വയനാട് ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ. വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കാൻ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഫലപ്രദമായ നടപടികൾ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് ഹർത്താൽ.
രാവിലെ ആറുമണിക്ക് തുടങ്ങുന്ന ഹർത്താൽ വൈകീട്ട് ആറുവരെയാണ്. 43 ദിവസത്തിനിടെ വയനാട്ടിൽ നാലുപേരാണ് വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രണ്ടുദിവസത്തിനിടെ രണ്ടുപേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാത്രി അട്ടമലയിലും തിങ്കളാഴ്‌ച വൈകിട്ട് നൂൽപ്പുഴയിലും ഉണ്ടായ കാട്ടാന ആക്രമണത്തിലാണ് രണ്ടുപേർ കൊല്ലപ്പെട്ടത്. 2016 മുതൽ സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ 192 പേരും കടുവ ആക്രമണത്തിൽ 6 പേരും കൊല്ലപ്പെട്ടന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ മറുപടി നൽകിയിരുന്നു.
കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട 6 പേരിൽ 5 പേരും വയനാട് ജില്ലക്കാരാണ്.ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നും, അത്യാവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, തിരുനാൾ എന്നിവയെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും യുഡിഎഫ് ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചിട്ടുണ്ട്.