Editor's ChoiceMalayalam Media LIve

സഭയുടെ വിശ്വസ്തപുത്രൻ: ഡോ.ഡി. ബാബു പോൾ ഓർമ്മയായിട്ട് ഇന്ന് ആറു വർഷം

(യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി സഭ യുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ ഡോ. ബാബു പോളിനെ സ്മരിക്കുന്നു)

ഒരു മനുഷ്യായുസ്സുകൊണ്ട് കടന്നു ചെല്ലാവുന്ന ജീവിത മേഖലകളിലേയ്ക്ക് നിതാന്തപരിശ്രമം കൊണ്ട് ജൈത്രയാത്ര നടത്തിയ മഹദ് വ്യക്തിത്വമാണ് ഡോ. ഡി ബാബു പോൾ. കേരളത്തിൻ്റെ സാമൂഹ്യ – ആധ്യാത്മിക മണ്ഡലങ്ങളിൽ യാക്കോബായ സുറിയാനി സഭയ്ക്ക് സംഭാവന ചെയ്യുവാൻ സാധിച്ച അമൂല്യനിധിയാണ് അദ്ദേഹം. രാഷ്ട്രീയ തന്ത്രജ്ഞൻ, ഭരണ കുലപതി, നയതന്ത്രജ്ഞൻ, അത്ഭുതകരമായ മികവ് പുലർത്തിയ മധ്യസ്ഥൻ, ഏതു സ്ഥാനത്തും യോഗ്യനായ പ്രതിഭ എന്നിങ്ങനെ വിവരിക്കാനാവാത്ത അനേകം യോഗ്യതകളുടെ നിറകുടം എന്ന നിലയിൽ ഡോ. ബാബു പോൾ സാമൂഹിക രംഗത്ത് അദ്വിതീയനാണ്. അതിലുപരി ശ്രദ്ധേയനായ എഴുത്തുകാരൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, ഗവേഷകൻ, ഭാഷാവിദഗ്ധൻ തുടങ്ങിയ നിലകളിലും ബൈബിൾ പണ്‌ഡിതൻ, ബൈബിൾ വ്യാഖ്യാതാവ് എന്നീ നിലകളിലും മികവും വിധേയത്വവും വാക്കിലും നോട്ടത്തിലും പ്രവൃത്തിയിലും നിലനിർത്തിയ സഭയുടെ വിശ്വസ്ത പുത്രനായിരുന്നു ഡോ. ഡി ബാബു പോൾ. അനുഗ്രഹീത പൗരോഹിത്യ പാരമ്പര്യം വിദ്യാസമ്പന്നനും വിദ്യാഭ്യാസ വിചക്ഷണനും സർവ്വസമ്മതനും സമാദരണീയനുമായ കോറൂസോ ദശറോറോ പി.എ. പൗലോസ് കോർ എപ്പിസ്കോപ്പായുടെ പുത്രനായി ജനിച്ച ഡി. ബാബു പോൾ സ്വപിതാവിന്റെ ആത്മീയ ജീവിതവും വാക്‌വിലാസവും, ഒഴുക്കാർന്ന പ്രസംഗധോരണിയും, അതിൽ ഉൾക്കൊള്ളുന്ന വിജ്ഞാനവും, ഏതു വിഷയത്തെക്കുറിച്ചും അത്യാകർഷമായഭാഷയിൽ ശാന്തഗംഭീരമായി മണിക്കൂറുകൾ ബഹുജന ശ്രദ്ധ പിടിച്ചുപറ്റാൻ തക്കവണ്ണം പ്രസംഗിക്കുവാനുള്ള കഴിവും നേതൃത്വ ഗുണവും സ്വായത്തമാക്കുവാൻ ബാബു പോളിന് കഴിഞ്ഞു.
സഭയുടെ വിശ്വസ്തപുത്രൻ അന്ത്യോഖ്യാ പാത്രിയർക്കീസായിരുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ ബാവായോടും വിശുദ്ധ സഭയോടും ചേർന്ന് തൻ്റെ ആത്മിക സാക്ഷ്യം നിർവ്വഹിച്ച ബാബു പോളിന് സഭയുടെ വിശ്വസ്‌തപുത്രൻ സഭാ (ബാറീത്തോ ബീറോ) എന്ന ബഹുമതി നൽകി പരിശുദ്ധ പാത്രിയർക്കീസ് ബാവ ആദരിച്ചു. കൂടാതെ ആകമാന സുറിയാനി സഭയ്ക്ക് നൽകാവുന്ന ഏറ്റം ഉന്നതമായ കീർത്തി മുദ്രയായ സെൻ്റ് ഇഗ്നാത്തിയോസ് മെഡൽ പരിശുദ്ധ പിതാവ് അദ്ദേഹത്തെ അണിയിച്ചു. മരണത്തിലും സഭയെ സാക്ഷിച്ച മോർ ഇഗ്നാത്തിയോസിൻ്റെ വിശ്വസ്‌തത ഈ സഭയുടെ പുത്രനിലും പരിശുദ്ധ പിതാവ് കണ്ടിരുന്നു.

എക്യുമെനിക്കൽ രംഗത്തെ സഭയുടെ മുഖം.

എക്യുമെനിക്കൽ രംഗത്ത് പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ മുഖമായിരുന്നു ഡോ. ഡി ബാബു പോൾ. സിറിയൻ ഓർത്ത ഡോക്സ‌് – റോമൻ കത്തോലിക്ക ഐക്യകരാർ 1982ൽ പരിശുദ്ധ പിതാക്കന്മാർ റോമിൽ ഒപ്പിടുമ്പോൾ സന്നിഹിതനായിരുന്ന അത്മായ പ്രമുഖനാണ് ഡോ. ഡി ബാബു പോൾ. പിന്നീടുണ്ടായ പരസ്‌പര വിവാഹകരാർ മുതൽ സെമിത്തേരി പങ്കിടൽ വരെയുള്ള ഇരു സഭകളുടെയും ഐക്യധാര ണകൾക്കൊക്കെ അടിത്തറ ഇട്ടിരിക്കുന്നത് ഈ സംയുക്ത കരാറിലാണ്. എ.ഡി. 451 മുതൽ ഇരു സഭകളായി വേർതിരിച്ചു നിർത്തിയിരുന്ന ക്രിസ്തുശാസ്ത്ര വ്യത്യസ്ത‌തയെ പരസ്‌പര ആദരവോടെ മനസ്സിലാക്കുവാനും മഹാന്മാരായ ദീയംസൂറോസും കൂറിലെസും ഉയർത്തിപ്പിടിച്ചരിക്കുന്നത് മനുഷ്യാവതാര രഹസ്യങ്ങളിലെ ദൈവിക – മാനുഷീക ഭാവം ളുടെ അവിഭാജ്യതയും തനിമയും സമ്മിശ്രമോ കലർപ്പോ കൂടാതെയുള്ള അവസ്ഥയും ഈ പിതാക്കന്മാരുടെ നിലപാടും സങ്കലനവാദവുമായി വന്ന എവിത്തിക്കൂസിന്റെ നിലപാടിനോടുള്ള വ്യത്യസ്‌തതയും സ്വീകരിച്ച് കൽക്കിദോനു മുമ്പുള്ള പൂർവ്വിക വിശ്വാസത്തിൻ്റെ സംയുക്ത പ്രഖ്യപനം നടന്ന വലിയ എക്യുമെനിക്കൽ സംഭവത്തിൻ്റെ മലങ്കര സഭയുടെ ആത്മായ സാന്നിധ്യമായിരുന്നു ഡോ. ഡി ബാബു പോൾ. ഈ മഹദ് സംഭവത്തിന്റെ സ്മരണയ്ക്കായി അദ്ദേഹം പ്രസിദ്ധീകരിച്ച “Quest for Unity” എന്ന കൃതി എക്യുമെനിക്കൽ പഠനങ്ങൾക്ക് എന്നും മാർഗ്ഗ നിർദ്ദേശമായിരുന്നു.

വിശുദ്ധ മദ്ബഹ ശുശ്രൂഷകൻ

1948-ൽ അഞ്ച് വയസ്സുള്ളപ്പോൾ മണർകാട് വിശുദ്ധ മർത്തമറിയം പള്ളിയിൽ വെച്ച് ദൈവമാതാവിൻ്റെ ജനനപ്പെരുന്നാൾ ദിവസം പുണ്യ ശ്ലോകരായ മീഖായേൽ മോർ ദീവന്നാസിയോസ്, വയലിപ്പറമ്പിൽ ഗീവർഗീസ് മോർ ഗ്രീഗോറിയോസ്, പൗലോസ് മോർ സേവറിയോസ് എന്നീ പുണ്യ പിതാക്കന്മാർ ചേർന്നാണ് അദ്ദേഹത്തെ മദ്ബഹായിലേക്ക് കൈപിടിച്ച് പ്രവേശിപ്പിച്ചത്. തൻ്റെ ജീവിതാവസാനം വരെ ആ വിശുദ്ധ കുപ്പായം അദ്ദേഹം അണിഞ്ഞിരുന്നു. എൻജിനിയറായി, അദ്ധ്യാപകനായി, ഐ.എ. എസുകാരനായി, കളക്ടറായി, കളക്ടർമാരുടെ മേലധികാരിയായ റവന്യൂ ബോർഡ് അംഗമായി, ജഡ്ജിയുടെ സ്ഥാനമുള്ള ഓംബുഡ്സ്മാനായി, കു ടുംബനാഥനായി – അപ്പോഴെല്ലാം പരിശുദ്ധമായ ഈ കുപ്പായവും മാറാതെ നിന്നു.

അനുഗൃഹീത വാഗ്മിയും പ്രഭാഷകനും

ബാബു പോളിൻ്റെ പ്രസംഗങ്ങൾ എന്നും ശ്രോതാക്കൾ ആവേശത്തോ ടെയാണ് സ്വീകരിച്ചിരുന്നത്. പുത്തൻകുരിശ് കൺവെൻഷനിലും മാരാമൺ കൺവെൻഷനിലും ജാതിമത വർണ്ണ ചിന്തകൾക്ക് അധീതമായി കേരളത്തിന്റെ പൊതുവേദികളിലെല്ലാം പ്രസംഗകരുടെ ഗണത്തിൽ പ്രഥമ ഗണ നീയനായിരുന്നു അദ്ദേഹം. പ്രഗത്ഭനായ അദ്ധ്യാപകനും, പ്രധാന അദ്ധ്യാപ കനും നല്ല വാഗ്മിയുമായിരുന്ന വന്ദ്യ പൗലോസ് കോർഎപ്പിസ്കോപ്പോയുടെ പുത്രനെന്ന നിലയിൽ പിതാവിൻ്റെ എല്ലാ സൽഗുണങ്ങളും അദ്ദേഹത്തിന് ലഭിച്ചിരുന്നു. സദസ്സിന് മുഷിച്ചിൽ തോന്നാതെ ഔചിത്യം നില നിർത്തി. നല്ല ഭാഷ, നല്ല ഒഴുക്ക് എന്നിവ ബാബു പോൾ എന്ന വാഗ്മിയുടെ പ്രഭാഷണത്തിൻ്റെ പ്രത്യേകതയായിരുന്നു. ഒരു പ്രഭാഷകൻ എന്ന നിലയിൽ ലോകമെങ്ങുമുള്ള മലയാളികൾക്കു ഏറ്റം പ്രിയങ്കരനായിരുന്നു ഡോ. ബാബു പോൾ. മത-രാഷ്ട്രീയ-സാമൂഹിക പരിമിതികൾക്കപ്പുറമായി ശ്രോതാക്കളെ ആകർഷിക്കുവാനുള്ള പ്രതിഭാവിലാസവും ഭാഷാധാരാളിത്തവും നർമ്മ കുശലതയും ആശയ ഗാംഭീര്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ദമാസ്ക്കസിൽ വെച്ച് പരിശുദ്ധ സഖാ പ്രഥമൻ ബാവ സ്ഥാനമേറ്റപ്പോൾ മലങ്കര സഭയ്ക്കുവേണ്ടി പ്രതിനിധിസംഘത്തിൽ ഉണ്ടായിരുന്ന ബാബു പോളാണ് ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചത്. പരിശുദ്ധ സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവായുടെ 1982 ലെ മൂന്ന് മാസം നീണ്ടു നിന്ന ഗ്ലൈഹിക സന്ദർശന വേളയിൽ പരിശുദ്ധ ബാവ നടത്തിയ പ്രഭാഷണങ്ങൾക്ക് ആശയസംപുഷ്ടി വരുത്തുന്നതിന് ബാബു പോളിനെയാണ് ആശ്രയിച്ചിരുന്നത്. ബാബു പോൾ സഞ്ചരിച്ച പൗലോസ്യ മാർഗ്ഗങ്ങളും അന്യാദൃശ ങ്ങളാണ്. സുവിശേഷ പ്രസംഗങ്ങളിൽ ഞായറാഴ്‌ച ഏവൻഗേലോൻ പ്രസംഗങ്ങൾ മുതൽ പ്രധാന കൺവെൻഷൻ പ്രസംഗങ്ങളും ബൈബിൾ ക്ലാസുകളും എല്ലാം അദ്ദേഹത്തിലെ പൗലോസിന്റെ സ്വാധീനങ്ങളാണ്. പൗലോസിനെപ്പോലെ അദ്ദേഹം എഴുതുന്ന ആത്മീയ ലേഖനങ്ങൾ സുവിശേഷ വിത്തുകൾ തന്നെയാണ്. അനേക ഹൃദയങ്ങളെ സ്വാധീനിച്ചിട്ടുള്ള “നല്ല നിലത്തു വീണ’ ആ വിത്തുകൾ അനേക മേനി വിളവു പുറപ്പെടുവിച്ചിട്ടുണ്ട്.
വേദശബ്ദ രത്നാകരം എന്ന ബൈബിൾ

ബാബു പോൾ എന്ന പ്രതിഭയുടെ ദീർഘകാല പ്രയത്നത്തിൻ്റെ സാക്ഷാത്കാരമാണ്. വേദശബ്ദ രത്നാകരം. ഒൻപത് വർഷം കൊണ്ടാണ് ഈ ബൈബിൾ ഡിഷ്‌നറി എഴുതി പൂർത്തീകരിച്ചത്. ക്ലെയ്റ്റൺ മുതൽ റ്റി. എൽ.സി. വരെയുള്ള അനേകം മലയാളം ബൈബിൾ നിഘണ്ടുക്കൾ ലഭ്യമാണെങ്കിലും വേദശബ്ദ രത്നാകരം അവയിൽ നിന്നെല്ലാം വളരെ വ്യതിരിക്തമാണ്. സുവിശേഷ വ്യാഖ്യാനത്തിൽ പൗലോസിൻ്റെ ലേഖനങ്ങൾ എങ്ങനെ പുതിയ നിയമ കൃതികളിൽ അനന്യമായിരിക്കുന്നുവോ അതു പോലെ വേദശബ്ദ രത്നാകരം ബൈബിൾ പഠനത്തിൽ സമാനതകൾ ഇല്ലാത്തതാകുന്നു. ബൈബിൾ പഠന ആവശ്യങ്ങൾക്കുള്ള ഒരു മാർഗ്ഗ നിർ ദ്ദേശകഗ്രന്ഥം എന്നതിൽ ഉപരി മലയാളത്തിൽ ഇറങ്ങിയ ആദ്യ ബൈബിൾ നിഘണ്ടു കൂടിയാണ് ഈ ഗ്രന്ഥം. വൈദികർ, ഭാഷാദ്ധ്യാപകർ, സാഹിത്യ വിദ്യാർത്ഥികൾ എന്നിങ്ങനെ ദാർശനിക വിജ്ഞാനികളായ സർവ്വർക്കും ബൈബിൾ നിഘണ്ടു അമൂല്യനിധിയാണ്.

നിസ്തുല സംഭാവനകൾ

പരിശുദ്ധ സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവയുടെ പ്രഥമ ശ്ലൈഹിക സന്ദർശനത്തോട് അനുബന്ധിച്ച് രചിച്ച Veni Vidi Vici (the story of an apostolic visit) (വന്നു കണ്ടു കീഴക്കി) എന്ന ഗ്രന്ഥവും, ഈ പാറമേൽ (Upon this Rock), ദി സിറിയൻ ഓർത്തഡോക്‌സ് ക്രിസ്‌ത്യൻ ഓഫ് സെന്റ് തോമസ്, കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കബറി യിരിക്കുന്ന പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ ജീവചരിത്രം (The Saint From Kooded) എന്നീ ഗ്രന്ഥങ്ങളും ദൃശ്യ വാർത്താ മാധ്യമങ്ങളിൽ അദ്ദേഹം നടത്തിയിട്ടുള്ള പ്രതികരണങ്ങളും അവലോകന ങ്ങളും ലോകത്തിലെ ഏറ്റവും പുരാതന സഭയായ സിറിയൻ ഓർത്ത ഡോക്സ് സഭയെയും, അന്ത്യോഖ്യ സിംഹാസനത്തെയും അതിൽ വാണരുളിയ പരിശുദ്ധ പാത്രിയർക്കീസ് ബാവായെയും ഭാരതത്തിലെ സുറിയാനി സഭയുടെ ചരിത്രവും വിളിച്ച് ഓതുന്നതാണ്. അമൂല്യ നിധികളായ ഈ ഗ്രന്ഥങ്ങൾ സഭാചരിത്ര പഠിതാക്കൾക്ക് തലമുറകൾക്കും മാർഗ്ഗദർശന ങ്ങളാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ സഭയുടെ കീർത്തി ലോകം മുഴുവൻ എത്തി ക്കുവാൻ ഡി.ബാബു പോളിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ രചനകളും പഠനങ്ങളും ആത്മീയവും ചരിത്രപരവുമായ പഠനങ്ങൾക്ക് തലമുറകൾക്ക് മാർഗ്ഗദർശകമായിരിക്കും. ബാബു പോൾ സുറിയാനി സഭയ്ക്ക് എന്നും പ്രകാശം പകരുന്ന പ്രതിഭയായിരുന്നുവെന്ന് തലമുറകൾ സ്‌മരിക്കും.