News

സർക്കാർ സേവനങ്ങൾക്ക് ഡിജിറ്റൽ ഫീസ്; സർട്ടിഫിക്കറ്റുകൾക്കും അപേക്ഷകൾക്കും 5 രൂപ മുതൽ ഫീസ് ഏർപ്പെടുത്താൻ അനുമതി

തിരുവനന്തപുരം: നഗരസഭ, പഞ്ചായത്തുകൾ എന്നിവടങ്ങളിൽ നിന്നും നൽകുന്ന ഓൺലൈൻ സേവനങ്ങൾക്കും സർട്ടിഫിക്കറ്റുകൾക്കും ലൈസൻസുകൾക്കും കെട്ടിടപെർമിറ്റുകൾക്കും നിലവിലുള്ള ഫീസിന് പുറമേ ഡിജിറ്റൽ കോസ്റ്റ് എന്ന പേരിൽ അധിക ഫീസ് ഏർപ്പെടുത്താൻ സർക്കാർ അനുമതി.

നിലവിൽ ഫീസ് ഇല്ലാത്തവയ്ക്കും അധിക ഫീസ് ബാധകമായിരിക്കും. കെ. സമാർട്ട് ആപ്ലിക്കേഷനിലൂടെ സേവനങ്ങൾ നൽകുമ്പോൾതന്നെ ഫീസ് ഈടാക്കും. കെ സമാർട്ടിന്റെ സാങ്കേതിക ചുമതല വഹിക്കുന്ന ഇൻഫർമേഷൻ കേരള മിഷന്റെ പ്രവർത്തനങ്ങൾക്ക് ഫണ്ട് തികയാത്ത സാഹചര്യത്തിലാണ് ഫീസ്. ഐകെഎം എക്‌സിക്യൂട്ടീവ് ഡയറക്ടറും തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടറും ഇതുസംബന്ധിച്ച ശിപാർശ നൽകിയിരുന്നു. നിലവിൽ ബജറ്റ് വിഹിതവും തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതവുമാണ് ഐകെഎമ്മിന്റെ ഫണ്ട്.

6 കോർപറേഷനുകളിലും 87 നഗരസഭകളിലുമാണ് നിലവിൽ കെ സമാർട്ടിന്റെ സേവനം. ഏപ്രിൽ മുതൽ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ചല പഞ്ചായത്തുകളിൽ പൈലറ്റ് പദ്ധതി ആരംഭിച്ചിട്ടുണ്ട്. സർക്കാരിന്റെ വരുമാന വർധനക്കായി പുതിയ ഫീസുകൾ ചുമത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നയരേഖയിലെ പരാമർശത്തിന് പിന്നാലെയാണ് ഫീസ് വർധനയ്ക്ക് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.

അധിക ഫീസ് ഇങ്ങനെ:

  • ജനന മരണ സർട്ടിഫിക്കറ്റുകൾ – 5 രൂപ
  • വിവാഹം, റസിഡൻഷ്യൽ (തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് ഒഴികെയുള്ള) സർട്ടിഫിക്കറ്റുകൾ – 10 രൂപ
  • ബിൽഡിങ് ഏജ്, നികുതി ഒഴിവാക്കൽ, നികുതി ബാധ്യത ഇല്ല, ബിൽഡിങ് യൂസേജ്, ഫ്‌ളോർ ആന്റ് റൂഫ്, ഉടമസ്തത സർട്ടിഫിക്കറ്റുകൾ – 10 രൂപ
  • ലൈസൻസിന് അപേക്ഷിക്കാനും പുതുക്കാനും – 10 രൂപ
  • കെട്ടിട പെർമിറ്റ് സേവനങ്ങൾ – 10 രൂപ
  • വസ്തുനികുതിയുമായി ബന്ധപ്പെട്ട സേവനങ്ങൾ – 10 രൂപ
  • മറ്റ് പൗര സേവനങ്ങൾ – 5 രൂപ