
കേരള ലോട്ടറി സർവർ ഹാക്ക് ചെയ്യാൻ ശ്രമം; രണ്ടുപേർക്കെതിരെ കേസ്
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമം നടന്നു. 150 തവണയാണ് സർവറിലേക്ക് പുറത്തുനിന്നുള്ള വ്യക്തികൾ പ്രവേശിക്കാൻ ശ്രമിച്ചത്. ലോട്ടറി വകുപ്പ് നൽകിയ പരാതിയിൽ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് മൂവാറ്റുപുഴ സ്വദേശി എം.എ. അരുൺ, ഇന്ദു അരുൺ എന്നിവരെ പ്രതിചേർത്ത് കേസെടുത്തു.
ജനുവരി എട്ടിന് തുടർച്ചയായി ഹാക്കിംഗ് ശ്രമം ശ്രദ്ധയിൽപ്പെട്ടതോടെ ആഭ്യന്തര സുരക്ഷാ വിഭാഗം പരിശോധന നടത്തി. ലോട്ടറി ഏജന്റായ അരുണിന്റെ ഏജൻസി കോഡ് ഉപയോഗിച്ചാണ് ഹാക്കിംഗ് ശ്രമം നടന്നതെന്ന് കണ്ടെത്തി. ഐ.ടി ആക്ട് പ്രകാരമാണ് കേസെടുത്തത്. പൊലീസ് മൂവാറ്റുപുഴയിലെത്തി ഇവരുടെ മൊഴിയെടുക്കും.
ഏത് ആക്രമണവും ചെറുക്കാനാകുന്ന സുശക്തമായ സുരക്ഷാ സംവിധാനമാണ് ലോട്ടറി സെർവറിനുള്ളത്. അതുകൊണ്ടാണ് ഹാക്കിംഗ് ശ്രമം വിജയിക്കാതെപോയത്. പ്രതിവർഷം അഞ്ചു ലക്ഷം രൂപയാണ് സെർവർ സുരക്ഷയ്ക്ക് ചെലവാക്കുന്നത്.
തങ്ങളുടെ ലോട്ടറി ഏജൻസി കോഡ് ആരോ ദുരുപയോഗം ചെയ്യുകയായിരുന്നെന്ന് കേസിൽ പ്രതികളായ മൂവാറ്റുപുഴ സ്വദേശികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.ഇക്കാര്യവും പൊലീസ് അന്വേഷിക്കും.