ആതിരപ്പിള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയ്ക്ക് ചികിത്സ നൽകുന്നതിനുള്ള ദൗത്യത്തിന്റെ ആദ്യോ ഘട്ടം പൂർത്തിയായി. മയക്കുവെടിയേറ്റത്തിനുശേഷം നിലത്തുവീണ ആനയ്ക്ക് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം അനിമൽ ആംബുലൻസിലേക്ക് മാറ്റി. തുടർന്ന് ആനയെ കോടനാട്ടേക്ക് കൊണ്ടുപോയി. കുങ്കിയാനകളുടെ സഹായത്തോടെയാണ് ആന എഴുന്നേറ്റുനിന്നത്. കോടനാട്ടിലെത്തിച്ചശേഷമായിരിക്കും ഇനിയുള്ള ചികിത്സ.
അനിമൽ ആംബുലൻസിൽ തടിയും കയറും ഉപയോഗിച്ച് തയാറാക്കിയ കൂട്ടിലേക്ക് കുങ്കിയാനകളുടെ സഹായത്തോടെയാണ് ആനയെ കയറ്റിയത്. ആരോഗ്യം വീണ്ടെടുത്ത ആന തലയും ചെവിയും ചെറുതായി ഇളക്കി അനുസരണയോടെ ലോറിയിൽ നിൽക്കുന്നതിനാൽ യാത്രയ്ക്കു തടസ്സമുണ്ടാകില്ലെന്നു കരുതുന്നു. ആനയ്ക്ക് മസ്തകത്തിലേറ്റ പരിക്കിന്റെ ചികിത്സക്കായാണ് മയക്കുവെടി വെച്ചത്.
കോടനാട് കപ്രികോട് അഭയാരണ്യത്തിലേക്കാണ് ആനയെ കൊണ്ടുപോകുന്നത്. അതിരപ്പള്ളിയിൽനിന്ന് 25 കിലോമീറ്റർ ദൂരെയുള്ള അഭയാരണ്യത്തിലേക്ക് പതുക്കെ മാത്രമേ ആനയുമായി പോകാനാകൂ. ഒരു മണിക്കൂറിനകം അവിടെ എത്തിക്കാനാണു വനംവകുപ്പിന്റെ ശ്രമം. കോന്നി സുരേന്ദ്രൻ, കുഞ്ചു, വിക്രം തുടങ്ങിയ കുങ്കിയാനകളാണു കൊമ്പനെ തളയ്ക്കാൻ എത്തിയത്.
ആനയ്ക്ക് ആൻറിബയോട്ടിക്കുകൾ ഉൾപ്പെടെ നൽകി. മസ്തകത്തിലെ മുറിവിൽ ഡോക്ടർമാർ മരുന്നുവെച്ചു. അതേസമയം, അതിരപ്പള്ളിയിൽ നിന്ന് പിടിച്ച കൊമ്പനെ പാർപ്പിക്കാനുള്ള കൂട് കപ്രിക്കാട്ടെ വനം വകുപ്പ് കേന്ദ്രത്തിൽ ഒരുങ്ങിയിട്ടുണ്ട്.
രാവിലെ 7.15 ഓടെയാണ് മയക്കുവെടിവെച്ചത്. 15 മിനിറ്റിനുള്ളിൽ ആന നിലത്തേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ് അവശ നിലയിലുള്ള ആന മയക്കുവെടിയേറ്റ് വീണത് ആശങ്ക ഉയർത്തിയിരുന്നെങ്കിലും പ്രാഥമിക ചികിത്സയ്ക്കുശേഷം കുങ്കിയാനകളുടെ സഹായത്തോടെ ആനയെ എഴുന്നേൽപ്പിക്കാനായി. തുടർന്നാണ് കുങ്കിയാനകളുടെ സഹായത്തോടെ ആനയെ അനിമൽ ആംബുലൻസിലേക്ക് മാറ്റിയത്. ആന എഴുന്നേറ്റ ഉടനെ പെട്ടെന്ന് തന്നെ അനിമൽ ആംബുലൻസിലേക്ക് കയറ്റാനുള്ള നിർണായക ദൗത്യം പൂർത്തിയാക്കാനായി.
ഈഴാറ്റുമുഖം ഗണപതി എന്ന മറ്റൊരു കൊമ്പനെ ചാരിയായിരുന്നു മയക്കുവെടിയേറ്റ ആന മുന്നോട്ടു പോയിരുന്നത്. വനംവകുപ്പ് ജീവനക്കാർ പടക്കം പൊട്ടിച്ചതോടെ ഗണപതി മസ്തകത്തിൽ പരിക്കേറ്റ കൊമ്പനെ തട്ടിയിട്ട ശേഷം മുന്നോട്ടു ഓടിപ്പോയി. ഇതോടെയാണ് ആന നിലത്ത് വീണത്. ജെസിബി ഉപയോഗിച്ച് വഴിയുണ്ടാക്കിയതിന് ശേഷമാണ് ആനയെ അനിമൽ ആംബുലൻസിലേക്ക് മാറ്റിയത്. ഡോ. അരുൺ സഖറിയ അടക്കം 25 അംഗ സംഘമാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്.