
പൊതുപ്രവർത്തകർ ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടാൽ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതിൽ നിന്ന് ശാശ്വതമായി വിലക്കണമെന്ന ഹർജിക്കെതിരെ കേന്ദ്രസർക്കാർ സത്യവാങ്മൂലം. സുപ്രിംകോടതിയിലാണ് കേന്ദ്ര സർക്കാർ മറുപടി സത്യവാങ്മൂലം സമർപ്പിച്ചത്.
ക്രിമിനൽ കേസുകളിൽ ശിക്ഷപ്പെടുന്ന രാഷ്ട്രീയക്കാർക്ക് ആജീവനാന്ത വിലക്ക് കടുത്ത നടപടിയാണെന്നും നിലവിലുള്ള ആറ് വർഷത്തെ വിലക്ക് മതിയാകുമെന്നും കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. പാർലമെന്റ് ഉൾപ്പെടെയുള്ള നിയമസഭ നിർമാണ സഭകളുടെ പരിധിയിൽ വരുന്ന കാര്യമാണ് ഒരു ജനപ്രതിനിധിയുടെ കാലാവധിയുടെ വിഷയം.
ബിജെപി നേതാവ് ആശ്വനി കുമാർ ഉപാധ്യായ നൽകി ഹർജിയിലാണ് കേന്ദ്ര മറുപടി. 1951 ലെ ജനപ്രാതിനിധ്യനിയമത്തിലെ ഇതുസംബന്ധിച്ചുള്ള ചട്ടങ്ങൾചോദ്യം ചെയ്താണ് ഹർജി എത്തിയത്. ഹർജിയിൽ നേരത്തെ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചിരുന്നു
അയോഗ്യതാ കാലയളവ് പൂർണ്ണമായും നിയമനിർമ്മാണ നയത്തിന്റെ പരിധിയിലുള്ള വിഷയമാണെന്ന് സർക്കാർ പറഞ്ഞു. സെക്ഷൻ 8 അനുസരിച്ച്, നിർദ്ദിഷ്ട കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ഒരാൾ ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം ആറ് വർഷത്തേക്ക് അയോഗ്യനാകും.
സെക്ഷൻ 9 അനുസരിച്ച്, അഴിമതിയുടെ പേരിലോ ഭരണകൂടത്തോടുള്ള അവിശ്വസ്തതയുടെ പേരിലോ പിരിച്ചുവിടപ്പെട്ട പൊതുപ്രവർത്തകരെ പിരിച്ചുവിട്ട തീയതി മുതൽ അഞ്ച് വർഷത്തേക്ക് അയോഗ്യരാക്കപ്പെടും ഇത് മതിയാകുമെന്നാണ് കേന്ദ്ര നയം.
എന്നാൽ, അയോഗ്യത ആജീവനാന്തം തുടരണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. ആജീവനാന്ത വിലക്ക് ഉചിതമാണോ അല്ലയോ എന്ന ചോദ്യം പാർലമെന്റിന്റെ മാത്രം പരിധിയിലുള്ള ചോദ്യമാണെന്ന് ഹർജിയെ എതിർത്ത് കേന്ദ്രം പറഞ്ഞു.
രണ്ടാഴ്ച മുമ്പ് ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ പ്രതികരണം തേടിയിരുന്നു. രാഷ്ട്രീയത്തെ ക്രിമിനൽവൽക്കരിക്കുന്നത് ഗൗരവമേറിയ വിഷയമാണെന്ന് വാദം കേൾക്കുന്നതിനിടെ ബെഞ്ച് അഭിപ്രായപ്പെട്ടു. രാഷ്ട്രീയക്കാർ തന്നെ നിയമങ്ങൾ നിർമ്മിക്കുന്നതിനാൽ താൽപ്പര്യ വൈരുദ്ധ്യത്തിന്റെ ഒരു ഘടകമുണ്ടെന്ന് ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.