തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ വാട്‌സാപ് ഗ്രൂപ്പുണ്ടാക്കി വിവാദത്തിൽപെട്ട കെ. ഗോപാലകൃഷ്ണന് ചുമതല നൽകി സർക്കാർ. വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റിയുടെ മാനേജിങ് ഡയറക്ടറായിട്ടാണ് പുതിയ നിയമനം. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ തസ്തികയുടെ മുഴുവൻ അധിക ചുമതലയും നൽകിയിട്ടുണ്ട്.
വാട്‌സാപ് ഗ്രൂപ്പ് വിവാദമുണ്ടായതിന് പിന്നാലെ സസ്‌പെന്റ് ചെയ്ത സർക്കാർ, 2 മാസത്തിനു ശേഷം അദ്ദേഹത്തിനു ക്ലീൻ ചിറ്റ് നൽകി തിരിച്ചെടുത്തിരുന്നു. ഇപ്പോൾ മന്ത്രി മുഹമ്മദ് റിയാസിന്റെ വകുപ്പിൽ നിയമനവും നൽകി. മന്ത്രിതലത്തിലുള്ള ഇടപെടലിലൂടെയാണ് ഗോപാലകൃഷ്ണന്റെ തിരിച്ചുവരവ്.
സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനും ഐക്യം തകർക്കാനും ലക്ഷ്യമിട്ടാണു ഗോപാലകൃഷ്ണൻ മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ് ഗ്രൂപ്പുണ്ടാക്കിയതെന്ന് കഴിഞ്ഞ നവംബർ 11ന് അദ്ദേഹത്തെ സസ്‌പെൻ്റ് ചെയ്തുള്ള ഉത്തരവിൽ ചീഫ് സെക്രട്ടറി കുറിച്ചിരുന്നത്.
![IAS Posting order of K Gopalakrishnan IAS](https://malayalammedia.live/wp-content/uploads/2025/02/IAS-Posting-order-of-K-Gopalakrishnan-IAS-1024x1024.jpg)
തന്റെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്കായി പൊലീസിനു കൈമാറും മുൻപ് അതിലെ വിവരങ്ങളെല്ലാം അദ്ദേഹം നീക്കിയെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഗോപാലകൃഷ്ണൻ നടത്തിയത് അതീവ ഗൗരവമേറിയ കുറ്റകൃത്യമാണെന്നും തെളിവു നശിപ്പിക്കാൻ ശ്രമിച്ചെന്നും തീർത്തുപറഞ്ഞ സർക്കാരാണ് ഇപ്പോൾ അദ്ദേഹത്തിനെതിരായ നടപടികൾ അവസാനിപ്പിച്ച് എംഡിയായി നിയമനം നൽകിയിരിക്കുന്നത്. തസ്തിക ഉയർത്തിയാണ് നിയമനം.
വിവാദ വാട്‌സാപ് ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണനാണെന്ന് സസ്‌പെൻഷൻ ഉത്തരവിൽ സർക്കാർ ഉറപ്പിച്ചു പറഞ്ഞെങ്കിലും അക്കാര്യം പൊലീസിനു തെളിയിക്കാനായില്ല. തന്റെ ഫോണിലെ വിവരങ്ങൾ ഗോപാലകൃഷ്ണൻ തന്നെ നീക്കിയതാണ് അന്വേഷണം വഴിമുട്ടിച്ചത്. എന്നാൽ, തന്റെ ഫോൺ ഹാക്ക് ചെയ്തവരാണു വാട്‌സാപ് ഗ്രൂപ്പുണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്റെ വാദം തെറ്റാണെന്നു പൊലീസ് കണ്ടെത്തി. ഫോണിൽ ഹാക്കിങ് നടന്നിട്ടില്ലെന്ന് അവർ സ്ഥിരീകരിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി, വാട്‌സാപ് ഗ്രൂപ്പുണ്ടാക്കിയതിൽ സംശയമുന ഗോപാലകൃഷ്ണനിലേക്കു തിരിച്ചാണ് സംസ്ഥാന പൊലീസ് മേധാവി സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചത്.
ഗ്രൂപ്പുണ്ടാക്കിയതിൽ തനിക്കു പങ്കില്ലെന്ന വാദം സസ്‌പെൻഷനുമായി ബന്ധപ്പെട്ട കുറ്റപത്ര മെമ്മോയ്ക്കുള്ള മറുപടിയിലും ഗോപാലകൃഷ്ണൻ ആവർത്തിച്ചു. അത് അംഗീകരിച്ച് അദ്ദേഹത്തിനെതിരായ നടപടി അവസാനിപ്പിക്കുകയായിരുന്നു.