
Kerala Government News
മത്സ്യത്തൊഴിലാളികൾക്കുള്ള 90 കോടി വെട്ടിക്കുറിച്ച് കെ.എൻ. ബാലഗോപാൽ; തുറന്നുസമ്മതിച്ച് സജി ചെറിയാൻ
ഫിഷറീസ് വകുപ്പിന്റെ ബജറ്റ് വിഹിതം 90 കോടി ധനമന്ത്രി കെ.എൻ. ബാലഗോപാൽ വെട്ടിക്കുറച്ചെന്ന് മന്ത്രി സജി ചെറിയാൻ. 2024- 25 ൽ ഫിഷറിസ് വകുപ്പിന് ബജറ്റ് വിഹിതമായി 331.29 കോടിയാണ് വകയിരുത്തിയിരുന്നത്. ഇത് 241.75 കോടിയായി വെട്ടിക്കുറച്ചെന്ന് സജി ചെറിയാൻ നിയമസഭയിൽ മറുപടി നൽകി.
പദ്ധതി അടങ്കൽ 50 ശതമാനം വെട്ടിക്കുറച്ച് പ്ലാൻ ബി ധനമന്ത്രി നടപ്പാക്കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഫിഷറീസ് വകുപ്പിലും വ്യാപക വെട്ടിനിരത്തൽ നടത്തിയത്.
- മത്സ്യ സമ്പത്തിന്റെ സംരക്ഷണത്തിനും പരിപാലത്തിനും ബജറ്റിൽ 4 കോടി വകയിരുത്തിയത് 2 കോടി ആയി വെട്ടിച്ചുരുക്കി.
- അക്വാകൾച്ചർ വികസനത്തിനായി 67. 50 കോടി വകയിരുത്തിയത് 47.52 കോടിയായി വെട്ടിചുരുക്കി.
- വേമ്പനാട് കായൽ വൃത്തിയാക്കലിന് 1 കോടി ബജറ്റിൽ വകയിരുത്തിയിരുന്നു. ഇതിന്റെ മുഴുവൻ തുകയും വെട്ടിക്കുറച്ചു.
- മൽസ്യതൊഴിലാളികൾക്കുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും മാനവശേഷി വികസനത്തിനും 40 കോടി ബജറ്റിൽ വകയിരുത്തിയത് 17.72 കോടിയായി വെട്ടിച്ചുരുക്കി.
- മണ്ണെണ്ണ എഞ്ചിനുകളിൽ നിന്നും ബോട്ടുകളെ പെട്രോൾ എഞ്ചിനുകളാക്കി മാറ്റാൻ 1 കോടി രൂപ സബ്‌സിഡിയായി ബജറ്റിൽ വകയിരുത്തിയിരുന്നു. ഇത് പൂർണ്ണമായും വെട്ടിക്കുറച്ചു.
- പരമ്പരാഗത യന്ത്ര വത്കൃത മത്സ്യയാനങ്ങളുടെ ആധുനിക വത്കരണത്തിന് ബജറ്റിൽ 1 കോടിയാണ് വകയിരുത്തിയത്. ഇതും പൂർണ്ണമായി വെട്ടിക്കുറച്ചു.
- മത്സ്യബന്ധനോപകരങ്ങൾക്കുള്ള ഇൻഷുറൻസ് പരീരക്ഷയ്ക്കായി ബജറ്റിൽ 2 കോടി വകയിരുത്തിയിരുന്നു. ഇത് 75 ലക്ഷമാക്കി വെട്ടിക്കുറച്ചു.
- മത്സ്യതൊഴിലാളികൾക്കുള്ള അടിസ്ഥാന സൗകര്യ വികസനവും മാനവശേഷി വികസനത്തിനും ക്യാപിറ്റൽ ശീർഷകത്തിൽ 20 കോടി വകയിരുത്തിയത് 1 കോടിയായി വെട്ടിക്കുറച്ചു.
- മൽസ്യ കൃഷി പരിശീലന കേന്ദ്രങ്ങൾ പണി പൂർത്തിയാക്കലും മത്സ്യ ഭവനങ്ങൾ സ്ഥാപിക്കാരുമായി 2.50 കോടി ബജറ്റിൽ വകയിരുത്തിയത് 48 ലക്ഷമാക്കി വെട്ടിക്കുറച്ചു.
