
കേരളം വീണ്ടും കടം എടുക്കുന്നു! 1920 കോടിയാണ് കടം എടുക്കുന്നത്; ഇതോടെ ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ് 40920 കോടിയായി
സംസ്ഥാനം വീണ്ടും കടമെടുക്കുന്നു. 1920 കോടിയാണ് കടം എടുക്കുന്നത്. കടപ്പത്രം പുറപ്പെടുവിക്കുന്നതിനായുള്ള ലേലം ഫെബ്രുവരി 25ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു. ഇതോടെ ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ് 40920 കോടിയായി.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ 50 ശതമാനം കേരളം വെട്ടിച്ചുരുക്കിയിരുന്നു. ഓരോ വകുപ്പുകളും അതിനനുസരിച്ച് നേരത്തെ ഇറക്കിയ ഭരണാനുമതി ഉത്തരവുകൾ പുതുക്കി ഇറക്കിയിരുന്നു.
അതേ അവസരത്തിൽ ഓരോ വകുപ്പുകളും വരുമാനം ഉയർത്താൻ തങ്ങളുടെ സർവീസുകളുടെ ഫീസുകൾ കുത്തനെ ഉയർത്തുകയും ചെയ്തു. 100 ശതമാനം വരെ ഫീസ് ഉയർത്തിയ വകുപ്പുകൾ ഉണ്ട്. ഇങ്ങനെ എല്ലാം ചെയ്തിട്ടും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കഴിഞ്ഞില്ല.
ക്ഷേമ പെൻഷൻ പോലും കൃത്യമായി കൊടുക്കാൻ കഴിയുന്നില്ല. 3 മാസത്തെ ക്ഷേമപെൻഷൻ കുടിശികയാണ്. 4800 രൂപ വീതം ഓരോ ക്ഷേമ പെൻഷൻകാരനും ലഭിക്കാനുണ്ട്.
സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും ക്ഷാമബത്തയും ക്ഷാമ ആശ്വാസവും അടക്കം ലഭിക്കാനുള്ള നിരവധി ആനുകൂല്യങ്ങൾ ആണ് തടഞ്ഞ് വച്ചിരിക്കുന്നത്. 6 ഗഡു ക്ഷാമബത്തയും ക്ഷാമ ആശ്വാസവും കുടിശികയാണ്. കഴിഞ്ഞ ശമ്പള പരിഷ്കരണത്തിൻ്റെ കുടിശിക ആകട്ടെ ഇതുവരെ നൽകിയതുമില്ല. കഴിഞ്ഞ പെൻഷൻ പരിഷ്കരണത്തിൻ്റെ നാലാം ഗഡു പെൻഷൻകാർക്ക് കൊടുക്കാൻ ഉത്തരവിറങ്ങിയെങ്കിലും പെൻഷൻകാർക്ക് പണം ഇതുവരെ ലഭിച്ചില്ല. ഒരു വശത്ത് ഇഷ്ടക്കാരുടെ ശമ്പളം കുത്തനെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും ശമ്പളം ലക്ഷങ്ങൾ ആയിട്ടാണ് വർദ്ധിപ്പിച്ചത്. പ്ലീഡർമാരുടെ ശമ്പളവും ഉയർത്തി. കടം എടുക്കാതെ മുന്നോട്ട് പോകാത്ത അവസ്ഥയാണ് സർക്കാരിന് മുന്നിലുള്ളത്.