Kerala Government News

നിയമസഭയിൽ ലൈബ്രറി ജീവനക്കാർക്ക് ചട്ടങ്ങൾ മറികടന്ന് ഫയൽ എഴുതാൻ അനുമതി; പ്രതിഷേധം

നിയമസഭാ ലൈബ്രറിയിലെ ജീവനക്കാർക്ക് സെക്രട്ടറിയേറ്റ് ഓഫീസ് മാനുവലിനും സർവീസ് ചട്ടങ്ങൾക്കും വിരുദ്ധമായി, ഇ – ഓഫീസിൽ ഫയലുകൾ തുടങ്ങുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ഔദ്യോഗിക ലോഗിൻ അനുവദിച്ച് സ്പീക്കർ ഉത്തരവിട്ടു. ചീഫ് ലൈബ്രറിയൻ, ലൈബ്രേറിയൻമാർ തുടങ്ങിയ ഉദ്യോഗസ്ഥർക്ക് ഗ്രീൻ നോട്ട് പ്രകാരം ഫയലുകൾ കൈകാര്യം ചെയ്യുന്നതിനും ലൈബ്രറിയിലെ മറ്റു ജീവനക്കാർക്ക് യെല്ലോ നോട്ട് പ്രകാരം ഫയലുകൾ കൈകാര്യം ചെയ്യുന്നതിനുമാണ് അനുമതി നൽകിയത്.

സെക്രട്ടറിയറ്റ് ഓഫീസ് മാനുവൽ, വിവിധ സർവീസ് ചട്ടങ്ങൾ എന്നിവ പ്രകാരം ഫയൽ കൈകാര്യം ചെയ്യുന്നതിനുള്ള അധികാരം അഡ്മിനിസ്ട്രേറ്റീവ് വിഭാഗം ജീവനക്കാരിൽ ആണ് നിക്ഷിപ്തമാക്കിയിട്ടുള്ളത്. ഇതനുസരിച്ച് നിയമസഭാ സെക്രട്ടറിയേറ്റിൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗസ്ഥരും അതേ ശ്രേണിയിലുള്ള ഉന്നത ഉദ്യോഗസ്ഥരും ആണ് നിലവിൽ ഫയലുകൾ കൈകാര്യം ചെയ്യുന്നത്. ഇതിന് വിരുദ്ധമായാണ് അഡ്മിനിസ്ട്രേറ്റീവ് ജോലികൾ നിക്ഷിപ്തമാക്കിയിട്ടില്ലാത്ത ലൈബ്രറി വിഭാഗം ജീവനക്കാർക്ക് ഫയലുകൾ കൈകാര്യം ചെയ്യുന്നതിനുള്ള അനുമതി സ്പീക്കർ നൽകിയത്.

ഭരണ – പ്രതിപക്ഷ സർവീസ് സംഘടനകളുടെ എതിർപ്പിനെ മറികടന്നാണ് സ്പീക്കറുടെ തീരുമാനം. ഈ തീരുമാനം നിയമസഭാ സെക്രട്ടറിയേറ്റിൽ മാത്രമല്ല അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിയറ്റിലും സർവ്വകലാശാലകളിലും വിവിധ ഫീൽഡ് ഡിപ്പാർട്ട്മെന്റുകളിലും സർവീസ് തർക്കങ്ങൾക്ക് വഴിവെക്കുന്നതാണെന്ന് സർവീസ് സംഘടനകൾ ആരോപിക്കുന്നു.

സ്പീക്കറുടെ തെറ്റായ നടപടിയിൽ പ്രതിഷേധിച്ച് ഭരണകക്ഷി സർവീസ് സംഘടനയിൽപെട്ട നൂറിലധികം സജീവ പ്രവർത്തകർ സംഘടനയിലെ ഭാരവാഹിത്വങ്ങൾ രാജിവച്ചു. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ സർവീസ് സംഘടനയായ കേരള ലെജിസ്ലേച്ചർ സെക്രട്ടറിയറ്റ് അസോസിയേഷൻ നാളെ (03.03.25, വ്യാഴം) കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി പെൻ/മൗസ് ഡൗൺ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.