
ഒരു താലൂക്കില്‍ മാത്രം 400 ഓളം പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടമായി; വീണ്ടും വിവാദ പ്രസംഗവുമായി പി സി ജോര്‍ജ്
കോട്ടയം: മദ്യത്തെയും മയക്കുമരുന്നിനേക്കാളും പ്രധാനമാണ് ലൗ ജിഹാദെന്ന് ബിജെപി നേതാവ് പി.സി. ജോർജ്. മീനച്ചിൽ താലൂക്കിൽ മാത്രം 400 ഓളം പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടമായതെന്ന് പി.സി. ജോർജ് പ്രസംഗിച്ചു. അതിൽ 41 എണ്ണത്തെ മാത്രമാണ് തിരിച്ചുകിട്ടയതെന്നും ഇതിന്റെ വേദനിക്കുന്ന അനുഭവങ്ങൾ തനിക്കറിയാമെന്നും പി.സി. ജോർജ് പറഞ്ഞു.
മാതാപിതാക്കളോട് പറയാനുള്ളത്, സാറന്മാര്‍ സ്‌കൂളില്‍ പഠിപ്പിച്ചിട്ട്, പിള്ളേരെ പേടിപ്പിച്ചാലൊന്നും നടക്കുകേല. സാറന്മാര്‍ അവരുടെ കുടുംബത്തില്‍ ചര്‍ച്ച ചെയ്ത് മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പോരാടുക. അതോടൊപ്പം ലൗ ജിഹാദും. ക്രിസ്ത്യാനികള്‍ 24 വയസ്സിന് മുമ്പേ പെണ്‍കുട്ടികളെ വിവാഹം ചെയ്തു വിടണം. മുസ്ലിം പെണ്‍കുട്ടികള്‍ ഇങ്ങനെ പോകുന്നില്ല. എന്താ കാര്യം 18 വയസ്സാകുമ്പോഴേ അവരെ കെട്ടിച്ചു വിടും. ക്രിസ്ത്യാനികള്‍ വല്ല ജോലിയും ഉണ്ടെങ്കില്‍ 28 വയസ്സായാലും കെട്ടിക്കില്ല. ശമ്പളം ഇങ്ങുപോരട്ടെ, ഊറ്റിയെടുക്കാലോ എന്ന വിചാരത്തിലാണ്. അതാണ് പ്രശ്‌നം.
ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് മദ്യവും മയക്കുമരുന്നുമാണ്. എന്നാല്‍ അതുമാത്രമാണോ കേരളത്തിന്റെ പ്രശ്‌നം. ഈരാറ്റുപേട്ട നടയ്ക്കല്‍ എന്ന സ്ഥലത്ത് ഒരു കെട്ടിടത്തില്‍ കേരളം മുഴുവന്‍ കത്തിക്കാന്‍ മാത്രമുള്ള സ്‌ഫോടക വസ്തുക്കള്‍ പൊലീസ് പിടിച്ചിരിക്കുകയാണ്. ഈ രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന് മനസ്സിലാകുന്നില്ല. മുമ്പ് കുറവിലങ്ങാട് പള്ളിയില്‍ ബിഷപ്പ് നാര്‍ക്കോട്ടിക് ജിഹാദും ലവ് ജിഹാദും അപകടകരമാണെന്ന് പറഞ്ഞപ്പോള്‍ എന്തു കോലാഹലമായിരുന്നു. ആയിരങ്ങളാണ് അരമനയിലേക്ക് ആക്രമിക്കാനായി വന്നതെന്ന് പിസി ജോര്‍ജ് ചോദിച്ചു.
നേരത്തെ ടെലിവിഷൻ ചാനൽ ചർച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ ഈരാറ്റുപേട്ട പൊലീസ് പി സി ജോർജ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കർശന ഉപാധികളോടെയാണ് ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി പി സി ജോർജിന് ജാമ്യം അനുവദിച്ചത്. കേസിൽ പി സി ജോർജ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കേരള ഹൈക്കോടതി, കേരള രാഷ്ട്രീയത്തിലെ സീനിയറായ നേതാവായിട്ടും പി സി ജോർജ് ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ ആവർത്തിക്കുകയാണെന്ന് കുറ്റപ്പെടുത്തിയിരുന്നു.