News

ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം! ചരിത്രമായി എംഎസ്‌സി മിയ

വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ചരിത്രം കുറിച്ച് എംഎസ്‌സി മിയ. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ജേഡ് സർവീസിന്റെ ഭാഗമായ ആദ്യ കപ്പൽ ഞായറാഴ്ച്ച പുലർച്ചെ ബെർത്തിൽ അണഞ്ഞു. വിഴിഞ്ഞത്തേക്കു വരുന്ന ജേഡ് സർവീസിലുൾപ്പെട്ട രണ്ടാമത്തെ കപ്പൽ എംഎസ്സി മിർജാം ഇന്ന് ബെർത്തിലെത്തും.

Ships connecting Europe to Asia start berthing at Vizhinjam

ആഗോള ഷിപ്പിംഗ് ശൃംഖലയിൽ വിഴിഞ്ഞം കൂടി ഉൾപ്പെടുന്നതിന്റെ നാഴികക്കല്ലായാണ് ഇതിനെ കാണുന്നത്. ഇത് ഏഷ്യയും യൂറോപ്പും തമ്മിലുള്ള വ്യാപാരത്തിൽ ഒരു സുപ്രധാന ലിങ്കായി മാറും. കഴിഞ്ഞ ദിവസം പുലർച്ചെ 2.25ന് മലയാളി ക്യാപ്റ്റൻ നിർമൽ സക്കറിയ ആണ് മിയയെ ബെർത്തിലേക്ക് എത്തിച്ചത്. ഇരുപതിനായിരത്തിലേറെ കണ്ടെയ്‌നറുകളുമായി വിഴിഞ്ഞത്തെത്തിയ കപ്പലിൽ നിന്നു മൂവായിരത്തോളം കണ്ടെയ്‌നറുകളുടെ നീക്കം നടക്കും.

കൂറ്റൻ കപ്പലിന് 399.99 മീറ്റർ നീളവും 62 മീറ്റർ വീതിയും 16 മീറ്റർ ഡ്രാഫ്റ്റുമുണ്ട്. 1.97 ലക്ഷം ടൺ വഹിക്കാനുള്ള ശേഷിയുള്ള ഇതിന് 23,756 ടിഇയു വഹിക്കാനാകും. ദക്ഷിണ കൊറിയയിലെ ബുസാൻ തുറമുഖം, ചൈനയിലെ നിങ്‌ബോ-ഷൂഷാൻ തുറമുഖം, ചൈനയിലെ ഷാങ്ഹായ് തുറമുഖം, ചൈനയിലെ യാന്റിയൻ തുറമുഖം, സിംഗപ്പൂർ തുറമുഖം എന്നിവിടങ്ങളിൽ നിർത്തി വിഴിഞ്ഞത്ത് എത്തുന്നതിന് മുമ്പ് ചൈനയിലെ ക്വിംഗ്ദാവോ തുറമുഖത്ത് നിന്ന് അതിന്റെ യാത്ര ആരംഭിച്ചു.

Vizhinjam International Seaport
Vizhinjam International Seaport

രണ്ടു ദിവസം മുൻപ് പുറംകടലിൽ നങ്കൂരമിട്ടിരുന്ന എംഎസ്സി മിയ ബെർത്ത് ഒഴിവു ലഭിക്കാത്തതിനെ തുടർന്നാണ് അടുക്കാൻ വൈകിയത്. ജേഡ് സർവീസ് ഭാഗമായി സിംഗപ്പൂരിൽ നിന്ന് പോർച്ചുഗലിലേക്കുള്ള യാത്രാമധ്യേ എംഎസ്സി മിയ അടുക്കുന്ന ഏക തുറമുഖമാണ് വിഴിഞ്ഞം. കണ്ടെയ്‌നർ നീക്കം പൂർത്തിയാകുന്ന മുറയ്ക്ക് ഇന്നു പോർച്ചുഗലിലേക്കു യാത്ര തുടരും. ജേഡ് സർവീസ് ഭാഗമായി 18നാണ് മൂന്നാമത്തെ കപ്പൽ വിഴിഞ്ഞത്ത് എത്തുക.

കപ്പൽ സ്‌പെയിനിലെ വലൻസിയ തുറമുഖത്തേക്കുള്ള യാത്ര തിങ്കളാഴ്ച പുറപ്പെടും. ഒടുവിൽ സ്പെയിനിലെ ബാഴ്സലോണ തുറമുഖത്തും ഇറ്റലിയിലെ ജിയോയ ടൗറോ തുറമുഖത്തും എത്തിച്ചേരും.