
ഡൽഹിയിൽ 27 വർഷത്തിനു ശേഷം അധികാരത്തിലെത്തുന്ന ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ വനിതകൾക്ക് പ്രാമുഖ്യം എന്ന് റിപ്പോർട്ടുകൾ. 70ൽ 48 സീറ്റുകളും നേടി ഭരണത്തിലേക്ക് കയറുന്ന ബിജെപിയുടെ പരിഗണനയിൽ വിശാല താൽപര്യങ്ങളാണ് ഉള്ളത്.
ബിജെപിയുടെ എംഎൽഎമാരിൽ 48 പേരും നിയമസഭയിലേക്ക് പുതുമുഖങ്ങളാണ്. ഇതിൽ നാലുപേരാണ് വനിതകൾ. നീലം പഹൽവാൻ (നജഫ്ഘട്ട്), രേഖാ ഗുപ്ത (ഷാലിമാർബാഗ്), പൂനം ശർമ (വാസിർപുർ), ശിഖ റോയ് (ഗ്രേറ്റർ കൈലാഷ്) എന്നിവരാണ് ബിജെപിയുടെ വനിത എംഎൽഎമാർ. ഡൽഹി സർവകലാശാല യൂനിയൻ മുൻ പ്രസിഡൻറാണ് രേഖ ഗുപത. എ.എ.പി സർക്കാറിലെ മന്ത്രിയായിരുന്ന സൗരഭ് ഭരദ്വാജിനെ തോൽപ്പിച്ചാണ് ശിഖ റോയ് നിയമസഭയിലേക്കെത്തുന്നത്. ഈ നാലുപേരിൽ ആരെയെങ്കിലും മുഖ്യമന്ത്രിയാക്കുമെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ന്യൂഡൽഹി മണ്ഡലത്തിൽ എ.എ.പി ദേശീയ കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ തറപറ്റിച്ച പർവേഷ് വർമയാകും പുതിയ മുഖ്യമന്ത്രിയായി എത്തുകയെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വനിതാ മുഖ്യമന്ത്രിയെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. മുമ്പ് രണ്ട് തവണ വെസ്റ്റ് ഡൽഹിയിൽനിന്നുള്ള എം.പിയായ പർവേഷ് വർമ, മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകനാണ്. മാളവ്യ നഗർ എം.എൽ.എയും സംസ്ഥാന ബി.ജെ.പി അധ്യക്ഷനുമായ സതീഷ് ഉപാധ്യായ്, മുതിർന്ന പാർട്ടി നേതാവ് വിജേന്ദർ ഗുപ്ത, ജാനക്പുരി എം.എൽ.എ ആശിഷ് സൂദ്, ഉത്തംനഗറിൽനിന്നുള്ള പവൻ ശർമ എന്നിവരുടെ പേരും ഉയർന്നിരുന്നു.
ജാതി സമവാക്യങ്ങൾ കണക്കിലെടുത്ത് പട്ടികജാതി വിഭാഗത്തിൽനിന്നുള്ളവരെ ബി.ജെ.പി പരിഗണിക്കുന്നതായും വിവരമുണ്ട്. പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ഒരാളെ ഉപമുഖ്യമന്ത്രിയാക്കാനാണ് നീക്കം. എന്നാൽ അണിയറ നീക്കങ്ങളിൽ ഇനിയും വ്യക്തത വരാനിരിക്കെ വരും ദിവസങ്ങളിൽ മാത്രമേ ചിത്രം തെളിയുകയുള്ളൂ. രാഷ്ട്രീയ നീക്കങ്ങളിൽ സസ്‌പെൻസും ട്വിസ്റ്റും പ്രകടിപ്പിക്കാറുള്ള അമിത് ഷായുടെ തന്ത്രങ്ങളിൽ നിന്ന് ഡൽഹിയുടെ മുഖ്യമന്ത്രിയാരെന്ന് വരും ദിവസങ്ങളിലേ വ്യക്തത വരികയുള്ളൂ.