
വിജയം പ്രവചിച്ച ബാബുപോള്‍ സാർ; അനുസ്മരിച്ച് എല്‍ദോസ് കുന്നപ്പിള്ളില്‍
ഗ്രന്ഥകാരനും പ്രശസ്ത ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന ഡോ. ഡി ബാബുപോൾ വിടപറഞ്ഞിട്ട് ഇന്ന് ആറുവർഷം തികയുകയാണ്. അദ്ദേഹത്തെക്കുറിച്ച് ഓർക്കുകയാണ് പെരുമ്പാവൂർ എംഎൽഎ അഡ്വ. എൽദോസ് പി കുന്നപ്പിള്ളിൽ. അടുത്ത തവണ പെരുമ്പാവൂരിൽ എൽദോസ് മൽസരിക്കും. ജയിക്കും എം.എൽ എ ആകും. ഈശ്വരൻ അനുഗ്രഹിക്കട്ടെ’ എന്ന് പ്രവചിച്ച വ്യക്തിയായിരുന്നു ബാബുപോൾ എന്നാണ് എൽദോസ് കുന്നപ്പിള്ളിൽ ആദ്യം ഓർക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ:
മാഗസിനിലേക്ക് ഒരു സന്ദേശം വേണം – ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ ബാബുപോൾ സാറിനെ ഫോണിൽ വിളിച്ചു. പതിവ് പോലെ ” ബാബുപോൾ ” എന്ന് മറുതലയ്ക്കൽ ഫോൺ ശബ്ദിച്ചു. (ഫോൺ എടുക്കുമ്പോൾ ഹലോ ക്ക് പകരം ബാബുപോൾ എന്നാണ് സാർ പറയുക). കവിത പോലെ മനോഹരമായ ഒരു സന്ദേശം ലഭിച്ചു. ഒപ്പം ഒരു പ്രവചനവും സർ വക.”അടുത്ത തവണ പെരുമ്പാവൂരിൽ എൽദോസ് മൽസരിക്കും. ജയിക്കും എം.എൽ എ ആകും. ഈശ്വരൻ അനുഗ്രഹിക്കട്ടെ”. ഞാൻ ആകെ ആശയകുഴപ്പത്തിൽ ആയി. സന്ദേശത്തിനോടൊപ്പം ആ പ്രവചനവും ചേർത്താലുള്ള പുകിൽ ആയിരുന്നു എന്നെ ആശയകുഴപ്പത്തിൽ ആക്കിയത്.
ഞാൻ സാറിനെ വിളിച്ചു. സർ , ആ പ്രവചനം സന്ദേശത്തിൽ നിന്ന് മാറ്റിക്കോട്ടെ. ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി. തുടർന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു ” ദൈവം നിശ്ചയിക്കുന്നത് പോലെ എല്ലാം നടക്കും. ഈശ്വരൻ ആണ് എന്നോട് ഇത് പറഞ്ഞത്. ദൈവഹിതം നിറവേറും”. അദ്ദേഹത്തിൻ്റെ അനുമതിയോടെ ആ പ്രവചനം മാറ്റി സന്ദേശം കൊടുത്തു. ദൈവഹിതം നിറവേറി. ബാബു പോൾ സാറിൻ്റെ പ്രവചനം ഫലിച്ചു. പെരുമ്പാവൂരിൽ എനിക്ക് സീറ്റ് ലഭിച്ചു. എംഎൽഎ ആയി.
സീറ്റ് ലഭിച്ചപ്പോൾ തന്നെ അദ്ദേഹത്തെ ഞാൻ വിളിച്ചു അനുഗ്രഹം തേടി. ദൈവഹിതം നിറവേറും എന്നായിരുന്നു മറുപടി. ഫലം വന്നപ്പോൾ ഞാൻ ആദ്യം വിളിച്ചതും സാറിനെ ആയിരുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു.എം എൽ എ ആയി തിരുവനന്തപുരത്ത് എത്തിയപ്പോൾ അദ്ദേഹത്തിൻ്റെ കവടിയാറിലെ മമ്മീസ് കോളനിയിൽ വീട്ടിൽ ചെന്ന് അനുഗ്രഹവും വാങ്ങി.
അദ്ദേഹത്തിന്റെ സ്നേഹവും ഉപദേശവും വാനോളം ലഭിച്ചു. 2019 ഏപ്രിൽ 12 ന് അദ്ദേഹം അനന്ത നിശബ്ദതയുടെ ഭാഗമായി. ഇന്ന് അദ്ദേഹം വിടവാങ്ങിയിട്ട് 6 വർഷം തികയുന്നു. അത്രമേൽ പ്രിയപ്പെട്ട എൻ്റെ ബാബുപോൾ സാറിൻ്റെ ഓർമകൾക്കു മുന്നിൽ ഞാൻ ദണ്ഡനമസ്കാരം ചെയ്യുന്നു.