
- രഞ്ജിത്ത് ടി.ബി
ഒരു നീണ്ട ഇടവേളക്കു ശേഷം സ്വന്തം നാട്ടിൽ നടക്കുന്ന ഐസിസി ചാമ്പ്യാൻസ് ട്രോഫി ടൂർണമെൻ്റിൽ ആദ്യമെ പുറത്തായെങ്കിലും ആശ്വാസവിജയമെങ്കിലും നേ ടാമെന്ന പ്രതീക്ഷയാണ് മഴ ദൈവങ്ങൾ ഇന്നു തകർത്തത്. റാവിൽപ്പിണ്ടിയിൽ വെച്ച് ബംഗ്ലാദേശിനെതിരെ നടക്കാനിരുന്ന പാകിസ്താൻ്റെ ഈ ടൂർണ്ണമെൻ്റിലെ അവസാന മത്സരം ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിക്കുകയായിരുന്നു.
ആദ്യ രണ്ടു മത്സരങ്ങളും തോറ്റ പാകിസ്താനും ബംഗ്ലാദേശും ഓരോ പോയിൻ്റ് വീതമാണ് നേടിയത്. റൺ റേറ്റിൽ മുന്നിലുള്ള ബംഗ്ലാദേശ് (-0.443) ഗ്രൂപ്പ് A യിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോൾ പാകിസ്താൻ -1.087 പോയിൻ്റോടെ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
ട്രോളും വിമർശനങ്ങളും
ന്യൂസിലാൻ്റിനെതിരെയും, ഇൻഡ്യക്കെതിരെയും ആദ്യ രണ്ടു പരാജയങ്ങൾ നേരിട്ട പാകിസ്ഥാൻ ക്രിക്കറ്റ് ടീം വളരെയധികം വിമർശനങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്. മുൻ ക്യാപ്റ്റൻ വസീം അക്രമുൾപ്പെടെയുള്ള പാക് താരങ്ങളും ക്രിക്കറ്റ് ലോകത്തു നിന്നുമുള്ള മറ്റു പരിചയസസന്നരും കടുത്ത വിമർശനവും പരിഹാസവുമായി മുന്നിലേക്ക് വന്നിട്ടുണ്ട്.
പ്രത്യേകിച്ച് ഇൻഡ്യ – പാക് മത്സരത്തിനിടയിൽ ശുഭ്മാൻ ഗില്ലിനെ പുറത്താക്കിയ ശേഷം അബ്റാർ അഹമ്മദ് തൻ്റെ കണ്ണുകൾ കൊണ്ട് നടത്തിയ പ്രകടനത്തെക്കുറിച്ച് അക്രം പ്രതികരിച്ചത് ഇങ്ങനെയാണ് ”ഒരു സമയവും സ്ഥലവുമുണ്ട് ഓരോന്നിനും, നിങ്ങൾ ജയിക്കുകയും ആഘോഷിക്കുകയും ചെയ്താൽ ഒരു ദോഷവുമില്ല, പക്ഷേ നിങ്ങൾക്കറിയാമോ ഞങ്ങൾ കളിയിൽ ബുദ്ധിമുട്ടുകയാണ്, നിങ്ങൾ എളിമയുള്ളവരായിരിക്കണം പക്ഷേ അത് സംഭവിക്കുന്നില്ല, അവനോട് പറയാൻ ആരും ഇല്ല, ടിവി യിൽപ്പോലും. “
ന്യൂസിലാൻ്റിനെതിരെ നടന്ന ആദ്യ മത്സരത്തിൽ ഉയർന്ന ലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ്റെ ബാബർ അസം കുറഞ്ഞ റൺറേറ്റിൻ്റെ പേരിൽ ടോളുകൾ വാങ്ങിച്ചു കൂട്ടിയപ്പോൾ, ഇൻഡ്യക്കെതിരെയുള മത്സരത്തിൻ്റെ കൂടുതൽ ട്രോളുകൾ വാങ്ങാനുള്ള അവകാശം അബ്രാർ അഹമ്മദ് നേടിയെടുത്തു എന്നു തന്നെ പറയാം. ട്രോളുന്നതില്‍ മലയാളികളും ഒട്ടും പിശുക്ക് കാണിച്ചില്ലെന്നത് സോഷ്യല്‍ മീഡിയ തെളിയിച്ചു.
ഈ ഫലങ്ങളെല്ലാം തന്നെ പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ വൻ പ്രതിസന്ധിയിലേക്ക് തള്ളിയിടാൻപോലും കാരണമായേക്കാം