
നിലമ്പൂരിൽ പി.വി. അൻവറിനെ യു.ഡി.എഫ് സഹകരിപ്പിക്കും; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ
തിരുവനന്തപുരം: നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പി.വി. അൻവറിനെ പൂർണമായും സഹകരിപ്പിച്ച് ഒപ്പം നിർത്താനാണ് യു.ഡി.എഫ് തീരുമാനമെന്നും ഇത് തിരഞ്ഞെടുപ്പിൽ മുന്നണിക്ക് കരുത്ത് പകരുമെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കഴിഞ്ഞ ഒൻപത് വർഷത്തെ ഇടതുപക്ഷ ഭരണത്തിനെതിരായ ശക്തമായ ജനവികാരവും തിരിച്ചടിയും ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘ഒൻപത് വർഷത്തെ എൽ.ഡി.എഫ് ഭരണത്തിന്റെ എല്ലാ രംഗത്തും പരാജയമാണ് സംഭവിച്ചിട്ടുള്ളത്. പത്ത് ശതമാനം മാർക്ക് കിട്ടിയ ഒരു കുട്ടി, വീട്ടുകാരെ കബളിപ്പിക്കാനായി വലതുഭാഗത്ത് ഒരു പൂജ്യം കൂടിയിട്ട് നൂറ് ശതമാനം മാർക്ക് കിട്ടിയെന്ന് പറയുന്നതുപോലെയാണ് ഈ സർക്കാരിന്റെ പ്രോഗ്രസ് കാർഡ്. ഈ കള്ളപ്രചാരണം തുറന്നുകാണിച്ചുകൊണ്ടാകും നിലമ്പൂരിൽ ഞങ്ങൾ വോട്ടർമാരെ സമീപിക്കുക,’ കെ. മുരളീധരൻ വ്യക്തമാക്കി.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതിപക്ഷത്തിന് പൂജ്യം മാർക്കാണ് നൽകിയതെന്ന പ്രസ്താവനയ്ക്കും മുരളീധരൻ മറുപടി നൽകി. ‘ഗോവിന്ദൻ മാഷ് പാർട്ടി പ്രതിപക്ഷത്തിരിക്കുമ്പോൾ കാണിച്ചിരുന്ന ശൈലിയല്ല ഞങ്ങളുടെ പ്രതിപക്ഷ ശൈലി. ജനങ്ങളെ ദ്രോഹിക്കുന്ന നിലപാട് ഞങ്ങൾക്കില്ല. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ഒരിക്കലും ഒരു സമര അക്രമത്തിലേക്ക് യു.ഡി.എഫ് പോയിട്ടില്ല. ചെയ്യേണ്ട രീതിയിൽ സമരങ്ങൾ ചെയ്തിട്ടുണ്ട്, എന്നാൽ അത് ജനങ്ങൾക്ക് പ്രയാസമുണ്ടാക്കാത്ത രീതിയിലായിരുന്നു. അതാണ് ഞങ്ങളുടെ ശൈലി,’ അദ്ദേഹം പറഞ്ഞു.
പി.വി. അൻവറിനെ പൂർണമായും സഹകരിപ്പിച്ചുകൊണ്ട് തന്നെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെ യു.ഡി.എഫ് നേരിടുമെന്ന് കെ. മുരളീധരൻ ആവർത്തിച്ചു. ശക്തമായ സർക്കാർ വിരുദ്ധ വികാരം നിലമ്പൂരിൽ പ്രതിഫലിക്കും. അൻവറിനെ സഹകരിപ്പിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. അത് മുന്നണിക്ക് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.