News

കപ്പൽ കടലിൽ മുങ്ങി; ‘എംഎസ്‌സി എൽസ’യിലെ എല്ലാ ജീവനക്കാരെയും രക്ഷപ്പെടുത്തി; തീരങ്ങളിൽ അതീവ ജാഗ്രത

കൊച്ചി: കേരള തീരത്തുനിന്നും 38 നോട്ടിക്കൽ മൈൽ തെക്കുപടിഞ്ഞാറായി അറബിക്കടലിൽ ഒരു വശത്തേക്ക് ചരിഞ്ഞ ലൈബീരിയൻ ചരക്കുകപ്പലായ ‘എംഎസ്‌സി എൽസ‘ പൂർണമായും കടലിൽ താഴ്ന്നു. കപ്പലിൽ അവശേഷിച്ചിരുന്ന ക്യാപ്റ്റൻ ഉൾപ്പെടെയുള്ള മൂന്ന് ജീവനക്കാരെയും ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ് സുജാത കപ്പൽ നടത്തിയ ധീരമായ രക്ഷാപ്രവർത്തനത്തിലൂടെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു. ഇതോടെ, കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും രക്ഷപ്പെടുത്താനായതായി അധികൃതർ സ്ഥിരീകരിച്ചു. രക്ഷപ്പെട്ട ജീവനക്കാർക്ക് ആരോഗ്യപ്രശ്നങ്ങളില്ല.

കപ്പൽ മുങ്ങിയതോടെ അതിലുണ്ടായിരുന്ന കണ്ടെയ്‌നറുകൾ കടലിലേക്ക് തെറിച്ചുപോയതായി റിപ്പോർട്ടുണ്ട്. ഏകദേശം 400 കണ്ടെയ്‌നറുകൾ കപ്പലിൽ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ഇതിൽ കപ്പൽ ഇന്ധനമായ മറൈൻ ഗ്യാസ് ഓയിൽ (ചെറിയ തോതിൽ സൾഫർ അടങ്ങിയ എണ്ണ) ഉൾപ്പെടെയുള്ള ചരക്കുകളുണ്ട്.

container ship MSC ELSA 3 has sunken

എല്ലാ കണ്ടെയ്‌നറുകളിലും അപകടകരമായ വസ്തുക്കളല്ല ഉള്ളതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കടലിൽ ഒഴുകിനടക്കുന്ന ഈ കണ്ടെയ്‌നറുകളും എണ്ണയും എറണാകുളം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ അടിയാൻ കൂടുതൽ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിലും ഇവ എത്തിയേക്കാമെന്നും ജാഗ്രതാ നിർദ്ദേശമുണ്ട്.

തീരത്ത് കണ്ടെയ്‌നറുകളോ എണ്ണപ്പാടുകളോ മറ്റോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ യാതൊരു കാരണവശാലും അവയിൽ സ്പർശിക്കുകയോ തുറന്നുനോക്കുകയോ ചെയ്യരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി കർശന നിർദേശം നൽകി. അത്തരം വസ്തുക്കൾ കണ്ടാൽ ഉടൻതന്നെ 112 എന്ന എമർജൻസി നമ്പറിൽ വിവരം അറിയിക്കണം.

അപകടത്തിൽപ്പെട്ട കപ്പൽ നിവർത്താനും കണ്ടെയ്‌നറുകൾ മാറ്റാനുമായി മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ മറ്റൊരു കപ്പൽ സംഭവസ്ഥലത്ത് എത്തിച്ചേർന്നിരുന്നു. എന്നാൽ, രക്ഷാപ്രവർത്തന ശ്രമങ്ങൾ വിഫലമാക്കി എംഎസ്‌സി എൽസ പൂർണമായും കടലിനടിയിലേക്ക് താഴുകയായിരുന്നു. നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും കപ്പലുകൾ നിലവിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ചുഴിയിൽപ്പെട്ടതാണ് കപ്പൽ അപകടത്തിൽപ്പെടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കപ്പലിലെ ക്യാപ്റ്റൻ റഷ്യൻ പൗരനും, മറ്റ് ജീവനക്കാരിൽ 20 പേർ ഫിലിപ്പീൻസ് സ്വദേശികളും, രണ്ട് പേർ യുക്രെയ്ൻ പൗരന്മാരും, ഓരോരുത്തർ വീതം റഷ്യൻ, ജോർജിയൻ പൗരന്മാരുമാണ്.