
ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി നോമ്പെടുക്കാത്തതിൽ തെറ്റില്ലെന്ന് മുസ്ലിം മതപണ്ഡിതനും വ്യക്തിനിയമബോർഡ് എക്‌സിക്യൂട്ടീവ് അംഗവുമായ മൗലാന ഖാലിദ് റാഷിദാണ് ഷമിയെ പിന്തുണച്ച് രംഗത്തെത്തിയത്.
റമദാനിൽ നോമ്പെടുക്കുകയെന്നത് എല്ലാ മുസ്‌ലിംകൾക്കും നിർബന്ധിതമായ കാര്യമാണ്. എന്നാൽ, യാത്ര നടത്തുന്നവർക്കും ആരോഗ്യപരമായ പ്രശ്‌നമുള്ളവർക്കും ഇക്കാര്യത്തിൽ ഇളവുണ്ട്. ഖുർആനിൽ ഇക്കാര്യം പറയുന്നുണ്ട്.
മുഹമ്മദ് ഷമിയുടെ കാര്യത്തിൽ അദ്ദേഹമൊരു യാത്രയിലാണ്. അതുകൊണ്ട് വേണമെങ്കിൽ അദ്ദേഹത്തിന് നോമ്പെടുക്കാതിരിക്കാം. ആർക്കും മുഹമ്മദ് ഷമിക്ക് നേരെ വിരൽചൂണ്ടാൻ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇന്ത്യ-ആസ്‌ട്രേലിയ ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിനിടെ വെള്ളം കുടിച്ചതിനെ തുടർന്നാണ് ഷമിക്കെതിരെ വിമർശനം ഉയർന്നത്.
ഷമി വെള്ളം കുടിക്കുന്നതിന്റെ ചിത്രം സഹിതം സൈബറിടങ്ങളിൽ അദ്ദേഹത്തിനെതിരെ വിമർശനം ശക്തമായിരുന്നു. ലോകവ്യാപകമായി ഇസ്‌ലാം മതവിശ്വാസികൾ റമദാൻ വ്രതം അനുഷ്ഠിക്കുമ്പോൾ മുഹമ്മദ് ഷമി അതിന് തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തിനെതിരെ വിമർശനം ഉയർന്നത്.
തുടർന്ന് യു.പിയിൽ നിന്നുള്ള ഒരു മതപണ്ഡിതൻ ഷമിയെ വിമർശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഷമിയെ പിന്തുണച്ചും നിരവധിപേർ രംഗത്തെത്തുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതിൽ ഷമിയുടെ പ്രകടനവും നിർണായകമായിരുന്നു. സെമിയിൽ സ്റ്റീവ് സ്മിത്തിനെ പുറത്താക്കി ഇന്ത്യൻ ടീമിന് നിർണായക ബ്രേക്ക്ത്രു സമ്മാനിച്ചത് ഷമിയായിരുന്നു.