെതിരെ ഹൈക്കോടതി സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതിന്റെ ഞെട്ടലിലാണ് സർക്കാർ. എബ്രഹാം ചെറിയ മീനല്ല. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനാണ്. 2018 ൽ ചീഫ് സെക്രട്ടറി പദത്തിൽ നിന്ന് വിരമിച്ച ശേഷം ലക്ഷങ്ങൾ ശമ്പളവും ഒപ്പം പെൻഷനും വാങ്ങുന്ന സർക്കാരിൽ നിർണായക സ്വാധിനമുള്ള, കാബിനറ്റ് റാങ്കുള്ള വ്യക്തിയാണ് കെ.എം. എബ്രഹാം.
ഓരോ വർഷവും ശമ്പള വർധനവും അതും 10 ശതമാനം വീതം വർധന ലഭിക്കുന്ന കേരളത്തിലെ അപൂർവ്വം ചിലരിൽ ഒരാൾ ആണ് കെ.എം. എബ്രഹാം. 2016 ആഗസ്ത് 25 നാണ് കെ.എം എബ്രഹാം കിഫ്ബി സി.ഇ.ഒ ആകുന്നത്. അന്ന് എബ്രഹാം ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ആയിരുന്നു. മന്ത്രിസഭ യോഗത്തിന്റെ തീരുമാന പ്രകാരം എബ്രഹാമിന് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ചുമതലയോടൊപ്പം കിഫ്ബിയുടെ സി.ഇ ഒ ആയി കൂടി നിയമിച്ചു. അന്നത്തെ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് ആണ് ഉത്തരവിറക്കിയത്.
2017 ഫെബ്രുവരി 14 ന് 40 ഓളം തസ്തികകളും കിഫ്ബിയിൽ സൃഷ്ടിച്ചു. 2018 റിട്ടയർ ചെയ്താൽ തനിക്ക് ലഭിക്കേണ്ട ശമ്പളം എത്രയെന്ന് കൃത്യമായ ധാരണ എബ്രഹാമിന് ഉണ്ടായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് 2017 ഒക്ടോബർ 10 ലെ എസ്. ജെ. വിജയദാസിന്റെ നിയമനം. ബി.എസ്.എൻ.എല്ലിലെ സൂപ്രണ്ടിംഗ് എഞ്ചിനീയർ ആയിരുന്നു വിജയദാസ് . ചീഫ് പ്രൊജക്ട് എക്സാമിനർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമനം ക്ഷണിച്ചത്. ഒറ്റ അപേക്ഷ മാത്രം എത്തി. വീണ്ടും അപേക്ഷ ക്ഷണിക്കാതെ വിജയദാസിനെ എബ്രഹാം നിയമിച്ചു.
ഡെപ്യൂട്ടേഷൻ വേണ്ടെന്നായി വിജയദാസ്. ഡെപ്യൂട്ടേഷൻ ആണെങ്കിൽ നിലവിലെ ശമ്പളമേ കിട്ടൂ. കരാർ നിയമനത്തിൽ എബ്രഹാം വിജയദാസിനെ നിയമിച്ചു. 2.3 ലക്ഷമായിരുന്നു വിജയദാസിന്റെ ശമ്പളം. പത്ത് ശതമാനം ഓരോ വർഷവും ശമ്പള വർധനയും നൽകി. ധനകാര്യ വകുപ്പിലെ ആനി ജൂല തോമസ് ആണ് ഉത്തരവ് ഇറക്കിയത്. ഇതേ ആനി ജൂല തോമസിന് പിന്നിട് ഐ എ എസ് കൺഫർ ചെയ്തും കിട്ടി. 2017 ഡിസംബർ 30 ന് ചീഫ് സെക്രട്ടറി പദവിയിൽ നിന്ന് വിരമിച്ച എബ്രഹാമിനെ കിഫ്ബി സി.ഇ.ഒയുടെ തലവനായി സർക്കാർ പുനർ നിയമനം നൽകി.
കരാർ അടിസ്ഥാനത്തിൽ ആണ് നിയമിച്ചത്. അതാകുമ്പോൾ ശമ്പളവും കിട്ടും ഒപ്പം പെൻഷനും കിട്ടും. 2.75 ലക്ഷമായിരുന്നു ശമ്പളം. വിജയദാസിനെ പോലെ 10 ശതമാനം ശമ്പള വർധനവും ഓരോ വർഷവും എബ്രഹാമിന് ലഭിക്കും. മുൻഗാമി വിജയദാസിന് 10 ശതമാനം ശമ്പള വർധനവ് കൊടുത്ത എബ്രഹാമിന്റെ ബുദ്ധി ധനവകുപ്പിൽ അക്കാലത്ത് ചർച്ചയായി മാറി. എബ്രഹാമിന് 10 ശതമാനം ഓരോ വർഷം ശമ്പളം വർദ്ധിപ്പിക്കാനായിരുന്നു വിജയദാസിന് പത്ത് ശതമാനം വർദ്ധിപ്പിച്ചത് എന്നതായിരുന്നു ചർച്ച. 2024 ഒക്ടോബർ 8 ന് കെ.എൻ. ബാലഗോപാൽ നിയമസഭയിൽ നൽകിയ മറുപടി പ്രകാരം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ആയി എബ്രഹാമിന് നൽകിയത് 2,73,23,704 രൂപയാണ്. ശമ്പള ഇനത്തിൽ 2,66,19,704 രൂപയും ലീവ് സറണ്ടർ ആയി 6,84,750 രൂപയും ഉൽസവ ബത്തയായി 19,250 രൂപയും എബ്രഹാം കൈപ്പറ്റിയിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു. നിലവിൽ കെ.എം. എബ്രഹാമിന്റെ ശമ്പളം 3,87,750 രൂപയാണ്. ഒപ്പം ചീഫ് സെക്രട്ടറിയായി വിരമിച്ച വകയിലെ പെൻഷനും. കിഫ്ബിയിലെ കോടിപതിയാണ് എബ്രഹാം എന്ന് കണക്കുകളിൽ നിന്ന് വ്യക്തം