CricketSports

ചാമ്പ്യൻസ് ട്രോഫി ഫൈനൽ: 2002 ൽ മഴ ഫലം നിർണ്ണയിച്ചു ; 2025 ൽ മഴ വില്ലനാകുമോ? ആശങ്കയിൽ ആരാധകർ

മഴ വില്ലൻ ആകുമോ ? ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ മഴ വില്ലൻ ആകുമോയെന്ന ആശങ്കയിൽ ആരാധകർ.ഗ്രൂപ്പുഘട്ടത്തിലെ മൂന്നു കളികള്‍ മഴയെ തുടര്‍ന്നു നേരത്തേ ഫലമില്ലാതെ ഉപേക്ഷിച്ചിരുന്നു.

2002ല്‍ കൊളംബോയില്‍ നടന്ന ഇന്ത്യ- ശ്രീലങ്ക ചാമ്പ്യൻസ് ട്രോഫി കലാശപ്പോരാട്ടത്തിൽ മഴയെത്തി കളിമുടക്കിയിരുന്നു. അന്നു ആദ്യ ദിനം കളി പുരോഗമിക്കവെ മഴയെത്തുകയും ഇതോടെ മല്‍സരം മുടങ്ങുകയുമായിരുന്നു.

ഇതോടെ റിസര്‍വ് ദിനത്തിലേക്കു കളി മാറ്റുകയും ചെയ്തു. പക്ഷെ റിസര്‍വ് ദിനത്തിലും ഇരുടീമുകള്‍ക്കും നിര്‍ദ്ദിഷ്ട ഓവറുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ഇതോടെ ഇന്ത്യയെയും ലങ്കയെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു.

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഞായറാഴ്ചത്തെ കലാശപ്പോര് മഴയെടുത്താല്‍ കളി തൊട്ടടുത്ത ദിവസമായ തിങ്കളാഴ്ചത്തേക്കു മാറ്റും. എന്നാല്‍ തിങ്കാഴ്ചയും മഴ പെയ്യുകയും ഇരുടീമുകള്‍ക്കും ഈ രണ്ടു ദിവസങ്ങളിലായി കുറഞ്ഞത് 25 ഓവറുകളെങ്കിലും പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരികയും ചെയ്താല്‍ ഫൈനല്‍ ഉപേക്ഷിക്കും. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയും ന്യൂസിലാന്‍ഡും ട്രോഫി പങ്കിടുകയും ചെയ്യും.

ഞായറാഴ്ചയും റിസര്‍വ് ദിനമായ തിങ്കളാഴ്ചയും കളി പൂര്‍ത്തിയാക്കാന്‍ അധികമായി രണ്ടു മണിക്കൂര്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ റിസര്‍വ് ദിനത്തിലേക്കു നീളാതെ തന്നെ ഫൈനല്‍ സംഭവിക്കാന്‍ മറ്റു സാധ്യതകളുമുണ്ട്.

ഞായറാഴ്ച മഴ കളി തടസ്സപ്പെടുത്തിയാലും ഓവറുകള്‍ വെട്ടിക്കുറയ്ക്കുകയെന്നതാണ് ആദ്യം സംഭവിക്കുക. രണ്ടു ടീമുകള്‍ക്കും 20 ഓവറുകളെങ്കിലും ബാറ്റ് ചെയ്യാന്‍ സാധിച്ചാല്‍ ഈ മല്‍സരത്തിനു ഫലമുണ്ടാവുകയും ചെയ്യും. ഇവയൊന്നും സാധിക്കാതിരുന്നാല്‍ മാത്രമേ കളി റിസര്‍വ് ദിനത്തിലേക്കു മാറ്റുകയുള്ളൂ.

മഴ ശല്യം ഇല്ലാതെ മികച്ചൊരു പോരാട്ടത്തിലൂടെ ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കൈക്കലാക്കണമെന്ന പ്രാർത്ഥനയിലാണ് ആരാധകർ.