
നിയമസഭയിലെ ചട്ടവിരുദ്ധ ഉത്തരവുകൾ UDF റദ്ദാക്കും: ജി. സുബോധൻ
നിയമസഭയിലെ ലൈബ്രറി ജീവനക്കാർക്ക് ചട്ടവിരുദ്ധമായി ഫയൽ കൈകാര്യം ചെയ്യുന്നതിന് അനുമതി നൽകിയ സ്പീക്കറുടെ ഉത്തരവ് അടുത്ത യുഡിഎഫ് സർക്കാർ റദ്ദാക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ജി. സുബോധൻ.
നിയമസഭയിലെ ചട്ടവിരുദ്ധമായ നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ലെജിസ്ലേച്ചർ സെക്രട്ടറിയറ്റ് അസോസിയേഷന്റെ (KLSA) ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നിയമസഭാ ജീവനക്കാരുടെ ഉപവാസ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്പീക്കർക്ക് പ്രത്യേക അധികാരങ്ങൾ ഉള്ളത് നിയമസഭയുടെ നടപടിക്രമങ്ങളിൽ ആണെന്നും സർവീസ് ചട്ടങ്ങൾ ലംഘിക്കുന്നതിനുള്ള പ്രത്യേക അവകാശങ്ങൾ സ്പീക്കർക്ക് ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണകക്ഷി പ്രതിപക്ഷ ഭേദമന്യേ ജീവനക്കാർ ഉയർത്തിയ ശക്തമായ പ്രതിഷേധത്തെ മറികടന്നു സ്പീക്കർ ഏകപക്ഷീയമായ നടപടി സ്വീകരിച്ചത് അംഗീകരിക്കാൻ ആകില്ല. നിയമസഭാ ജീവനക്കാർ സ്പീക്കർക്കെതിരെ പരസ്യ പ്രതിഷേധം നടത്തേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചത് സ്പീക്കറുടെ പക്വതയില്ലായ്മയാണ് വ്യക്തമാക്കുന്നത്. കേരള ലെജിസ്ലേച്ചർ സെക്രട്ടറിയറ്റ് അസോസിയേഷൻ നടത്തുന്ന തുടർ സമരപരിപാടികൾക്ക് KPCC യുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും ജി. സുബോധൻ വ്യക്തമാക്കി.

ഉപവാസ സമരം നടത്തുന്ന പ്രതിപക്ഷ സർവീസ് സംഘടനയുടെ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നതിനായി നിയമസഭാ സെക്രട്ടറിയേറ്റിലെ ഭരണകക്ഷി സംഘടനയുടെ നിരവധി പ്രവർത്തകർ നേരിട്ട് എത്തിയത് ശ്രദ്ധേയമായി.
സെറ്റോ ചെയർമാൻ ശ്രീ ചവറ ജയകുമാർ, സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ശ്രീ എം എസ് ഇർഷാദ്, എൻ ജി ഒ അസോസിയേഷൻ നോർത്ത് ജില്ലാ പ്രസിഡന്റ് ശ്രീ. പ്രശാന്ത്, സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ. പുരുഷോത്തമൻ, എന്നിവർ സമരത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ശ്രീ. നേമം സജീർ നാരങ്ങാ നീര് നൽകി ഉപവാസം അവസാനിപ്പിച്ചു. കേരള ലെജിസ്ലേച്ചർ സെക്രെട്ടറിയറ്റ് അസോസിയേഷൻ ഭാരവാഹികളായ ശ്രീ. ജോമി കെ. ജോസഫ്, ശ്രീ അരുൺ എസ്, ശ്രീ. പ്രതീഷ് ബി സി എന്നിവർ സമരത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.