
‘SFI യൂണിയൻ ജനറൽ സെക്രട്ടറി കഞ്ചാവുമായി പിടിയിലായാൽ ഞങ്ങൾ മിണ്ടാതിരിക്കണോ?’ വിഡി സതീശൻ
- എസ്.എഫ്.ഐ നേതാക്കള്‍ കഞ്ചാവുമായി പിടിയിലായാല്‍ പ്രതിപക്ഷം അതേക്കുറിച്ച് പറയണ്ടേ? പിടിയിലായവര്‍ കുറ്റവാളികളാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞിട്ടും മന്ത്രിമാര്‍ക്ക് എന്താണ് ഇത്ര വിഷമം? ചോദ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
- കൈരളി ടി.വി പറഞ്ഞാല്‍ കെ.എസ്.യുക്കാര്‍ പ്രതിയാകില്ല; സി.പി.എം രാഷ്ട്രീയ രക്ഷകര്‍തൃത്വം നല്‍കുന്നതിനാല്‍ ലഹരി വിഷയത്തെ പ്രതിപക്ഷം രാഷ്ട്രീയവത്ക്കരിക്കുക തന്നെ ചെയ്യും
കളമശ്ശേരി പോളിടെക്‌നിക്കില്‍ രണ്ടു കിലോ കഞ്ചാവുമായി എസ്.എഫ്.ഐ നേതാവിനെയാണ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായത് എസ്.എഫ്.ഐ നേതാവാണെന്ന് മന്ത്രിമാരായ രാജീവും മുഹമ്മദ് റിയാസും അംഗീകരിച്ചാല്‍ മതി. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടിയുണ്ടായത്. ഈ വിഷയവുമായി ബന്ധപ്പെട്ട ഞങ്ങളുടെ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്രയോ തവണ അവിടെ പോയി സംസാരിച്ചിട്ടുണ്ട്. എസ്.എഫ്.ഐ നേതൃത്വത്തിലാണ് കഞ്ചാവ് കച്ചവടം നത്തിയത്. എസ്.എഫ്.ഐ നേതാക്കള്‍ പിടിയിലായാല്‍ അതേക്കുറിച്ച് പറയണ്ടേ? ഇതു തന്നെയാണ് പൂക്കോടും കോട്ടയത്തും നടന്നത്. സംസ്ഥാനത്തിന്റെ വിവിധ കോളജുകളിലെ റാഗിങിന് കാരണം തന്നെ എസ്.എഫ്.ഐ നേതാക്കള്‍ക്ക് ഡ്രസ് വാങ്ങാന്‍ പണം നല്‍കാത്തതാണ്. പല സ്ഥലങ്ങളിലും എസ്.എഫ്.ഐ നേതാക്കളാണ് ലഹരി കച്ചവടം നടത്തുന്നത്. അപ്പോള്‍ അവരെ കുറ്റപ്പെടുത്തുക തന്നെ ചെയ്യും.
ലഹരി സംബന്ധിച്ച വിഷയം നിയമസഭയില്‍ ഉള്‍പ്പെടെ പ്രതിപക്ഷം നിരന്തരമായി ഉന്നയിക്കുകയും വിഷയം പൊതുസമൂഹവും മാധ്യമങ്ങളും ഏറ്റെടുത്തപ്പോഴാണ് പൊലീസ് പരിശോധനകള്‍ക്ക് തയാറായത്. കേരളത്തില്‍ മുഴുവന്‍ ലഹരി മരുന്നാണെന്ന് സര്‍ക്കാരും രണ്ടു മന്ത്രിമാരും അറിയുന്നത് ഇപ്പോഴാണോ? ഞങ്ങള്‍ നിയമസഭയില്‍ കൊണ്ടു വന്നപ്പോഴും മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയപ്പോഴുമാണോ അവര്‍ അറിയുന്നത്? 2022 ല്‍ ഈ വിഷയം നിയമസഭയില്‍ അവതരിപ്പിച്ച പ്രതിപക്ഷം സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കിയതാണ്.
എന്നിട്ട് രണ്ടു വര്‍ഷവും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. അഞ്ചും ആറും ഗ്രാമുമായി വരുന്നവനെയും പിടിച്ച് നടക്കുകയായിരുന്നു. ഇപ്പോള്‍ എല്ലാ ദിവസവും ആളുകളെ പിടിക്കുന്നുണ്ടല്ലോ. എവിടെ നിന്നാണ് ലഹരി വസ്തുക്കള്‍ വരുന്നതെന്നാണ് കണ്ടെത്തേണ്ടത്. ലഹരി മാഫിയകളുടെ നെറ്റ് വര്‍ക്കിന്റെ ഭാഗമായാണ് എസ്.എഫ്.ഐ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് അവരെ കുറ്റപ്പെടുത്തുന്നത്. അതില്‍ മന്ത്രിമാര്‍ക്ക് എന്താണ് ഇത്ര വിഷമം? അവര്‍ കുറ്റവാളികളാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി തന്നെ പറഞ്ഞല്ലോ.
കൈരളി ടി.വി പറഞ്ഞാല്‍ കെ.എസ്.യുക്കാരന്‍ പ്രതിയാകില്ല. പൊലീസാണ് അന്വേഷിക്കുന്നത്. സമ്മര്‍ദ്ദം കൊണ്ട് നിരപരാധികളെ കേസില്‍ കുടുക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത് ആരൊക്കെയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇനി കെ.എസ്.യുക്കാരെ കൂടി കേസില്‍ പെടുത്തണം. എന്നാല്‍ നിരപരാധികളെ പെടുത്താന്‍ തയാറല്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ട്.