News

ബാലഗോപാലിനെതിരെ DYFI; ടൈപ്പിസ്റ്റ്, ഓഫിസ് അസിസ്റ്റന്റ് നിയമനം വിലക്കിയ ധനവകുപ്പ് ഉത്തരവില്‍ ആശങ്കയെന്ന്

ഇ-ഓഫീസ് ഏർപ്പപ്പെടുത്തിയ സ്ഥാപനങ്ങളിലെ ഓഫീസ് അറ്റൻഡന്റ്, ടൈപ്പിസ്റ്റ് തസ്തികകളിലെ നിയമനം സംബന്ധിച്ച് ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് ഉദ്യോഗാർഥികളിൽ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ്. ധനമന്ത്രി കെ.എൻ. ബാലഗോപാൽ പുറത്തിറക്കിയ ഉത്തരിനെതിരെയാണ് സിപിഎമ്മിന്റെ യുവജന സംഘടന രംഗത്തെത്തിയിരിക്കുന്നത്.

ഇ-ഓഫിസ് സംവിധാനം ഏർപ്പെടുത്തിയതിനെ തുടർന്ന് വിവിധ തസ്തികളിലെ ജോലി ഭാരത്തിലുണ്ടായ മാറ്റം സംബന്ധിച്ച് സർക്കാർ പഠനം നടത്തണം. പഠന റിപ്പോർട്ട് മന്ത്രിസഭ പരിഗണിച്ച ശേഷമേ ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളാവൂ എന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

ചെലവ് നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായി ടൈപ്പിസ്റ്റ്, ഓഫീസ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിൽ ഇനിമുതൽ പി.എസ്.സി നിയമനം വേണ്ടെന്ന ധനവകുപ്പ് തീരുമാനത്തിനെതിരെയാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്തെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച വിശദമായ വാർത്ത മലയാളം മീഡിയ മാർച്ച് 22ന് പ്രദ്ധീകരിച്ചിരുന്നു.

തസ്തികൾ നഷ്ടപ്പെടാതെ പുനർവിന്യസിച്ചും നഷ്ടപ്പെടുന്നവയ്ക്ക് പകരം പുതിയ തസ്തികൾ സൃഷ്ടിച്ചും ഉദ്യോഗാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണം. ഉത്തരവിൽ പറയുന്ന പ്രകാരം സ്ഥിരം തസ്തികകളിലെ ഒഴിവുകൾ കരാർ നിയമനത്തിലൂടെ നികത്തണം എന്ന വ്യവസ്ഥ പിൻവലിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ഇ-ഓഫീസ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ള ഓഫീസുകളിൽ ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലെ ജീവനക്കാരുടെ സേവന ആവശ്യകത നന്നേ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ അനിവാര്യമാകുന്ന ഘട്ടത്തിൽ മാത്രമേ ഇത്തരം ഓഫീസുകളിൽ പ്രസ്തുത തസ്തികകളിൽ വരുന്ന ഒഴിവുകൾ നികത്തുവാൻ പാടുള്ളൂ. അപ്രകാരം ഒഴിവുകൾ നികത്തുന്നത് കരാർ അടിസ്ഥാനത്തിൽ മാത്രമായിരിക്കണമെന്നാണ് നിർദേശം. ഇതോടുകൂടി ഈ തസ്തികകളിലേക്ക് പി.എസ്.സി വഴി ഇനിയൊരു നിയമനം ഉണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്.