
ചാമ്പ്യൻസ് ട്രോഫിയില്‍ ആവേശ പോരിൽ ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാന് 8 റൺസ് ജയം.ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ടിരുന്ന ഇംഗ്ലണ്ട് ഇതോടെ ടൂർണമെന്‍റില്‍ നിന്ന് പുറത്തായി.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 177 റണ്‍സെടുത്ത ഓപ്പണർ ഇബ്രാഹിം സദ്രാന്‍റെ മികവിൽ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 325 റണ്‍സെടുത്തു. 146 പന്തില്‍ 12 ബൗണ്ടറികളും ആറ് സിക്സറും ഉള്‍പ്പെടുന്നതായിരുന്നു സദ്രാന്‍റെ ഇന്നിംഗ്സ്.ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആർച്ചർ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ലിഗിംഗ്സ്റ്റണ്‍ രണ്ടും ജാമി ഓവർട്ടണും ആദില്‍ റഷീദും ഓരോ വിക്കറ്റ് വീതവുമെടുത്തു.
326 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 317 റണ്‍സില്‍ ഓള്‍ ഔട്ടായി. 120 റണ്‍സെടുത്ത് ജോ റൂട്ട് തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ബെൻ ഡക്കറ്റും ജോസ് ബട്ട്ലറും 38 റണ്‍സ് എടുത്തു. ജാമി ഓവർട്ടണ്‍ 32 റണ്‍സെടുത്ത് വിജയത്തിലേയ്ക്ക് ടീമിനെ എത്തിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.അഫ്ഗാനിസ്ഥാന് വേണ്ടി അഞ്ച് വിക്കറ്റ് എടുത്ത അസമത്തുള്ള ഒമർസായിയാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ തകർത്തത്.
ഇംഗ്ലണ്ടിന്റെ നേരത്തെയുള്ള പുറത്താകലില്‍ നിരാശയുണ്ട്. അഫ്ഗാനിസ്ഥാനെ തോല്‍പ്പിക്കാൻ അവസരം ഉണ്ടായിരുന്നെങ്കിലും ഇംഗ്ലണ്ടിന് അതിന് സാധിച്ചില്ല. റൂട്ട് അവിശ്വസനീയമായ ഇന്നിംഗ്സ് കളിച്ചു. എന്നാല്‍ അഫ്ഗാൻ ഇന്നിംഗ്സിന്റെ അവസാന 10 ഓവറുകളാണ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. അതിന്റെ ക്രെഡിറ്റ് അഫ്ഗാൻ ഓപണർ ഇബ്രാഹിം സദ്രാനുള്ളതാണ്. അവസാന 10 ഓവറുകളില്‍ അഫ്ഗാൻ 113 റണ്‍സ് അടിച്ചെടുത്തു. അത് അവരെ മികച്ച സ്കോറിലേക്കെത്തിച്ചുവെന്ന് മൽസരശേഷം ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ പറഞ്ഞു.