News

നിയമസഭാ സെക്രട്ടറിയേറ്റിൽ ജീവനക്കാരുടെ പ്രതിഷേധങ്ങൾ നിരോധിച്ചു

തിരുവനന്തപുരം: നിയമസഭാ സെക്രട്ടറിയേറ്റിൽ ജൂൺ 9ന് ആഹ്വാനം ചെയ്ത ലോഗൗട്ട് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു. ചട്ടവിരുദ്ധമായി ഇ ഓഫീസ് ലോഗിൻ അനുവദിച്ച വിഷയത്തിൽ പ്രതിഷേധിച്ച ആറ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം തീരുമാനിച്ചിരുന്നത്. പ്രതിപക്ഷ സംഘടനയായ കേരള ലെജിസ്ലേച്ചർ സെക്രട്ടറിയേറ്റ് അസോസിയേഷന്റെ (KLSA) പ്രതിഷേധ പരിപാടിക്കാണ് അനുമതി നിഷേധിച്ചിരിക്കുന്നത്.

സമയപരിധി പാലിച്ചു നോട്ടീസ് നൽകിയില്ല എന്ന് ചൂണ്ടിക്കാട്ടി മുൻപ് അനുമതി നിഷേധിച്ചതിനെ തുടർന്ന് 18 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകി ആഹ്വാനം ചെയ്ത സമരത്തിനാണ് ഇപ്പോൾ വീണ്ടും അനുമതി നിഷേധിച്ചത്.

സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചത്. പെരുമാറ്റ ചട്ടങ്ങൾ പ്രകാരം പരിഗണിച്ചാൽ ജീവനക്കാർക്ക് യാതൊരുവിധ പ്രതിഷേധങ്ങളും നടത്തുവാൻ സാധിക്കില്ല.

അംഗീകൃത സർവീസ് സംഘടനകൾ ആഹ്വാനം ചെയ്യുന്ന ജനാധിപത്യപരമായ പ്രതിഷേധ പരിപാടികൾക്ക് തുടർച്ചയായി അനുമതി നിഷേധിക്കുന്നതിലൂടെ ജനാധിപത്യ ധ്വoസനമാണ് നിയമസഭയിൽ നടക്കുന്നതെന്ന് കേരള ലെജിസ്ലേച്ചർ സെക്രട്ടറിയേറ്റ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കുന്നു.

ചട്ട വിരുദ്ധ ലോഗിൻ വിഷയത്തിൽ സ്പീക്കറെ സന്ദർശിച്ചു പരാതി അറിയിച്ച ശേഷം സമൂഹ മാധ്യമത്തിലൂടെ സ്പീക്കറെയും സ്പീക്കർ ഓഫീസിനെയും അധിക്ഷേപിച്ചു എന്ന് ആരോപിച്ചാണ് ആറു ജീവനക്കാരെ അന്യായമായി സസ്‌പെൻഡ് ചെയ്തത്. സസ്‌പെൻഷൻ ഉത്തരവിൽ പരാമർശിക്കുന്ന ദിവസം സ്പീക്കറെ നേരിൽ കണ്ടിട്ടില്ലാത്ത ഉദ്യോഗസ്ഥനെ ഉൾപ്പെടെയാണ് സസ്‌പെൻഡ് ചെയ്തത്.

ഭരണകക്ഷി സംഘടനയിലെ ആഭ്യന്തര പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ സ്പീക്കർ ഓഫീസിനെ ദുരുപയോഗം ചെയ്തു ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. ഈ കാര്യത്തിൽ കേരള ലെജിസ്ലേച്ചർ സെക്രട്ടറിയേറ്റ് അസോസിയേഷൻ ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടികൾക്ക് ജീവനക്കാരുടെ വലിയ പിന്തുണ ലഭിക്കുന്നതാണ് പ്രതിഷേധ സമരങ്ങൾ നിരോധിക്കുന്നതിലേക്ക് നയിച്ചിട്ടുള്ളത്.

നിയമസഭാ സെക്രട്ടറിയേറ്റിന്റെ ചരിത്രത്തിൽ നാളിതുവരെ ഉണ്ടാകാത്ത ജനാധിപത്യവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ടും സസ്‌പെൻഷനുകൾ അടിയന്തരമായി പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടും കേരള ലെജിസ്ലേച്ചർ സെക്രട്ടറിയേറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ 2025 ജൂൺ 9 തിങ്കളാഴ്ച ജീവനക്കാർ വായ് മൂടിക്കെട്ടി പ്രതിഷേധിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.