
മെഡിക്കല്‍ കോളേജില്‍ ശരീരഭാഗങ്ങള്‍ മോഷണം പോയി!
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൻ സുരക്ഷാ വീഴ്ച്ച. പാതോളജി ലാബിലേക്ക് പരിശോധനക്ക് അയച്ച ശരീരഭാഗങ്ങൾ മോഷണം പോയി. സംഭവവുമായി ബന്ധപ്പെട്ട് ആക്രി വിൽപ്പനക്കാരൻ അറസ്റ്റിൽ.
17 രോഗികളുടെ സാംപിളുകളാണ് മോഷണം പോയത്. പതോളജി ലാബിൽ ഇവ അലക്ഷ്യമായി കൈകാര്യം ചെയ്തതാണ് മോഷണത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ശരീരഭാഗങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പത്തോളജി ലാബിന് സമീപത്തെ സ്റ്റെയര്‍കെയ്സിന് സമീപമാണ് സാമ്പിളുകള്‍ രാവിലെ ആംബുലന്‍സിലെ ജീവനക്കാര്‍ കൊണ്ടുവെച്ചത്. ഇതാണ് ആക്രിക്കാരൻ മോഷ്ടിച്ചത്. സംഭവത്തെ തുടര്‍ന്ന് നടത്തിയ പൊലീസ് അന്വേഷണത്തിൽ ആക്രി വിൽപ്പനക്കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മെഡിക്കൽ കോളേജ് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ ശസ്ത്രക്രിയക്കുശേഷം രോഗ നിര്‍ണയത്തിന് അയച്ച സ്പെസിമെനുകളാണ് മോഷ്ടിച്ചത്. പരിശോധനയ്ക്ക് അയച്ച സ്പെസിമെനുകള്‍ കൈകാര്യം ചെയ്തതിലെ ഗുരുതര സുരക്ഷാ വീഴ്ചയാണ് പുറത്തുവന്നത്.
അതേസമയം, ആക്രിയാണെന്ന് കരുതിയാണ് ബോക്സ് എടുത്തതെന്ന് കസ്റ്റഡിയിലുള്ള ആക്രിക്കാരൻ മൊഴി നൽകി. ശരീരഭാഗങ്ങള്‍ ആണെന്ന് മനസിലായതോടെ പ്രിന്‍സിപ്പൽ ഓഫീസന് സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാള്‍ മൊഴി നൽകി.