
ക്ഷാമബത്ത കുടിശിക പി.എഫില്‍ ലയിപ്പിച്ചത് പിൻവലിക്കാൻ അനുമതി
പിഎഫില്‍ ലയിപ്പിച്ച ക്ഷാമബത്ത കുടിശികയുടെ പകുതി പിന്‍വലിക്കാനാണ് അനുമതി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലോക്ക് ഇന്‍ പീരീഡ് ഒഴിവാക്കി ധനവകുപ്പ് ഉത്തരവിറക്കി. ജീവനക്കാരുടെ പിഎഫ് ലയിപ്പിച്ച ക്ഷാമബത്ത കുടിശിക കാലാവധി കഴിഞ്ഞിട്ടും പിന്‍വലിക്കുന്നതിനു സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
2021 ഫെബ്രുവരിയിലാണു സര്‍ക്കാര്‍ ജീവനക്കാര്‍ക്കു കുടിശികയായി കിടന്ന ഡിഎയില്‍ 4 ഗഡു അനുവദിച്ചത്. 2019 ജനുവരി 1 മുതല്‍ 3 ശതമാനവും ജൂലൈ 1 മുതല്‍ 5 ശതമാനവും 2020 ജനുവരി 1 മുതല്‍ 4 ശതമാനവും ജൂലൈ 1 മുതല്‍ 4 ശതമാനവും ആയിരുന്നു ഡിഎ വര്‍ധന. എന്നാല്‍, ഈ തുക പണമായി നല്‍കിയില്ല. പകരം പിഎഫില്‍ ലയിപ്പിച്ചു.

ലയിപ്പിച്ച ഓരോ ഗഡുവും യഥാക്രമം 2023 ഏപ്രില്‍ 1, സെപ്റ്റംബര്‍ 1, 2024 ഏപ്രില്‍ 1, സെപ്റ്റംബര്‍ 1 എന്നീ തീയതികള്‍ക്കു ശേഷം പിന്‍വലിക്കാമെന്നായിരുന്നു സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇതു പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. ഈ തീരുമാനം പുനപരിശോധിച്ചാണ് 50 ശതമാനം ഡിഎ പിന്‍വലിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.