
സ്ക്കൂൾ കാലഘട്ടം മുതൽ ത്യാഗനിർഭരമായ രാഷ്ട്രീയ പ്രവർത്തനം നടത്തിയ ആൾ – മന്ത്രി മുഹമ്മദ് റിയാസിനെ പുകഴ്ത്തി മേയർ ആര്യ രാജേന്ദ്രൻ
മന്ത്രി മുഹമ്മദ് റിയാസിനെതിരെ മാധ്യമങ്ങൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും സ്ക്കൂൾ കാലഘട്ടം മുതൽ ത്യാഗനിർഭരമായ രാഷ്ട്രീയ പ്രവർത്തനം നടത്തിയാൾ ആണ് റിയാസ് എന്നും മേയർ ആര്യാ രാജേന്ദ്രൻ.
മേയറുടെ ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ:
പല മാധ്യമങ്ങളിലും രണ്ട് ദിവസമായി സ.മുഹമ്മദ് റിയാസിനെതിരെ വ്യാജ വാർത്തകളാണ് പ്രചരിക്കുന്നത്.
ഒരു മന്ത്രി എന്ന നിലയിൽ നാടിനായി ചെയ്യാൻ കഴിയുന്നതെല്ലാം കേരളത്തിലെ മറ്റ് മന്ത്രിമാരോടൊപ്പം അദ്ദേഹം നിർവഹിക്കുന്നു;
ജനങ്ങളെ ഒന്നായി ചേർത്ത് നിർത്തുന്നു.
ഇത്തരം വാർത്തകൾക്കിടയിൽ ശ്രീ.കെ മുരളീധരന്റെ പ്രതികരണം കേട്ടു;
പണ്ടൊരിക്കൽ, സ്ത്രീ എന്ന നിലയോ,ആദരവോ കൂടാതെ, എന്നെ കുറിച്ചും അദ്ദേഹം പറഞ്ഞത് എനിക്ക് ഓർമ്മയുണ്ട്.
സത്യത്തിൽ ഞങ്ങൾ അങ്ങയെ കുറിച്ച് വിമർശനം ഉന്നയിക്കുമ്പോൾ അങ്ങയുടെ രാഷ്ട്രീയ പ്രവേശനം ഏതു മേൽവിലാസത്തിലാണെന്ന് ഇടയ്ക്ക് ഇടയ്ക്ക് പറയാത്തത് ഞങ്ങളുടെ രാഷ്ട്രീയ മര്യാദയാണ്.
അതെ സമയം അങ്ങ് വിമർശനം ഉന്നയിച്ച വ്യക്തി സ്കൂൾ കാലഘട്ടം മുതൽ ത്യാഗനിർഭരമായ രാഷ്ട്രീയ പ്രവർത്തനം നടത്തിയതാണെന്ന് അങ്ങ് ഓർക്കുമല്ലോ?
തിരഞ്ഞെടുപ്പ് അടുത്ത് വരുന്നത് കണ്ട് അധികാരമോഹം കൊണ്ടുള്ള പ്രവര്‍ത്തനമാണ് അങ്ങയും അങ്ങയുടെ പാർട്ടിയിലുള്ളവരും നടത്തുന്നത്.
ഈ നാട്ടിൽ വികസനം നടത്തുകയും ജനങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം.
ഞങ്ങൾ അത് തുടരും.
നിങ്ങളിങ്ങനെയും തുടരും.
സ.റിയാസിനെ തെരെഞ്ഞെടുത്തത് ജനങ്ങളാണ് മന്ത്രിയാക്കിയത് ഈ പാർട്ടിയും.
ഈ പാർട്ടി ഒറ്റക്കെട്ടായി നിന്ന് ഇത്തരം വേട്ടയാടലുകളെയും വ്യാജ വാർത്തകളെയും നേരിടും.
തിരുവനന്തപുരം നഗരസഭയ്ക്ക് സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ഉണ്ടായ മുന്നേറ്റത്തിൽ സ്മാർട്ട് റോഡുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും പിന്തുണയും നേതൃത്വവും നൽകിയതിന് സ.മുഹമ്മദ് റിയാസിന് നഗരസഭയുടെ നന്ദി.
മുഖ്യമന്ത്രിയെയും,മന്ത്രിമാരെയും ജനങ്ങൾക്ക് അറിയാം.
അതിന് ചില മാധ്യമങ്ങളുടെയും കോൺഗ്രസ്സിന്റെയും ബിജെപിയുടെയും സർട്ടിഫിക്കറ്റുകൾ ആവശ്യമില്ല.