കേരളത്തിൽ IASകാരും PSC അംഗങ്ങളും മാത്രം ജീവിച്ചാൽ മതിയോ? – സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സമസ്ത വിഭാഗം ജനങ്ങളും ദുരിതക്കയത്തിൽ മുങ്ങിത്താഴുമ്പോൾ പി.എസ്.സി ചെയർമാൻ്റെയും അംഗങ്ങളുടെയും ശമ്പളത്തിൽ പതിനായിരങ്ങളുടെ വർധനവ് വരുത്തിയ സർക്കാർ നടപടിയിൽ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ പ്രതിഷേധം രേഖപ്പെടുത്തി. ജനങ്ങളുടെയും ജീവനക്കാരുടെയും അടിസ്ഥാന അവകാശങ്ങൾ പോലും തമസ്കരിച്ച് സ്വന്തക്കാർക്കും ഇഷ്ട ജനങ്ങൾക്കും മാത്രം നേട്ടങ്ങൾ നൽകുന്ന ഭരണകൂടമായി ഇടതു സർക്കാർ പരിണമിച്ചു.
1600 രൂപ മാത്രം കൈപ്പറ്റുന്ന ക്ഷേമ പെൻഷൻ, വാഗ്ദാനം ചെയ്തതുപോലെ 2500 രൂപയാക്കാനോ അവരുടെ കൂടിശ്ശിക പെൻഷൻ നൽകാനോ, കേവലം 7000 രൂപ മാത്രം ലഭിക്കുന്ന ആശാ പ്രവർത്തകരുടെ ഹോണറേറിയം വർധിപ്പിക്കാനോ ജീവനക്കാരുടെ കുടിശ്ശികയായ ആറ് ഗഡു ഡി എ നൽകാനോ അർഹമായി എട്ട് മാസം കഴിഞ്ഞിട്ടും ശമ്പള പരിഷ്ക്കരണം നടപ്പാക്കാനോ ചെറുവിരൽ പോലും അനക്കാത്ത എൽഡിഎഫ് സർക്കാർ കാറുകൾ മാറ്റി വാങ്ങാൻ 100 കോടി ചെലവഴിക്കാനോ പി.എസ്.സി അംഗങ്ങളുടെ ശമ്പളം കൂട്ടാനോ ഒരു വൈമുഖ്യവും കാണിക്കുന്നില്ല.
ഈ സർക്കാരിന് ഒരു സാമ്പത്തിക പ്രതിസന്ധിയുമില്ലെന്ന് ഇതിൽ നിന്നും വ്യക്തമാണ്. കേരളത്തിൽ ഐഎഎസുകാരും ഐപിഎസുകാരും പി.എസ്.സി അംഗങ്ങളും മാത്രം സുഭിക്ഷമായി ജീവിച്ചാൽ മതിയെന്ന ധാരണ എൽ.ഡി.എഫ് ഭരണത്തിന് ഭൂഷണമല്ലെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ് ഇർഷാദ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി. പുരുഷോത്തമൻ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി.എൻ മനോജ്കുമാർ, ജനറൽ സെക്രട്ടറി എസ് പ്രദീപ്കുമാർ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി കുമാരി അജിത , ജനറൽ സെക്രട്ടറി എം എസ് മോഹനചന്ദ്രൻ, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി എ ബിനു എന്നിവർ അഭിപ്രായപ്പെട്ടു.