Kerala Government News

ക്ഷാമബത്ത കുടിശികക്ക് പിന്നാലെ ആശ്രിത നിയമനത്തിലും ജീവനക്കാർക്ക് പാര

ക്ഷാമബത്ത കുടിശിക അടക്കമുള്ള ആനുകൂല്യങ്ങൾ നിഷേധിച്ചതിന് പിന്നാലെ ആശ്രിത നിയമനത്തിലും കൈ വച്ച് സർക്കാർ. ജീവനക്കാരൻ മരിക്കുമ്പോൾ ആശ്രിതന് 13 വയസ് തികഞ്ഞിരിക്കണം എന്ന നിബന്ധനയുമായി ആശ്രിത നിയമനത്തിൽ പൊളിച്ചെഴുത്ത് നടത്തിയിരിക്കുകയാണ് സർക്കാർ. ഇന്നലെ കൂടിയ മന്ത്രിസഭ യോഗത്തിൽ ആണ് ജീവനക്കാർക്ക് തിരിച്ചടിയാവുന്ന ആശ്രിത നിയമന പരിഷ്കരണത്തിന് പച്ചക്കൊടി കാട്ടിയത്.

സര്‍വ്വീസിലിരിക്കെ മരിക്കുമ്ബോള്‍ 13 വയസ് തികഞ്ഞ ആശ്രിതർക്ക് മാത്രമേ ഇനി ആശ്രിത നിയമനം വഴി ജോലി ലഭിക്കൂ.പതിമൂന്ന് വയസ് പ്രായപരിധി വെക്കുന്നതില്‍ സര്‍വ്വീസ് സംഘടനകള്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അത് മന്ത്രിസഭാ യോഗം കണക്കിലെടുത്തില്ല.

മക്കൾ/ആശ്രിതർക്ക് 13 വയസ്സില്ലെങ്കിൽ ആശ്രിത നിയമനം സംബന്ധിച്ച പുതിയ ചട്ടപ്രകാരം ജോലിക്ക് അർഹരല്ല. കൂടാതെ ആശ്രിത നിയമനത്തിന് 8 ലക്ഷം വാർഷിക വരുമാനം കർശനമാക്കി. ഈ വരുമാന പരിധി ഉയർത്തണമെന്ന ജീവനക്കാരുടെ സംഘടനകളുടെ ആവശ്യവും തള്ളി.

13 വയസിന് താഴെ ഉള്ളവർ ആശ്രിതരല്ലേ എന്ന ചോദ്യമാണ് ഇതോടെ ജീവനക്കാർ ഉയർത്തുന്നത്. ഒരു വശത്ത് കോടി കണക്കിന് രൂപയുടെ ആനുകൂല്യങ്ങൾ നിഷേധിക്കുക മറുവശത്ത് ആശ്രിത നിയമനത്തിൽ നിബന്ധന വയ്ക്കുകയും ചെയ്തതോടെ ജീവനക്കാർ പ്രതിഷേധത്തിലാണ്. ആശ്രിത നിയമന നിബന്ധനക്കെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷ സർവീസ് സംഘടനകൾ. കഴിഞ്ഞ ദിവസം ടൈപ്പിസ് , ഓഫിസ് അൻ്റൻഡൻ്റ് തസ്തികകളിൽ നിയമന നിരോധനം ഏർപ്പെടുത്തി ധനവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജീവനക്കാർ പ്രതിഷേധം ഉയർത്തിയതോടെ നിയമന നിരോധനം സർക്കാർ പിൻവലിച്ചിരുന്നു.