
വ്‌ളോഗർ ജുനൈദിന്റെ അപകടമരണം! അന്വേഷണം ആരംഭിച്ചു
മലപ്പുറം: വ്‌ളോഗർ ജുനൈദ് (32) ബൈക്കപകടത്തിൽ മരിച്ച സംഭവത്തിൽ അസ്വാഭാവികത ഉണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. മഞ്ചേരി പൊലീസാണ് ഇതുസംബന്ധിച്ച അന്വേഷണം നടത്തുന്നത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. ജുനൈദ് അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നുവെന്ന് പൊലീസ് കൺട്രോൾ റൂമിലേക്ക് ഒരാൾ വിളിച്ച് അറിയിച്ചിരുന്നു. ഇയാളുടെ മൊഴി രേഖപ്പെടുത്തും. മരണത്തിൽ ജുനൈദിന്റെ കുടുംബം പരാതി നൽകിയിട്ടില്ല.
ഇന്നലെ വൈകിട്ട് 5.20ഓടെയാണ് അപകടം സംഭവിച്ചത്. മഞ്ചേരിയിൽ നിന്ന് വഴിക്കടവ് ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അപകടം. മഞ്ചേരി തൃക്കലങ്ങോട് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. റോഡരികിൽ രക്തം വാർന്ന നിലയിൽ കിടക്കുന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റതെന്ന് പൊലീസ് പറഞ്ഞു.
കേസിന്റെ ഭാഗമായി മലപ്പുറം പൊലീസ് സ്റ്റേഷനിൽ ഒപ്പിട്ട് വഴിക്കടവിലെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം ജുനൈദിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് എത്തിച്ചു. വഴിക്കടവ് പൂവത്തിങ്കൽ ജുമാമസ്ജിദിൽ വച്ച് വൈകീട്ടോടെയാണ് കബറടക്കം.
അറിയപ്പെടുന്ന ഇൻസ്റ്റഗ്രാം താരവും വ്‌ളോഗറുമാണ് ജുനൈദ്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ജുനൈദിനെ നേരത്തെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.