Kerala Government News

സെക്രട്ടേറിയറ്റ് സംഘടനകളെ ഒഴിവാക്കി സ്പെഷ്യൽ റൂൾ ചർച്ച: സെക്ര. അസോസിയേഷൻ പ്രതിഷേധിച്ചു

സർക്കാർ സർവീസിലെ ഡ്രൈവർ തസ്തികയുടെ സ്പെഷ്യൽ റൂൾ ഭേദഗതി സംബന്ധിച്ച ചർച്ചയുടെ അറിയിപ്പ് സെക്രട്ടേറിയറ്റിലെ സർവീസ് സംഘടനകൾക്ക് നൽകാതെ സർക്കാർ. ഭരണപക്ഷ സർവീസ് സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനും പ്രതിപക്ഷ കോൺഗ്രസ് സംഘടനയായ കേരള സെക്രട്ടേറിയറ്റ് അസോസിയേഷനും അടക്കം സെക്രട്ടേറിയറ്റിലെ ഒരു സർവീസ് സംഘടനക്കും അറിയിപ്പ് നൽകിയില്ല.

ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാറാണ് തിങ്കളാഴ്ച സെക്രട്ടേറിയറ്റിലെ സൗത്ത് കോൺഫറൻസ് ഹാളിൽ യോഗം വിളിച്ചു ചേർത്തത്. യോഗം ആരംഭിച്ചയുടൻ എത്തിച്ചേർന്ന കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എം എസ് ഇർഷാദ് വകുപ്പിൻ്റെ നടപടിയെ ചോദ്യം ചെയ്യുകയും അംഗീകൃത സർവീസ് സംഘടനകളെ അകറ്റിനിർത്തിക്കൊണ്ടുള്ള യോഗം വിളിച്ചു ചേർത്തതിൽ പ്രതിഷേധിക്കുകയും ചെയ്തു.

ഇത്തരം വീഴ്ചകൾ നിരന്തരം ആവർത്തിക്കുന്നതിൽ പ്രതിഷേധിച്ച് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ യോഗം ബഹിഷ്ക്കരിക്കുന്നുവെന്ന് പ്രഖ്യാപിച്ച് യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. തുടർന്ന് ഇത്തരത്തിൽ യോഗം നടക്കുന്നുവെന്ന് അറിഞ്ഞ് എത്തിച്ചേർന്ന കേരള ഫിനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ, സെക്രട്ടേറിയറ് എൻ ജി ഒ സംഘ്, കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ ഭാരവാഹികൾ പ്രതിഷേധം രേഖപ്പെടുത്തി ഇറങ്ങിപ്പോകുകയുണ്ടായി.

ഇടതു ഭരണത്തിൽ സ്പെഷ്യൽ റൂൾഭേദഗതി ചെയ്യുന്നതിനുള്ള സാധാരണ നടപടിക്രമങ്ങൾക്ക് പോലും ഉത്തരവാദിത്തപ്പെട്ട ഉദ്യോസ്ഥർ പുല്ലുവിലയാണ് കൽപിക്കുന്നതെന്നും സുചിഞ്ചിതമായ അഭിപ്രായങ്ങളും സൂക്ഷ്മമായ പരിശോധനകളും സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും ഭിന്നാഭിപ്രായങ്ങളുണ്ടാകുന്നത് സർക്കാർ ഭയക്കുന്നുവെന്നും കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എം എസ് ഇർഷാദും ജനറൽ സെക്രട്ടറി കെ പി പുരുഷോത്തമനും കേരള ഫിനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് പ്രദീപ്കുമാർ എന്നിവർ അഭിപ്രായപ്പെട്ടു. വിഷയത്തിൽ കൃത്യമായ അറിയിപ്പ് നൽകി വീണ്ടും സർവീസ് സംഘടനകളുടെ യോഗം വിളിക്കണമെന്നും അവർ ആവശ്യപ്പെട്ടു.