തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർഥികൾ കുറവുള്ള ഹയർ സെക്കൻഡറി സ്‌കൂളുകളിൽ അധ്യാപക തസ്തികകൾ ഒഴിവാക്കാൻ നീക്കം. 25 കുട്ടികൾ മാത്രമുള്ള സംസ്ഥാനത്തെ 40 സ്‌കൂളുകളിൽ സ്ഥിരാധ്യാപകർ ഇല്ലാതാവും.
വിവിധ ജില്ലകളിലായി 420 അധ്യാപക തസ്തിക ഒഴിവാക്കാനാണ് ഹയർ സെക്കൻഡറി തസ്തികനിർണയത്തിന്റെ ഭാഗമായി തയ്യാറാക്കിയ റിപ്പോർട്ടിലെ ശുപാർശ. ഇത് പരിഗണിച്ച് 210 അധ്യാപകരെ പുനർവിന്യസിക്കാൻ ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് പട്ടിക തയ്യാറാക്കി. ഇക്കൂട്ടത്തിൽ 25 കുട്ടികൾ മാത്രം പഠിക്കുന്ന ബാച്ചുള്ള സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ അധ്യാപകരെയും സ്ഥലംമാറ്റും.
കുട്ടികൾ കുറവുള്ള ഹയർ സെക്കൻഡറി ബാച്ച് വേണ്ടെന്നു വെക്കാൻ തീരുമാനിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ, അടുത്ത അധ്യായനവർഷം ഗസ്റ്റ് അധ്യാപകരെവെച്ചുമാത്രമേ ഈ സ്‌കൂളുകളിൽ പഠനം തുടരാനാവൂ. 25 കുട്ടികളുള്ള സ്‌കൂളുകളുടെ തൊട്ടടുത്തുള്ള വിദ്യാലയങ്ങളിൽ ഒരു ബാച്ചിൽ 65 കുട്ടികൾവരെ പഠിക്കുന്ന സ്ഥിതിയുമുണ്ട്.
മതിയായ കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ 120 അധ്യാപക തസ്തികകളുടെ ഗ്രേഡ് കുറയ്ക്കാനും ഡയറക്ടറേറ്റ് തീരുമാനിച്ചിട്ടുണ്ട്. ഇത് ചട്ടവിരുദ്ധമാണെന്നും തസ്തിക ഇല്ലാതാക്കണമെങ്കിൽ സർക്കാർ പ്രത്യേകം ഉത്തരവിറക്കണമെന്നും അധ്യാപക സംഘടനകൾ പറയുന്നു.