Malayalam Media LIve

ചാമ്പ്യൻസ് ലീഗ്: പി.എസ്.ജിക്ക് കന്നിക്കിരീടം; ഇന്റർ മിലാനെ തകർത്തത് 5 ഗോളുകള്‍ക്ക്

യൂറോപ്യൻ ക്ലബ്ബ് ഫുട്ബോളിന്റെ ഏറ്റവും വലിയ കിരീടമായ യുവേഫ ചാമ്പ്യൻസ് ലീഗിൽ പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) തങ്ങളുടെ പേര് സുവർണ്ണ ലിപികളിൽ എഴുതിച്ചേർത്തു. സൂപ്പർതാരങ്ങളായ ലയണൽ മെസ്സി, നെയ്മർ, കിലിയൻ എംബാപ്പെ എന്നിവർ പടിയിറങ്ങിയിട്ടും യുവനിരയുടെ കരുത്തിൽ പാരീസ് സെന്റ് ജെർമെയ്‌ന് (പി.എസ്.ജി) ചരിത്രത്തിലാദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം.

ആവേശകരമായ ഫൈനലിൽ, മൂന്നു തവണ ചാമ്പ്യന്മാരായ ഇറ്റാലിയൻ കരുത്തർ ഇന്റർ മിലാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്താണ് ലൂയി എൻറിക്വെയും സംഘവും യൂറോപ്പിന്റെ നെറുകയിൽ മുത്തമിട്ടത്. ഒരു പതിറ്റാണ്ട് മുൻപ് ബാഴ്സലോണയെ കിരീടത്തിലേക്ക് നയിച്ച അതേ തന്ത്രങ്ങളുമായി പുതിയ തട്ടകത്തിലെത്തിയ എൻറിക്വെയ്ക്ക് ഇത് മറ്റൊരു പൊൻതൂവലായി.

കളിയുടെ സർവ മേഖലകളിലും ആധിപത്യം പുലർത്തിയ പി.എസ്.ജിക്ക് വേണ്ടി യുവതാരം ഡിസയർ ഡുവോ ഇരട്ട ഗോളുകളുമായി (20, 63 മിനിറ്റുകളിൽ) മിന്നിത്തിളങ്ങി. പ്രതിരോധതാരം അഷ്റഫ് ഹക്കീമി (12-ാം മിനിറ്റ്), ക്വിച്ച ക്വാരറ്റ്സ്ഖേലിയ (73), പകരക്കാരനായിറങ്ങിയ സെന്നി മയൂലു (86) എന്നിവരാണ് പി.എസ്.ജിയുടെ മറ്റ് ഗോൾ സ്കോറർമാർ.

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് 12-ാം മിനിറ്റിൽ അഷ്റഫ് ഹക്കീമിയിലൂടെ പി.എസ്.ജി ഗോൾവേട്ടയ്ക്ക് തുടക്കമിട്ടു. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ ഗോളായിരുന്നു ഇത്. ഡിസയർ ഡുവോയാണ് ഈ ഗോളിന് വഴിയൊരുക്കിയത്. അധികം വൈകാതെ, 20-ാം മിനിറ്റിൽ ഉസ്മാൻ ഡെംബലെ ഇടതു വിങ്ങിൽ നിന്ന് നൽകിയ മനോഹരമായ ക്രോസ്, 19-കാരനായ ഡുവോ തകർപ്പൻ വോളിയിലൂടെ വലയിലെത്തിച്ച് ലീഡ് രണ്ടാക്കി ഉയർത്തി. ഈ ഗോളോടെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഗോളും അസിസ്റ്റും നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ഡുവോ സ്വന്തം പേരിലാക്കി.

ആദ്യ പകുതിയിൽ ഇന്റർ മിലാന്റെ ലൗട്ടാരോ മാർട്ടിനസും മാർക്കസ് തുറാമും അടങ്ങുന്ന മുന്നേറ്റനിരയ്ക്ക് പി.എസ്.ജി പ്രതിരോധം ഭേദിക്കാനായില്ല. രണ്ടാം പകുതിയിലും പി.എസ്.ജി തങ്ങളുടെ സമ്പൂർണ്ണ ആധിപത്യം തുടർന്നു. 63-ാം മിനിറ്റിൽ പോർച്ചുഗീസ് താരം വിറ്റിഞ്ഞ നൽകിയ പാസിൽ നിന്ന് ഡുവോ തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും കണ്ടെത്തി. ഗോൾ നേട്ടം ആഘോഷിക്കാൻ ജഴ്സിയൂരിയതിന് താരത്തിന് മഞ്ഞക്കാർഡ് ലഭിച്ചു. പിന്നാലെ ഡുവോയെ പിൻവലിച്ച് കോച്ച് ലൂയി എൻറിക്വെ ബ്രാഡ്ലി ബാർകോലയെ കളത്തിലിറക്കി.

73-ാം മിനിറ്റിൽ ക്വാരറ്റ്സ്ഖേലിയയും ഗോൾ നേടിയതോടെ പി.എസ്.ജി വിജയം ഉറപ്പിച്ചു, ഗാലറിയിൽ ആരാധകർ ആവേശക്കടലായി. കളിയുടെ അവസാന നിമിഷങ്ങളിൽ, 86-ാം മിനിറ്റിൽ പകരക്കാരനായി വന്ന സെന്നി മയൂലുവും ലക്ഷ്യം കണ്ടതോടെ പി.എസ്.ജിയുടെ ഗോൾപട്ടിക പൂർത്തിയായി.

ലയണൽ മെസ്സി, നെയ്മർ, കിലിയൻ എംബാപ്പെ തുടങ്ങിയ ലോകോത്തര താരങ്ങൾ ഒരുമിച്ച് പന്തുതട്ടിയിട്ടും നേടാൻ കഴിയാതെ പോയ ചാമ്പ്യൻസ് ലീഗ് കിരീടമാണ് യുവനിരയുടെ ഒത്തൊരുമയിലൂടെയും ലൂയി എൻറിക്വെയുടെ തന്ത്രങ്ങളിലൂടെയും പി.എസ്.ജി സ്വന്തമാക്കിയത്. 2020-ലെ ഫൈനലിൽ ബയേൺ മ്യൂണിക്കിനോട് തോറ്റ് നഷ്ടപ്പെടുത്തിയ കിരീടമെന്ന സ്വപ്നം ഇതോടെ ഫ്രഞ്ച് ക്ലബ്ബിന് യാഥാർത്ഥ്യമായി.